തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിനെക്കുറിച്ച് പുസ്തകം പുറത്തിറങ്ങുന്നു. കാൽനൂറ്റാണ്ട് കാലം ബാലഭാസ്കറിന്‍റെ ആത്മമിത്രമായിരുന്ന മാധ്യമപ്രവർത്തകൻ ജോയ് തമലമാണ് പുസ്തകം രചിക്കുന്നത്. 'ബാലഭാസ്കർ: സൗഹൃദം, പ്രണയം, സംഗീതം' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം 12 അധ്യായങ്ങളിലായാണ് തയ്യാറാക്കിയിരിക്കുന്നത്. കുട്ടിക്കാലം മുതൽ ബാലഭാസ്കറിനൊപ്പമുള്ള അനുഭവങ്ങൾ പുസ്തകത്തിൽ പരാമർശിക്കുന്നു.
പത്താംക്ലാസ് പഠനകാലത്ത് ബാലഭാസ്കറിനെ പരിചയപ്പെട്ടതു മുതലുള്ള നാൾവഴികൾ പുസ്തകത്തിൽ പറയുന്നു. ഐ എഫ് എഫ് കെയുടെ ബാലഭാസ്കർ സ്മൃതിയിൽ വെച്ചായിരിക്കും പുസ്തകപ്രകാശനം. ചിന്തയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ബാലഭാസ്കറിനൊപ്പം ബാല്യകാലം മുതൽ ഉണ്ടായിരുന്ന സംഗീതവേദികളിൽ തൊട്ടുരുമ്മി നിന്നിരുന്ന ഓർമകളാണ് ഈ പുസ്തകമെഴുതാൻ ജോയിക്ക് പ്രേരണയായത്.
"കുട്ടിക്കാലം മുതൽ സംഗീതമായിരുന്നു അവന്‍റെ എല്ലാം. പ്രണയവും സൗഹൃദങ്ങളും സംഗീതവും ഇഴചേർന്ന വിസ്മയം. വയലിനിൽ അവൻ തൊടുമ്പോൾ ഉണരുന്നത് പുതിയ പുതിയ നാദ ലോകമായിരുന്നു. അത് അടുത്ത് നിന്ന് കാൽ നൂറ്റാണ്ടുകാലം അനുഭവിക്കാൻ പറ്റിയ ഒരു കൂട്ടുകാരൻ മാത്രമാണ് ഞാൻ. ബാലുവുമൊത്തുള്ള അനുഭവങ്ങളും അവൻ പറഞ്ഞതും അവന്‍റെ സ്വപ്നങ്ങളുമാണ് പുസ്തകം അടയാളപ്പെടുത്തുന്നത്. അവന് നൽകാൻ എനിക്ക് മറ്റൊന്നുമില്ലല്ലോ..അവന്‍റെ സ്നേഹത്തിന് മുന്നിൽ എന്നും ഞാൻ തോറ്റുപോയിട്ടേ ഉള്ളൂ..ചിന്ത ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്." - പുസ്തകത്തെക്കുറിച്ചും പുസ്തകം പുറത്തിറക്കാനുള്ള തീരുമാനത്തെക്കുറിച്ചും ജോയ് തമലം ന്യൂസ് 18 മലയാളത്തിനോട് പറഞ്ഞു.
കഴിഞ്ഞ സെപ്തംബർ 25ന് ആയിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം കഴക്കൂട്ടത്തിനു സമീപം പള്ളിപ്പുറത്ത് വെച്ച് അപകടത്തിൽപ്പെട്ടത്. മകൾ തേജസ്വിനി ബാല സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്കർ ഒക്ടോബർ രണ്ടിന് മരിച്ചു. ബാലഭാസ്കറിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിന്നീട് അദ്ദേഹത്തിന്‍റെ പിതാവ് പരാതി നൽകിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.