വൈകീട്ട് 6.30നുള്ള പോളിങ് ശതമാനം
എറണാകുളം –73.96%
ആലപ്പുഴ –73.32%
ഇടുക്കി –70.98%
കോട്ടയം –70.33%
കൊല്ലം –69.08%
തിരുവനന്തപുരം –66.53%
പത്തനംതിട്ട –66.35%
ആകെ –70.28 %
നിലവിലെ പോളിങ് ശതമാനം (5.25 PM):
തിരുവനന്തപുരം – 61.57%
കൊല്ലം – 65.06%
പത്തനംതിട്ട – 62.47%
ആലപ്പുഴ – 68.57%
കോട്ടയം – 65.61%
ഇടുക്കി – 64.87%
എറണാകുളം – 69.28%
ആകെ പോളിങ് – 65.47%
വഞ്ചിയൂർ കോടതിക്ക് മുമ്പിൽ ബിജെപി-സിപിഎം സംഘർഷം. കള്ളവോട്ട് ആരോപിച്ചുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വഞ്ചിയൂർ ഭാഗം 2 ൽ വ്യാപക കള്ള വോട്ട് നടന്നുവെന്നും ഇതിനകം നൂറിൽപ്പരം കള്ള വോട്ട് നടന്ന് കഴിഞ്ഞുവെന്നും ബിജെപി സിറ്റി ജില്ലാ അധ്യക്ഷൻ കരമന ജയൻ ആരോപിച്ചു. വോട്ടർ ലിസ്റ്റിൽ ഇല്ലാത്തതും, വഞ്ചിയൂരിൽ താമസം ഇല്ലാത്തവരുമായ ട്രാൻസ്ജൻഡേഴ്സിനെ വരെ ഇറക്കി വോട്ട് ചെയ്യിപ്പിച്ചു. ബി ജെ പി വനിതാ നേതാവിനെ ജാതി പറഞ്ഞ് മർദ്ദിച്ചു, അധിക്ഷേപിച്ചു. വഞ്ചിയൂർ ഭാഗം രണ്ടിൽ റീപോളിംഗ് വേണമെന്നും കരമന ജയൻ ആരോപിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിൽ ദിലീപും കാവ്യാ മാധവനും വോട്ട് രേഖപ്പെടുത്തി. ആലുവ സെന്‍റ് ഫ്രാൻസിസ് എൽ പി സ്കൂളിലെ ബൂത്തിലാണ് ഇരുവരും എത്തിയത്.

കാലിന് പരിക്ക് പറ്റി ചികിത്സയിലായിരുന്നിട്ടും മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ വോക്കറിൽ എത്തി വോട്ട് രേഖപ്പെടുത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ ഗവ. ഹൈസ്കൂളിലെ ഒന്നാം നമ്പർ ബൂത്തിലാണ് ജി സുധാകരൻ വോട്ട് രേഖപെടുത്തിയത്. കഴിഞ്ഞ 22 ന്ന് വീട്ടിലെ കുളിമുറിയിൽ വീണ് അദ്ദേഹത്തിന്റെ കാലിൽ പൊട്ടൽ ഉണ്ടായത്. പിന്നീട് പൂർണ വിശ്രമത്തിൽ ആയിരുന്നു.

