ശുചീകരണ തൊഴിലാളിയിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റായ ആനന്ദവല്ലിക്കെതിരെ അധിക്ഷേപം; ജീവനക്കാർക്ക് ഗണേഷ്കുമാർ എംഎൽഎയുടെ താക്കീത്
ശുചീകരണ തൊഴിലാളിയിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റായ ആനന്ദവല്ലിക്കെതിരെ അധിക്ഷേപം; ജീവനക്കാർക്ക് ഗണേഷ്കുമാർ എംഎൽഎയുടെ താക്കീത്
ആനന്ദവല്ലിയെ ഇനിയും വേദനിപ്പിക്കുന്നവരാരായാലും അവര്‍ അതിന് വലിയ വില കൊടുക്കേണ്ടിവരുമെന്നും കെ ബി ഗണേഷ് കുമാര്‍. മാടമ്പിത്തരം കൈയ്യില്‍ വെച്ചാല്‍ മതിയെന്നും അത് പത്തനാപുരത്ത് വേണ്ടെന്നും അദ്ദേഹം കടുത്ത ഭാഷയില്‍ താക്കീത് നല്‍കി.
കൊല്ലം: ശുചീകരണത്തൊഴിലാളിയായി ജോലിചെയ്തിരുന്ന അതേ ഓഫീസില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തിരിച്ചെത്തി ശ്രദ്ധ നേടിയ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലിയ്ക്ക് നേരെ ഓഫീസ് ജീവനക്കാരുടെയും സഹമെംബർമാരുടെയും ജാതിഅധിക്ഷേപമെന്ന് ആരോപണം. ബ്ലോക്ക് പഞ്ചായത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ തനിക്കുണ്ടാകുന്ന ബുദ്ധിമുട്ട് ആനന്ദവല്ലി സ്ഥലം എംഎല്‍എയായ കെബി ഗണേഷ് കുമാറിനോട് പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
ആനന്ദവല്ലിയെ സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും അപമാനിയ്ക്കാന്‍ ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാര്‍ ശ്രമിക്കുന്നുവെന്നാണ് പരാതി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെന്ന നിലയില്‍ ആനന്ദവല്ലിയോട് സഹകരിക്കാതിരിക്കുക, പദവിയോട് ബഹുമാനം കാണിക്കാതെ പെരുമാറുക, പ്രസിഡന്റിനെതിരെ കുപ്രചരണങ്ങള്‍ നടത്തുക തുടങ്ങിയ കാര്യങ്ങളാണ് സഹമെമ്പർമാരുടേയും ബ്ലോക്ക് ഓഫീസ് ജീവനക്കാരുടേയും ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് ആനന്ദവല്ലി പറഞ്ഞു. സംഭവത്തിൽ താക്കീതുമായി പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാർ രംഗത്തെത്തി.
ആനന്ദവല്ലിയെ സ്വന്തം കര്‍ത്തവ്യങ്ങള്‍ ചെയ്യാൻ അനുവദിക്കാതിരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍ക്ക് മണ്ഡലത്തിലെ ഒരു പൊതുപരിപാടിയില്‍വെച്ച് ഗണേഷ് കുമാര്‍ താക്കീത് നല്‍കി. പാവപ്പെട്ട ഒരു ദളിത് കുടുംബത്തില്‍ നിന്നും പൊതുരംഗത്തേക്കിറങ്ങിയ ആനന്ദവല്ലിയ്ക്കുനേരെ ജാതി മേല്‍ക്കോയ്മ കാണിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
താല്‍ക്കാലിക തൂപ്പുകാരിയായി ജോലിചെയ്തിരുന്ന ഓഫീസിന്റെ ഉന്നത സ്ഥാനത്തേക്ക് ആനന്ദവല്ലിയെ ജനങ്ങള്‍ തെരഞ്ഞടുത്തതാണ്. അതാണ് ജനാധിപത്യത്തിന്റെ മഹത്വം. ആനന്ദവല്ലിയെ ഇനിയും വേദനിപ്പിക്കുന്നവരാരായാലും അവര്‍ അതിന് വലിയ വില കൊടുക്കേണ്ടിവരുമെന്നും കെ ബി ഗണേഷ് കുമാര്‍ ഓര്‍മ്മിപ്പിച്ചു. മാടമ്പിത്തരം കൈയ്യില്‍ വെച്ചാല്‍ മതിയെന്നും അത് പത്തനാപുരത്ത് വേണ്ടെന്നും അദ്ദേഹം കടുത്ത ഭാഷയില്‍ താക്കീത് നല്‍കി.
സിപിഎം സ്ഥാനാർഥിയായി തലവൂർ ഡിവിഷനിൽ നിന്നാണ് ആനന്ദവല്ലി മത്സരിച്ച് ജയിച്ചത്. തലവൂരുകാരുടെ വല്ലി ചേച്ചിയായ ആനന്ദവല്ലി ഒരു ദശാബ്ദത്തോളമായി പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ശുചീകരണ തൊഴിലാളിയാണ്. തൂപ്പുകാരിയായി ജോലിനോക്കുന്ന സമയത്ത് ആനന്ദവല്ലിയ്ക്ക് കടുത്ത ജാതിഅധിക്ഷേപം നേരിടേണ്ടി വന്നതായും ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഇവര്‍ക്ക് ഒരു പഞ്ചായത്ത് ഓഫീസില്‍ നിന്നും പിരിഞ്ഞുപോരേണ്ടിയും വന്നിരുന്നു. സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ ആനന്ദവല്ലിയുടെ ഭർത്താവ് മോഹനൻ പെയിന്റിങ് തൊഴിലാളിയാണ്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.