'തകർന്നു കിടക്കുന്ന റോഡുകൾ ഒരാഴ്ചയ്ക്കുള്ളിൽ നന്നാക്കണം'; കളക്ടർമാരെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
- Published by:Anuraj GR
- news18-malayalam
Last Updated:
റോഡിലെ കുഴികളില്‍ വീണ് ആളുകള്‍ മരിയ്ക്കുമ്പോള്‍ ജില്ലാ കളക്ടര്‍മാര്‍ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല എന്ന് ഹൈക്കോടതി ചോദിച്ചു
കൊച്ചി: സംസ്ഥാനത്ത് തകര്‍ന്നുകിടക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണി ഒരാഴ്ചയ്ക്കുള്ളില്‍ തീര്‍ക്കണമെന്ന് ഹൈക്കോടതി. റോഡുകളിലെ കുഴിയടയ്ക്കലില്‍ ദേശീയപാതാ-സംസ്ഥാനപാത തരംതിരിവ് വേണ്ടെന്നും കോടതി പറഞ്ഞു. റോഡുകളിലെ കുഴികളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിയ്ക്കുകയായിരുന്നു കോടതി.
സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയില്‍ ജില്ലാ കളക്ടര്‍മാരെ ഹൈക്കോടതിയുടെ രൂക്ഷമായി വിമര്‍ശിച്ചു. റോഡുകളിലുണ്ടാവുന്ന അപകടങ്ങളില്‍ ദിനംപ്രതി ആളുകള്‍ മരിച്ചുകൊണ്ടിരിയ്ക്കുന്നു. എത്രനാള്‍ ഇതുകണ്ട് നിശബ്ദമായി ഇരിയ്ക്കാന്‍ കഴിയും. റോഡിലെ കുഴികളില്‍ വീണ് ആളുകള്‍ മരിയ്ക്കുമ്പോള്‍ ജില്ലാ കളക്ടര്‍മാര്‍ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല എന്ന് കോടതി ചോദിച്ചു.
അപകടങ്ങള്‍ സംഭവിയ്ക്കാനായി കാത്തിരിയ്ക്കുകയാണോ കളക്ടര്‍മാര്‍ നടപടിയെടുക്കാന്‍.ജില്ലാ കളക്ടര്‍മാര്‍ക്ക് തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന സംഭവങ്ങളില്‍ ഉത്തരവാദിത്തമില്ലേ. അപകടങ്ങളോ ദുരന്തങ്ങളോ ഉണ്ടാവുന്നതുവരെ കാത്തിരിയ്ക്കാനാവില്ല.അപകടകരമായ റോഡുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ നടപടികളെടുക്കണമെന്ന് കോടതി കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
advertisement
ദേശീയ പാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കോടതി നടുക്കം രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാനാവില്ല എന്ന് കോടതി വ്യക്തമാക്കി. ആളുകള്‍ യാത്ര തിരിച്ചാല്‍ മടങ്ങിയെത്തുമോയെന്ന് ഉറപ്പ് പറയാനാവാവാത്ത സാഹചര്യമെന്നും കോടതി വ്യക്തമാക്കി. റോഡുകളിലെ കുഴികളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിയ്ക്കുകയായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍.
advertisement
മഴ കാരണമാണ് കുഴികള്‍ ഉണ്ടായതെന്ന് ദേശീയ പാതാ അതോറിട്ടി കോടതിയെ അറിയിച്ചു. അറ്റകുറ്റപ്പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിയ്ക്കുകയാണ് മഴയാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടസം. വില്ലേജ് ഓഫീസര്‍മാര്‍ക്കും റോഡുകളുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തമുണ്ട്. എന്നാല്‍ റോഡുകളുടെ ശോചനീയാവസ്ഥ വില്ലേജ് ഓഫീസര്‍മാര്‍ അറിയിക്കാറില്ലെന്നും ദേശീയ പാതാ അതോറിട്ടി കോടതിയെ അറിയിച്ചു.
അതിനിടെ ദേശീയ പാത നിര്‍മാണത്തിലെ ക്രമക്കേടില്‍ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയെ പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 2006- 12 കാലഘട്ടത്തില്‍ ദേശീയ പാത നിര്‍മിച്ചതില്‍ ക്രമക്കേട് നടന്നെന്നാണ് കുറ്റപത്രത്തിലുളളത് .എന്നാല്‍ ദേശീയ പാത ഉദ്യോഗസ്ഥരെ കേസില്‍ പ്രതി ചേര്‍ത്തില്ല. ഇതിനായി പ്രോസിക്യൂഷന്‍ അനുമതി സിബിഐയ്ക്ക് കിട്ടിയില്ല . നിര്‍മാണത്തിന് ദേശീയ പാത മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പത്തുദിവസം മുമ്പാണ് കുറ്റപത്രം നല്‍കിയത്. കഴിഞ്ഞ ദിവസം നെടുമ്പാശേരി അത്താണിയിൽ റോഡിലെ കുഴിയില്‍ വീണ് മാഞ്ഞാലി സ്വദേശിയായ ഹാഷീം അപകടത്തില്‍ മരിച്ച സംഭവത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികളുടെ ചുമതലയും ഇതേ കമ്പനിയ്ക്കായിരുന്നു. വാഹനം കുഴിയിൽ വീണ് റോഡിലേക്ക് തെറിച്ച ഹാഷിമിൻ്റെ മേൽ മറ്റൊരു വാഹനം ഇടിയ്ക്കുകയായിരുന്നു.
advertisement
ഉപകരാറിലൂടെയാണ് ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയ്ക്ക്് അറ്റകുറ്റപ്പണിക്ക് കരാര്‍ കിട്ടിയത്, ടാറിങ്ങിലടക്കം വീഴ്ചയുണ്ടായി, നിശ്ചിത നിലവാരത്തിലുളള കനം ടാറിങ്ങിലില്ല, അതിനാലാണ് പലയിടത്തും പൊട്ടിപ്പൊളിഞ്ഞതെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു.2020ല്‍ ആണ് സിബിഐ കേസെടുത്ത് അന്വേഷണം തുടങ്ങിയത്.റോഡ് ടാര്‍ ചെയ്തത് കനം കുറച്ചണ്.റോഡ് ടാര്‍ ചെയ്യേണ്ടത് 22.5സെന്റി മീറ്റര്‍ കനത്തിലായിരുന്നു. എന്നാല്‍ ടാര്‍ ചെയ്തത് 17-18 സെന്റി മീറ്റര്‍ കനത്തില്‍ മാത്രമാണ്.സര്‍വീസ് റോഡുകളും മോശം നിലവാരത്തില്‍ നിര്‍മിച്ചു.അഴിമതിയില്‍ ദേശീയ പാതാ അതോറിട്ടി ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് കുറ്റപത്രം പറയുന്നു. പക്ഷെ ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതിയില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 08, 2022 5:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തകർന്നു കിടക്കുന്ന റോഡുകൾ ഒരാഴ്ചയ്ക്കുള്ളിൽ നന്നാക്കണം'; കളക്ടർമാരെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി