നിലയ്ക്കൽ : സ്വകാര്യ വാഹനങ്ങളെ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് കടത്തി വിടാത്തതിനെ ചോദ്യം ചെയ്ത് കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ. നിയന്ത്രണങ്ങളിലൂടെ പൊലീസ് തീർഥാടകരെ അനാവശ്യമായി ബുദ്ധിമുട്ടിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
ട്രാഫിക് ബ്ലോക് കണക്കിലെടുത്താണ് നിയന്ത്രണമെന്ന് എസ് പി യതീഷ് ചന്ദ്ര വിശദീകരിച്ചുവെങ്കിലും ഇത് അംഗീകരിക്കാൻ മന്ത്രി കൂട്ടാക്കിയില്ല. കെഎസ്ആർടിസി പോലുള്ള സർക്കാർ വാഹനങ്ങൾ കടത്തി വിടുന്നുണ്ടല്ലോ അത് പോലെ സ്വകാര്യ വാഹനങ്ങൾക്ക് അനുമതി നൽകി കൂടെ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
കെഎസ്ആർടിസി വാഹനങ്ങൾ ആളുകളെ ഇറക്കി തിരികെ വരുമെന്നും എന്നാൽ സ്വകാര്യ വാഹനങ്ങൾ വഴിയിൽ പാർക് ചെയ്യുന്നത് തീർഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും എസ് പി അറിയിച്ചു. മലയോര മേഖലയായതിനാൽ ഉരുൾപൊട്ടൽ അടക്കം എന്തെങ്കിലും അപകടം ഉണ്ടായാൽ മന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കുമോയെന്ന ചോദ്യവും യതീഷ് ചന്ദ്ര ഉന്നയിച്ചു. എന്നാൽ താൻ എന്തിനാണ് ഉത്തരവാദിത്തം ഏറ്റെടുക്കുന്നതെന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം.
മന്ത്രി പറയുന്നത് പോലെ വാഹനങ്ങൾ കടത്തിവിടാമെന്നും എന്നാൽ ഇതിന് അദ്ദേഹം ഉത്തരവ് നൽകണമെന്നും എസ്.പി ആവശ്യപ്പെട്ടപ്പോൾ അതിന് തനിക്ക് അധികാരമില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. നിങ്ങൾ പറയുന്നത് പോലെയാണെങ്കിൽ എന്റെ വാഹനവും കടത്തിവിടില്ലേ എന്നും കേന്ദ്രമന്ത്രി ചോദിച്ചു. വിഐപി വാഹനങ്ങൾ കടന്നു പോകുന്നതിന് യാതൊരു പ്രശ്നവുമില്ലെന്ന് മറുപടിയായി എസ്പി വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.