മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ചോദ്യം ചെയ്യലിനെത്താത്തത് തന്ത്രമെന്ന് എൻഫോഴ്സ്മെന്റ്
- Published by:Gowthamy GG
- news18-malayalam
Last Updated:
ഈ മാസം 6 ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഹാജരാകാൻ നോട്ടീസ് നൽകിയപ്പോഴും ആരോഗ്യ പ്രശ്നങ്ങളാണ് രവീന്ദ്രൻ കാരണമായി പറഞ്ഞിരുന്നത്. അന്ന് കോവിഡ് ആണെന്ന് പറഞ്ഞെങ്കിൽ ഇന്ന് കോവിഡ് അനന്തര രോഗങ്ങളാണ് കാരണം.
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകില്ല. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാകാത്തത്.
ഈ മാസം 6 ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഹാജരാകാൻ നോട്ടീസ് നൽകിയപ്പോഴും ആരോഗ്യ പ്രശ്നങ്ങളാണ് രവീന്ദ്രൻ കാരണമായി പറഞ്ഞിരുന്നത്. അന്ന് കോവിഡ് ആണെന്ന് പറഞ്ഞെങ്കിൽ ഇന്ന് കോവിഡ് അനന്തര രോഗങ്ങളാണ് കാരണം. മെഡിക്കൽ സർട്ടിഫിക്കറ്റുകളും രവീന്ദ്രൻ അയച്ചുകൊടുക്കുന്നുണ്ട്.
ഇങ്ങനെ തുടർച്ചയായി ഹാജരാകാത്തത് തന്ത്രമാണെന്നാണ് ഇ.ഡി.യുടെ വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ഇ ഡി യുടെ കസ്റ്റഡിയിലുള്ള സമയത്താണ് ആദ്യം ചോദ്യം ചെയ്യലിന് വിളിച്ചത്. അന്ന് കോവിഡ് പോസിറ്റീവാണെന്ന് അന്വേഷണ ഏജൻസിയെ അറിയിച്ചു. രവീന്ദ്രനെയും ശിവശങ്കറെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള അവസരമാണ് അന്ന് ഇ.ഡിയ്ക്ക് നഷ്ടമായത്.
advertisement
ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്താൽ പല കാര്യങ്ങളും വെളിവാകുമെന്ന് അന്വേഷണ സംഘം കരുതിയിരുന്നു. പൊതുവേ ചോദ്യം ചെയ്യലുകളോട് സഹകരിക്കാത്ത ആളാണ് ശിവശങ്കർ. എന്നാൽ ഇരുവരും ഒരുമിച്ച് ഒരേ സ്ഥലത്ത് ഉള്ളപ്പോൾ ഒഴിഞ്ഞു മാറൽ എളുപ്പമാകില്ല. എന്നാൽ സി.എം.രവീന്ദ്രന് കോവിഡ് പോസിറ്റീവായതോടെ ആ സാധ്യത അടഞ്ഞു.
അടുത്ത മാസം രണ്ടിന് ശിവശങ്കറിൻ്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കുകയാണ്. അതിന് മുൻപെങ്കിലും രവീന്ദ്രനെ ചോദ്യം ചെയ്യണമെന്നായിരുന്നു ഇ.ഡിയുടെ അടുത്ത ലക്ഷ്യം. ഇവർ തമ്മിലുള്ള ആശയ വിനിമയങ്ങളുടെ ഡിജിറ്റൽ രേഖകൾ അടക്കം ഇ.ഡി.ശേഖരിച്ചിട്ടുണ്ട്. രവീന്ദ്രനിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ ശിവശങ്കറിൻ്റെ ജാമ്യത്തിന് തടസമാകാനും സാധ്യതയുണ്ട്. ഇത്തവണയും രവീന്ദ്രൻ അപകടം മണത്തറിഞ്ഞുവെന്നാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് കരുതുന്നത്.
advertisement
ഇതുകൊണ്ടു തന്നെയാണ് രവീന്ദ്രൻ ഹാജരാകാതെ മാറി നിൽക്കുന്നതെന്നാണ് ഇ.ഡി.യുടെ വിലയിരുത്തൽ. ശിവശങ്കർ ഇ.ഡി. റിമാൻ്റിൽ കഴിയുന്നത് സുരക്ഷിതമല്ലെന്ന് കരുതുന്നവരും പുറത്തുണ്ടെന്ന് അന്വേഷണ ഏജൻസി കരുതുന്നു .രവീന്ദ്രൻ്റെ ആശുപത്രി വാസം നീണ്ടു പോയാൽ അടുത്ത വഴി ആലോചിക്കുകയാണ് അന്വേഷണ ഏജൻസി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 27, 2020 6:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ചോദ്യം ചെയ്യലിനെത്താത്തത് തന്ത്രമെന്ന് എൻഫോഴ്സ്മെന്റ്