• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പി ജയരാജനു വേണ്ടി ക്ഷേത്രം പണിയൂ, പിണറായിയും ഗോവിന്ദനും പൂജാരിയും തന്ത്രിയുമാകട്ടെ'; ബിജെപി കണ്ണൂര്‍‌ ജില്ലാ പ്രസിഡന്‍റ്

'പി ജയരാജനു വേണ്ടി ക്ഷേത്രം പണിയൂ, പിണറായിയും ഗോവിന്ദനും പൂജാരിയും തന്ത്രിയുമാകട്ടെ'; ബിജെപി കണ്ണൂര്‍‌ ജില്ലാ പ്രസിഡന്‍റ്

കതിരൂർ കൂർമ്പക്കാവിലെ ഉത്സവത്തിന്റെ കലശം വരവിലാണ് പി. ജയരാജന്റെയും ചെഗുവേരയുടെയും ചിത്രം പതിച്ചത്

  • Share this:

    കണ്ണൂര്‍: കണ്ണൂരില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലശം വരവില്‍ പി ജയരാജന്റെ ചിത്രം ഉള്‍പ്പെടുത്തിയ സംഭവത്തില്‍ സിപിഎം നേതാക്കളെ പരിഹസിച്ച് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് എന്‍.ഹരിദാസ്. പി. ജയരാജന് പുറമെ ചെഗുവെരയുടെ ചിത്രവും പതിച്ചിരുന്നു. ഹൈന്ദവ വിശ്വാസത്തെയും ആചാരത്തെയും നിരന്തരം അവഹേളിക്കുന്നതിനു പകരം സിപിഎം നേതൃത്വം പി ജയരാജനു വേണ്ടി പ്രത്യേക ക്ഷേത്രം പണിയുന്നതാണ് ഉചിതം. അവിടെ എം വി ഗോവിന്ദനെയും പിണറായിയെയും പൂജാരിയായും തന്ത്രിയായും നിശ്ചയിക്കുകയും ചെയ്യാമെന്നും എൻ ഹരിദാസ് പരിഹസിച്ചു.

    ഇത്രമാത്രം അപമാനിക്കപ്പെടാൻ മാത്രം എന്ത് ദ്രോഹമാണ് ഹൈന്ദവ സമൂഹം സിപിഎമ്മിനോട് ചെയ്തതെന്ന് നേതൃത്വം വ്യക്തമാക്കണം.  ഇത്തരം സംഭവങ്ങൾ ആദ്യമായല്ല നടക്കുന്നത്. നേരത്തെ കണ്ണൂർ തളാപ്പിൽ ഭഗവാൻ ശ്രീകൃഷ്ണനും അർജുനനും പകരം പിണറായിയുടെയും പി ജയരാജന്റെയും ചിത്രങ്ങൾ സ്ഥാപിച്ച സംഭവമുണ്ടായിട്ടുണ്ട്. ലോകം മുഴുവൻ ആരാധിക്കുന്ന ഗുരുദേവനെ കുരിശിൽ തറച്ചു പ്രദർശിപ്പിച്ച സിപിഎം നേതൃത്വത്തിന്റെ ധാർഷ്ട്യം കേരളീയ സമൂഹം ഇതുവരെ മറന്നിട്ടില്ലെന്നും ഹരിദാസ് അഭിപ്രായപ്പെട്ടു.

    ക്ഷേത്രോത്സവത്തിലെ കലശം വരവില്‍ പി ജയരാജന്റെ ചിത്രം ഉൾപ്പെടുത്തിയത് അംഗീകരിക്കാനാകില്ലെന്ന് എംവി ഗോവിന്ദൻ

    രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽനിന്ന് മാറ്റി നിർത്തപ്പെട്ടവർ പൊതുസമൂഹത്തിന്റെ ശ്രദ്ധയാകർഷിക്കാൻ ചെയ്യുന്ന ഇത്തരം പേക്കൂത്തുകൾ തലമുറകളായി ഹൈന്ദവ സമൂഹം നെഞ്ചേറ്റിയ വിശ്വാസങ്ങളെ അവഹേളിച്ചു കൊണ്ടാകരുത്. ജനകീയ പ്രശ്നങ്ങൾ ഉയർത്തി പൊതുസമൂഹത്തിൽ നിൽക്കാൻ സാധിക്കാത്തവരാണ് അനുയായികളുടെ സഹായത്തോടെ കുറുക്കു വഴി തേടുന്നത്. എന്നാൽ അത് ഹൈന്ദവ സമൂഹത്തിന്റെ നെഞ്ചത്തു ചവിട്ടിയാകരുതെന്നും ഹരിദാസ് പറഞ്ഞു.

    ക്ഷേത്രോത്സവത്തിന്റെ കലശം വരവിൽ പി ജയരാജന്റെ ചിത്രം; വിശ്വാസം രാഷ്ട്രീയവത്കരിക്കാന്‍ പാടില്ലെന്ന് എംവി ജയരാജൻ

    അതേസമയം, കലശത്തിൽ‌ പാർട്ടി നേതാക്കളുടെ ചിത്രവും ചിഹ്നങ്ങളും ഉൾപ്പെടുത്തിയത് പാർട്ടി നിലപാടിന് വിരുദ്ധമാണെന്ന് എംവി ജയരാജൻ വ്യക്തമാക്കി. വിശ്വാസം രാഷ്ട്രീയ വത്കരിക്കാൻ പാടില്ല. കലശങ്ങളും ഘോഷയാത്രകളുമൊക്കെ രാഷ്ട്രീയ ചിഹ്നങ്ങളോ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളോ ഇല്ലാതെയാണ് നടക്കേണ്ടതെന്ന് ജയരാജൻ പറഞ്ഞു. കലശം വരവില്‍  പി.ജയരാജന്റെ ചിത്രം ഉള്‍പ്പെടുത്തിയത് അംഗീകരിക്കാനാകാത്ത കാര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പറഞ്ഞു.

    സ്വയം മഹത്വവൽക്കരിക്കുന്നു എന്ന് കാട്ടി പി.ജയരാജനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഇതിനു മുൻപ് വിമര്‍ശനം ഉയർന്നിരുന്നു. സമൂഹമാധ്യമങ്ങളില്‍ ജയരാജനെ വാഴ്ത്തിക്കൊണ്ടുള്ള പോസ്റ്റുകളും വീഡിയോകളും ഗാനങ്ങളും പ്രചരിച്ചതും വിവാദമായിരുന്നു

    Published by:Arun krishna
    First published: