ന്യൂഡല്‍ഹി: രാജ്യത്തിനു വേണ്ടി ഒരുപാട് ത്യാഗം സഹിച്ചയാളാണ് വീര്‍ സവര്‍ക്കറെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. അദ്ദേഹത്തെ പറ്റി പഠിച്ച ശേഷം മാത്രം അഭിപ്രായം പറയൂവെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18 സംഘടിപ്പിക്കുന്ന റൈസിംഗ് ഇന്ത്യ ഉച്ചകോടിയിലാണ് ഗഡ്കരിയുടെ പരാമര്‍ശം.
സവര്‍ക്കറെപ്പറ്റിയുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഗഡ്കരിയുടെ പരാമര്‍ശം.
”സവര്‍ക്കറുടെ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട് നമ്മളില്‍ പലര്‍ക്കും വ്യത്യസ്ത അഭിപ്രായം ഉണ്ടായിരിക്കാം. എന്നാല്‍ അദ്ദേഹം ഒരുപാട് ത്യാഗം സഹിച്ചിട്ടുണ്ട്,’ ഗഡ്കരി പറഞ്ഞു.
അതേസമയം ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ രാജ്യത്ത് അവതരിപ്പിക്കുന്ന പുതിയ പരിഷ്‌കാരങ്ങളെപ്പറ്റിയും ഗഡ്കരി ഉച്ചകോടിയിൽ പറഞ്ഞു. ന്യൂസ് 18 മാനേജിംഗ് എഡിറ്റര്‍ കിഷോര്‍ അജ്വാനിയുമായുള്ള സംഭാഷണത്തിനിടെയായിരുന്നു ഇത്. Also Read- മോദിയുടെ കീഴിൽ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ ശക്തം; ആശങ്കപ്പെടേണ്ടതില്ല: കേന്ദ്രമന്ത്രി പീയുഷ് ഗോയൽ
രാജ്യത്ത് ഉടന്‍ തന്നെ ഹൈഡ്രജന്‍ ബസുകള്‍ ആരംഭിക്കുമെന്നും ഗഡ്കരി പറഞ്ഞു. പുതിയ എക്‌സപ്രസ് വേകള്‍ യാത്രസമയം കുറച്ചെന്നും റോഡുകളുടെ വികസനം എയര്‍ലൈന്‍ ബിസിനസ്സിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
”ഈ വര്‍ഷം മുതല്‍ ഡല്‍ഹിയില്‍ നിന്ന് ഡെറാഡൂണിലേക്കുള്ള യാത്രാ സമയം രണ്ട് മണിക്കൂര്‍ ആകും,’ ഗഡ്കരി പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ ലോക്‌സഭാ എംപി സ്ഥാനത്ത് നിന്ന് നീക്കിയ ഉത്തരവ് പുറത്ത് വന്ന ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ വച്ചാണ് സവര്‍ക്കറെപ്പറ്റി രാഹുല്‍ പരാമര്‍ശം നടത്തിയത്. താന്‍ ഒരിക്കലും മാപ്പ് പറയില്ലെന്നും മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ല, ഗാന്ധിയാണെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. Also Read- ‘രാജ്യത്ത് നിയമം എല്ലാവര്‍ക്കും ഒരുപോലെ’; രാഹുല്‍ ഗാന്ധി വിഷയത്തില്‍ കേന്ദ്രമന്ത്രി എസ് ജയശങ്കര്‍
അതേസമയം മോദി പരാമര്‍ശത്തിലൂടെ രാഹുല്‍ ഗാന്ധി ഒരു സമുദായത്തെ ഒന്നാകെ അപമാനിക്കുകയായിരുന്നുവെന്നും മാപ്പ് പറയാന്‍ അവസരം നല്‍കിയിട്ടും അതിനും അദ്ദേഹം തയ്യാറായില്ലെന്ന് തുറന്നടിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറും രംഗത്തെത്തിയിരുന്നു. റൈസിംഗ് ഇന്ത്യാ സമ്മിറ്റ് വേദിയില്‍ തന്നെയായിരുന്നു ജയശങ്കറിന്റെയും പരാമര്‍ശം.
” രാഹുല്‍ ഗാന്ധി ആ സമുദായത്തെയാണ് അപമാനിച്ചത്. അത് തിരുത്താന്‍ അദ്ദേഹത്തിന് അവസരം നല്‍കിയതുമാണ്. എന്നാല്‍ അദ്ദേഹം അത് സ്വീകരിച്ചില്ല. ഇന്ത്യയില്‍ എല്ലാവര്‍ക്കും നിയമം ഒരുപോലെയാണ്,’ ജയശങ്കര്‍ പറഞ്ഞു.
മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് സൂററ്റ് കോടതി കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന് രണ്ട് വര്‍ഷത്തെ ശിക്ഷയാണ് കോടതി വിധിച്ചത്. കൂടാതെ അപ്പീല്‍ പോകാന്‍ രാഹുലിന് 30 ദിവസത്തെ സമയവും കോടതി നല്‍കിയിരുന്നു.
അതേത്തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് പുറത്താക്കിക്കൊണ്ട് ലോക്‌സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കുകയും ചെയ്തിരുന്നു.വിഷയത്തെ നിയമപരമായി നേരിടുമെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്. കൂടാതെ ജനങ്ങളിലേക്ക് കൂടി ഈ വിഷയത്തെ എത്തിക്കുമെന്നും കോണ്‍ഗ്രസ് വക്താക്കള്‍ അറിയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Network 18, Nitin gadkari, Rahul gandhi