സാരിയിൽ ടി.പിയുടെ ചിത്രം പതിച്ച ബാഡ്ജുമായി കെ.കെ രമയുടെ സത്യപ്രതിജ്ഞ; നിറഞ്ഞ കയ്യടിയിൽ സഭ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ആർ.എം.പി പ്രതിനിധി എന്ന നിലയിൽ നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കുമെന്ന് രമ വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിൽ വടകരയിൽ നിന്നുള്ള ആർ.എം.പി പ്രതിനിധി കെ.കെ രമ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു. ടി.പി ചന്ദ്രശേഖരന്റെ ബാഡ്ജും ധരിച്ചുകൊണ്ടാണ് കെ.കെ രമ സത്യവാചകം ചൊല്ലിയത്. യുഡിഎഫ് പിന്തുണയോടെ വടകരയില്‍ നിന്ന് മത്സരിച്ചു ജയിച്ച കെ.കെ രമ സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്കു പിന്നാലെ നിറഞ്ഞ കൈയ്യടികളോടെയാണ് രമയെ സഭാംഗങ്ങൾ ഇരിപ്പിടത്തിലേക്കു മടക്കി അയച്ചത്.
ആർ.എം.പി പ്രതിനിധി എന്ന നിലയിൽ നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കുമെന്ന് രമ വ്യക്തമാക്കിയിട്ടുണ്ട്. സഭയിൽ ആര്‍.എം.പി നിലപാടുകളായിരിക്കും പ്രകടിപ്പിക്കുകയെന്നും യോജിച്ച വിഷയങ്ങളില്‍ പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുമെന്നും അവർ നേരത്തെ വ്യക്തമാക്കിയിരുന്നു.
advertisement
നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ പ്രോടെം സ്പീക്കർ പി.ടി.എ.റഹീം മുൻപാകെയാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെല്ലിയത്. യു.പ്രതിഭ (കായംകുളം), കെ.ബാബു (നെന്മാറ), എം.വിൻസെന്റ് (കോവളം) എന്നിവർ ക്വാറന്റീനിലായതിനാൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല. ഇവർ പിന്നീട് ഒരു ദിവസം സ്പീക്കറുടെ ചേംബറിൽ എത്തി സത്യവാചകം ചൊല്ലും.
വൻഭൂരിപക്ഷത്തിൽ ഭരണത്തുടർച്ച ലഭിച്ചതോടെ പിണറായി വിജയൻ തന്നെയാണ് മുഖ്യമന്ത്രിയായി സർക്കാരിനെ നയിക്കുന്നത്. എന്നാൽ പ്രിതപക്ഷത്തെ ഇക്കുറി നയിക്കുന്നത് രമേശ് ചെന്നത്തലയ്ക്കു പകരം വി.ഡി സതീശനാണ്. 140 അംഗങ്ങളിൽ 53 പേർ പുതുമുഖങ്ങളാണ്. 21 മന്ത്രിമാരിൽ 17 പേരാണ് മന്ത്രിമാരായി ആദ്യവട്ടം സഭയിലെത്തുന്നത്.
advertisement
നിയമസഭാ സ്പീക്കർ സ്ഥാനാർഥിയായി യു.ഡി.എഫ് പി.സി വിഷ്ണുനാഥിനെ തീരുമാനിച്ചു. ചൊവ്വാഴ്ചയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. എം.ബി രാജേഷാണ് എൽഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥി. ഇന്ന് ഉച്ചവരെ മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രിക നല്‍കാം.
ഈ മാസം 28-ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനം നടത്തും. ജനുവരി 21-നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന നയപ്രഖ്യാപനം. പുതുക്കിയ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ജൂണ്‍ നാലിന് അവതരിപ്പിക്കും. ജൂണ്‍ 14 വരെ 14 ദിവസം സമ്മേളനത്തിന് തീരുമാനിച്ചിട്ടുണ്ട്.
advertisement
ഭരണത്തുടർച്ചയിലൂടെ പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരുന്നതും പ്രതിപക്ഷ നേതാവായി പുതിയ നായകൻ വിഡി സതീശൻ എത്തുന്നതും ഈ സഭയുടെ സവിശേഷതയാണ്. കഴിഞ്ഞ തവണ കേരള നിയമസഭയിൽ ആദ്യമായി സാന്നിധ്യമറിയിച്ച ബിജെപിക്ക് ഇക്കുറി പ്രാതിനിധ്യമില്ലാതായി. പതിനാലാം നിയമസഭയിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ തന്നെയാണ് പതിനഞ്ചാം സഭയിലും മുഖ്യമന്ത്രിയെങ്കിലും ഭൂരിപക്ഷം മന്ത്രിമാരും പുതുമുഖങ്ങളാണ്. നിലവിലെ മന്ത്രിമാരിൽ കെ കൃഷ്ണൻകുട്ടിയും, എ.കെ ശശീന്ദ്രനും മാത്രമാണ് മുൻ പിണറായി മന്ത്രിസഭയിലും അംഗങ്ങളായിരുന്നവർ. ജൂൺ 14 വരെയാണ് നിയമസഭ സമ്മേളിക്കുന്നത്.
advertisement
തെരഞ്ഞെടുപ്പിൽ വിജയിച്ച് ആദ്യമായി നിയമസഭയിൽ എത്തിയ 53 അംഗങ്ങളാണ് പതിനഞ്ചാം നിയമസഭയിലുള്ളത്. ഇടതുപക്ഷത്ത് പത്തും യുഡിഎഫില്‍ ഒന്നുമായി പതിനൊന്ന് വനിതകളും പതിനഞ്ചാം നിയമസഭയിലുണ്ട്. ഇതിൽ മൂന്നു പേർ മന്ത്രിമാരും. ജെ. ചിഞ്ചുറാണി, പ്രൊഫസർ ബിന്ദു, വീണ ജോർജ് എന്നിവരാണ് മന്ത്രിസഭയിൽ ഇടം നേടിയ വനിതാ അംഗങ്ങൾ. ചരിത്രത്തിൽ ആദ്യമായി ഐ.എൻ.എൽ പ്രതിനിധിയും ഇക്കുറി മന്ത്രിയായി. ഐ.എൻ.എൽ പ്രതിനിധി അഹമ്മദ് ദേവർകോവിലാണ് തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖകൾ എന്നീ വകുപ്പുകളുടെ മന്ത്രിയായി ചുമതല ഏറ്റെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 24, 2021 12:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സാരിയിൽ ടി.പിയുടെ ചിത്രം പതിച്ച ബാഡ്ജുമായി കെ.കെ രമയുടെ സത്യപ്രതിജ്ഞ; നിറഞ്ഞ കയ്യടിയിൽ സഭ


