'സനൽ വാഹനത്തിന്‍റെ മുന്നിലേക്ക് വന്ന് വീഴുകയായിരുന്നു, ബ്രേക്ക് ചെയ്യാനുള്ള സമയം പോലും ലഭിച്ചില്ല'
Last Updated:
തിരുവനന്തപുരം: നെയ്യാറ്റിൻകര സനലിന്റെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തലുമായി ഇടിച്ച വാഹനത്തിന്റെ ഉടമ രംഗത്തെത്തി. സനൽ പെട്ടന്ന് വാഹനത്തിന്റെ മുന്നിലേക്ക് വന്ന് വീഴുകയായിരുന്നു. ബ്രേക്ക് ചെയ്യാനുളള സമയം പോലും ലഭിച്ചില്ലെന്നും ഡ്രൈവർ ന്യൂസ് 18 നോട് പറഞ്ഞു.
വാഹന ഉടമയുടെ വാക്കുകളിലേക്ക്...
'ഞാൻ പടങ്ങാവിളയിലേക്ക് വരികയായിരുന്നു. ഹംപ് അടുപ്പിച്ച് എത്തുന്നതിന് മുമ്പായി പെട്ടെന്ന് വാഹനത്തിന് മുന്നിലേക്ക് എന്തോ വന്ന് വീണു. റിയാക്ട് ചെയ്യുന്നതിനുള്ള സമയം പോലും ലഭിച്ചില്ല. അതിനുമുമ്പ് തന്നെ സംഭവിച്ചു. ഇതുകണ്ടുകൊണ്ട് വണ്ടി നിർത്തി. അപ്പോഴാണ് അറിയുന്നത് ഒരു മനുഷ്യനായിരുന്നുവെന്ന്. പെട്ടെന്ന് തന്നെ വണ്ടി അവിടെ ചവിട്ടി നിർത്തി. ഒരുപക്ഷേ ചവിട്ടിനിർത്തിയതുകൊണ്ടാകണം വണ്ടി അയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങിയില്ല. അപ്പോ തന്നെ ഇറങ്ങിനോക്കി, പുള്ളിക്കാരന് എങ്ങനെയുണ്ടെന്ന്. ശ്വാസമുണ്ടായിരുന്നു. വണ്ടി റോഡിന്‍റെ വശത്തേക്ക് ഒതുക്കിനിർത്തിയശേഷം, അടുത്തുനിന്നവരോട് ആംബുലൻസ് വിളിക്കണമെന്ന് പറഞ്ഞു. അതിനിടയിൽ ഒരു ചേട്ടൻ ആംബുലൻസ് വിളിച്ചു. അവരോട് ചോദിച്ചപ്പോൾ ആംബുലൻസ് ഇപ്പോ എത്തുമെന്ന് പറഞ്ഞു. അൽപനേരത്തിനുള്ളിൽ പൊലീസ് വന്നു. അതിനിടയിൽ വലിയൊരു ആൾക്കൂട്ടമായി. അവർ അവിടെനിന്ന് നോക്കി, എന്താ സംഭവമെന്ന്. പൊലീസുകാർ അടുത്തുവന്ന് ആരാണ് വണ്ടി ഓടിച്ചതെന്ന് ചോദിച്ചു. മറ്റൊരാൾ വന്നു എന്‍റെ കൈയിൽനിന്ന് താക്കോൽ വാങ്ങി. കുറച്ചുകഴിഞ്ഞപ്പോൾ ആംബുലൻസ് വന്ന്, വണ്ടിയിടിച്ചുകിടന്നയാളെ കയറ്റിക്കൊണ്ടുപോയി'.
advertisement
DySP തമിഴ്‌നാട്ടിൽ ? സഹായിച്ചത് പോലീസ് നേതാക്കൾ
നെയ്യാറ്റിൻകരയിൽ വാക്കുതർക്കത്തിനിടെ ഡിവൈ.എസ്.പി റോഡിലേക്ക് പിടിച്ചുതള്ളിയ സനൽ കാറിടിച്ചു മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈ.എസ്.പി ഹരികുമാറിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇയാൾ ഒളിവിലാണ്. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 08, 2018 11:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സനൽ വാഹനത്തിന്‍റെ മുന്നിലേക്ക് വന്ന് വീഴുകയായിരുന്നു, ബ്രേക്ക് ചെയ്യാനുള്ള സമയം പോലും ലഭിച്ചില്ല'