സഹകരണം-ദേവസ്വം- തുറമുഖം വകുപ്പുമന്ത്രി വി എൻ വാസവൻ പാമ്പാടി എംജിഎം ഹൈസ്കൂളിലെ ഒന്നാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
പാമ്പാടി ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിലെ (പോരാളൂർ വാർഡ്) 111 -ാം നമ്പർ വോട്ടറാണ് മന്ത്രി. ഭാര്യ ഗീത, മകൾ ഗ്രീഷ്മ എന്നിവരോടൊപ്പം എത്തി രാവിലെ പത്തരയോടെയാണ് മന്ത്രി വാസവൻ വോട്ടു ചെയ്തത്.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് പുരോഗമിക്കവെ സമൂഹമാധ്യമത്തിലൂടെ പ്രീ പോൾ സർവേ പുറത്തുവിട്ട് ബിജെപി സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ. രാവിലെ ഫേസ്ബുക്കിലൂടെയാണ് തിരുവനന്തപുരം കോർപറേഷനിലെ ലീഡ് നില സംബന്ധിച്ച പ്രീ പോൾ സർവെ ശ്രീലേഖ പുറത്തുവിട്ടത്. കോർപറേഷനിലെ ശാസ്തമംഗലം ഡിവിഷനിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയാണ് ശ്രീലേഖ. (തുടർന്ന് വായിക്കാം)
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് 1 മണിക്കൂർ പിന്നിടുമ്പോൾ ആകെ 31.86% പേർ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് തിരുവനന്തപുരത്താണ് (29.23%). ഏറ്റവും കൂടുതൽ പോളിങ് എറണാകുളത്തും (33.83%). കൊല്ലം (32.57%), പത്തനംതിട്ട (31.37%), കോട്ടയം (31.88%), ഇടുക്കി (30.33%), ആലപ്പുഴ (33.81%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിങ് ശതമാനം.
കേരളത്തിൽ ഭരണപക്ഷത്തിനെതിരെ ശക്തമായ വികാരം ഉണ്ടെന്ന് എ കെ ആന്റണി. ഭരണമാറ്റത്തിന്റെ വേഗത വർധിപ്പിക്കുന്നതാകും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം. ജനങ്ങൾ ആഗ്രഹിക്കുന്നത് അതിവേഗത്തിലുള്ള ഭരണമാറ്റമാണ്. ബിജെപി സംസ്ഥാനത്ത് ക്ഷീണിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞതവണത്തെക്കാൾ വൻ വിജയമിത്തവണ യുഡിഎഫിൽ ഉണ്ടാകും. തിരഞ്ഞെടുപ്പിലെ വിഷയം ജനങ്ങൾക്ക് ജീവിക്കാൻ കഴിയുന്നില്ല എന്നതാണ്. ജനജീവിതം ദുസഹം ആയിരിക്കുകയാണ്.. അതാണ് തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ വിഷയം. ഇടതുപക്ഷം നന്നാകണമെങ്കിൽ അവർക്കൊരു ഷോക്ക് ട്രീറ്റ്മെന്റ് വേണമെന്ന് ഇടതുപക്ഷക്കാരും വിശ്വസിക്കുന്നുവെന്നും എ കെ ആന്റണി പറഞ്ഞു.
എം എം മണി എംഎൽഎ 20 ഏക്കർ സെർവ് ഇന്ത്യ എൽപിസ്കൂളിൽ രണ്ടാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യുന്നു

കൈപ്പത്തിക്ക് കുത്തിയാൽ താമരയ്ക്ക് വോട്ടെന്ന ആരോപണവുമായി കോൺഗ്രസ്. തിരുവനന്തപുരം പൂവച്ചൽ പഞ്ചായത്തിലെ മുതിയാവിള ബൂത്തിലാണ് പരാതി
കോൺഗ്രസ് പ്രവർത്തകൻ വോട്ട് ചെയ്തപ്പോൾ ബിജെപി ചിഹ്നത്തിൽ വോട്ട് വീണെന്നാണ് പരാതി. ഡിസിസി പ്രസിഡന്റ് എൻ ശക്തനാണ് ആരോപണവുമായി രംഗത്തുവന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് മൂന്നര മണിക്കൂർ പിന്നിടുമ്പോൾ ആകെ 20.41% പേർ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് തിരുവനന്തപുരത്താണ് (18.93%). ഏറ്റവും കൂടുതൽ പോളിങ് ആലപ്പുഴയിലും (21.82%). കൊല്ലം 20.73%, പത്തനംതിട്ട 20.04%, കോട്ടയം 20.55%, ഇടുക്കി (19.09%), എറണാകുളം (21.07%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിങ് ശതമാനം.
