കോഴിക്കോട്: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ബിനാമി നിക്ഷേപമുണ്ടെന്ന സംശയത്തെ തുടർന്ന് എൻഫേഴ്സമെന്റ് ഡയറക്ടറേറ്റ് വടകരയിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. സാംസങ്, ഒപ്പോ, വാന്‍ഹേസന്‍ ഷോറൂമുകളിലാണ് എൻഫേഴ്സ്മെന്റ് പരിശോധന നടന്നത്.
എൻഫേഴ്സ്മെന്റ് കൊച്ചി, കോഴിക്കോട് യൂണിറ്റുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്ഥാപന നടത്തിപ്പുകാരെക്കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും ഉദ്യോഗസ്ഥര്‍ അന്വേഷിച്ചു. ഈ സ്ഥാപനങ്ങളില്‍ സി എം രവീന്ദ്രന് നിക്ഷേപമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോൾ പ്രാഥമികമായ വിവരങ്ങള്‍ മാത്രമാണ് തേടിയതെന്നും ആവശ്യമുണ്ടെങ്കില്‍ വിശദമായ പരിശോധന നടത്തുമെന്നുമാണ് ഇഡി ഉദ്യോഗസ്ഥർ പ്രതികരിച്ചു.
സി.എം രവീന്ദ്രനോട് ഇന്ന് ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ഇ.ഡി നിർദ്ദേശിച്ചിരുന്നു. എന്നാൽ നോട്ടീസ് നൽകിയതിനു പിന്നാലെ രവീന്ദ്രനെ കോവിഡാനന്തര പരിശോധനകൾക്കായി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു.
സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെയും മറ്റു രണ്ടു പ്രതികളുടെയും മൊഴികളിൽനിന്നു രവീന്ദ്രന്‍റെ ഇടപാടുകളെക്കുറിച്ച് ഇ.ഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് നൽകിയത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.