Bihar| ബിഹാറിൽ മുസ്ലിം മുഖമില്ലാതെ നിതീഷ് സർക്കാർ; 'മുസ്ലിം രഹിത' മന്ത്രിസഭയും ഭരണകക്ഷി ബെഞ്ചും ഇതാദ്യം
- Published by:Rajesh V
- news18-malayalam
Last Updated:
സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഇത്തരമൊരു സാഹചര്യം ഇതാദ്യം. മുസ്ലിം പ്രാതിനിധ്യം ഇല്ലാത്ത ഭരണപക്ഷത്തിന്റെ ട്രഷറി ബെഞ്ചുകളും സ്വാതന്ത്ര്യാനന്തരം ആദ്യമാണ്. ആകെ ജനസംഖ്യയിൽ 16 ശതമാനത്തിലധികം മുസ്ലിങ്ങളുള്ള സംസ്ഥാനമാണ് ബിഹാർ.
പട്ന: നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ തിങ്കളാഴ്ച അധികാരമേറ്റത് മുസ്ലിം പ്രാതിനിധ്യമില്ലാതെ. മന്ത്രിസഭയില്‍ മാത്രമല്ല, ഭരണപക്ഷത്തും ഒരൊറ്റ മുസ്ലിം എംഎൽഎമാർ പോലും ഇത്തവണയില്ലെന്നതാണ് വസ്തുത. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഇത്തരമൊരു സാഹചര്യം ഇതാദ്യം. മുസ്ലിം പ്രാതിനിധ്യം ഇല്ലാത്ത ഭരണപക്ഷത്തിന്റെ ട്രഷറി ബെഞ്ചുകളും സ്വാതന്ത്ര്യാനന്തരം ആദ്യമാണ്.
Also Read- Bihar Cabinet| 'ആഭ്യന്തരം' കൈവിടാതെ നിതീഷ് കുമാർ; ഉപമുഖ്യമന്ത്രി തർകിഷോർ പ്രസാദിന് ധനകാര്യം
ബിജെപി, ജനതാദൾ യു (ജെഡിയു, ഹിന്ദുസ്ഥാൻ അവാം മോർച്ച (സെക്കുലർ), വികാഷീൽ ഇൻസാൻ പാർട്ടി എന്നീ കക്ഷികളാണ് ഭരണമുന്നണിയായ എൻഡിഎയിലുള്ളത്. ഇവർക്കാർക്കും ഒരു മുസ്ലിം എംഎൽഎയെ പോലും നിയമസഭയിൽ എത്തിക്കാനായില്ലെന്നതാണ് വസ്തുത. ആകെ ജനസംഖ്യയിൽ 16 ശതമാനത്തിലധികം മുസ്ലിങ്ങളുള്ള സംസ്ഥാനമാണ് ബിഹാർ.
advertisement
അതേസമയം, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്റെ ജെഡിയു 11 മുസ്ലിം സ്ഥാനാർഥികളെയാണ് മത്സരിപ്പിച്ചത്. എന്നാൽ ഇവരെല്ലാവരും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ജയിച്ചവരിൽ മുസ്ലിം വിഭാഗത്തിൽപെടുന്നവർ ആരും ഇല്ലെങ്കിലും മന്ത്രിസഭയിലേക്ക് ഒരു മുസ്ലിം സമുദായ അംഗത്തെ ഉൾപ്പെടുത്തുന്നതിന് നിതീഷിന് തടസമുണ്ടായിരുന്നില്ല. ആറുമാസത്തിനുള്ളിൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ മതിയായിരുന്നു. എന്നാൽ, വിവിധ ജാതി സമവാക്യങ്ങൾ പരിഗണിച്ച് മന്ത്രിസഭ രൂപീകരിച്ചപ്പോഴും മുസ്ലിം വിഭാഗത്തിന്റെ കാര്യംകണക്കിലെടുത്തില്ലെന്ന വിമർശനമാണ് ഉയരുന്നത്.
advertisement
തിങ്കളാഴ്ച ഗവർണർ ഫാഗു ചൗഹാന് മുന്നിൽ നിതീഷ് കുമാർ ഉൾപ്പെടെ 15 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതിൽ നാലുപേർ വീതം ഉന്നത ജാതികളിലും താഴ്ന്ന ജാതികളിലും ഉൾപ്പെടുന്നവരാണ്. മൂന്നു പേർ വീതം അതീവ പിന്നോക്ക വിഭാഗങ്ങളിലും പട്ടികവിഭാഗങ്ങളിലും ഉൾപ്പെടുന്നവർ. ഭരണഘടന പ്രകാരം ബിഹാര്‍ മന്ത്രിസഭയിലേക്ക് മുഖ്യമന്ത്രി ഉൾപ്പെടെ പരമാവധി 36 പേരെ ഉൾപ്പെടുത്താം. ഇനിയും 21 പേരെ കൂടി മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന് ഉൾപ്പെടുത്താമെന്ന് ചുരുക്കം. അടുത്ത മന്ത്രിസഭാ വികസനത്തിൽ മുസ്ലിം സമുദായത്തിന് പരിഗണന ലഭിക്കുമെന്നാണ് വിവരം.
advertisement
125 സീറ്റുകൾ നേടിയാണ് ബിഹാറില്‍ വീണ്ടും എൻഡിഎ അധികാരത്തിലെത്തിയത്. പ്രതിപക്ഷമായ മഹാസഖ്യം 110 സീറ്റുകളിലാണ് വിജയിച്ചത്. മഹാസഖ്യത്തിലെ ആർജെഡി 75 സീറ്റുകളുമായി ഒന്നാമതെത്തിയപ്പോൾ 74 സീറ്റുകളുമായി ബിജെപി തൊട്ടുപിന്നിലെത്തി. ജെഡിയു 43 സീറ്റുകളിലും കോൺഗ്രസ് 19 സീറ്റുകളിലുമാണ് വിജയിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 18, 2020 2:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Bihar| ബിഹാറിൽ മുസ്ലിം മുഖമില്ലാതെ നിതീഷ് സർക്കാർ; 'മുസ്ലിം രഹിത' മന്ത്രിസഭയും ഭരണകക്ഷി ബെഞ്ചും ഇതാദ്യം