സിനിമാ തിരക്കിനിടയിൽപോലും വോട്ട് രേഖപ്പെടുത്താൻ നടൻ മമ്മൂട്ടി എത്താറുണ്ടായിരുന്നു. എന്നാൽ ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് വോട്ട് ചെയ്യാനാവില്ല. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാലാണ് വോട്ട് ചെയ്യാൻ സാധിക്കാത്തത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിലും മമ്മൂട്ടിക്ക് വോട്ടു ചെയ്യാൻ സാധിച്ചിരുന്നില്ല. (തുടർന്ന് വായിക്കാം)
രാവിലെ 10 വരെ 15.25 % പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആലപ്പുഴയിലാണ് പോളിങ് കൂടുതൽ. കുറവ് തിരുവനന്തപുരത്തും. തിരുവനന്തപുരം- 13.94 %, കൊല്ലം- 15.52%, പത്തനംതിട്ട- 15.03%, ആലപ്പുഴ- 16.37%, കോട്ടയം- 15.13%, ഇടുക്കി- 14.05%, എറണാകുളം-16.23
കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഏറ്റുമാനൂർ കാണക്കാരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ബൂത്തിലെ ആദ്യ വോട്ടർ ആയിരുന്നു ജോർജ് കുര്യൻ. ബിജെപി മുന്നോട്ടുവയ്ക്കുന്നത് വികസനമാണ്. കേന്ദ്രസർക്കാർ നടപ്പാക്കുന്ന വികസനത്തിന് അനുകൂലമായി ജനവിധി ഉണ്ടാകുമെന്നും ജോർജ് കുര്യൻ പറഞ്ഞു.
കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി പാലാ അൽഫോൻസാ കോളേജിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. കുടുംബസമേതമാണ് ജോസ് കെ മാണി വോട്ടിങ്ങിനായി എത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലെ ജനവിധി പുരോഗമിക്കുമ്പോൾ തൊടുപുഴയിൽ വോട്ട് ചെയ്യാനെത്തി നടൻ ആസിഫ് അലിയും സഹോദരനും നടനുമായ അഷ്കർ അലിയും

തിരുവനന്തപുരം നഗരസഭയിൽ നിറമൺകര എൻ എസ് എസ് കോളേജിൽ പാപ്പനംകോട് വാർഡിലെ ബൂത്ത് 4 ൽ മന്ത്രി ജി ആർ അനിൽ വോട്ട് രേഖപ്പെടുത്തുന്നു.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ വിജയം ലഭിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. കഴക്കൂട്ടത്ത് ബി ജെപിയുടെ സീറ്റുകൾകൂടി നേടും. പത്തു വർഷത്തെ കോർപറേഷൻ ഭരണവും സർക്കാർ ഭരണവും മികച്ചതാണ് അത് നേട്ടമാകും. ശബരിമലയടക്കം സമീപകാലത്തെ എല്ലാ പ്രശ്നത്തിൽ സർക്കാരിന്റെ സമീപനം സുതാര്യമാണ്. ശാസ്തമംഗലത്ത് ആർ ശ്രീലേഖയെ ജനങ്ങൾ നഗരസഭയുടെ ഏഴയലത്ത് എത്തിക്കില്ലെന്നും കടകം പള്ളി സുരേന്ദ്രൻ പറഞ്ഞു.
കരിക്കകം ഗവ. ഹൈസ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയുടെ തിരക്കുകളെല്ലാം മാറ്റിവച്ച് എല്ലാ തിരഞ്ഞെടുപ്പുകളിലും കൃത്യമായി വോട്ടുചെയ്യാനെത്തിയിരുന്ന മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. വോട്ടര്‍പട്ടികയില്‍ ഇത്തവണ മമ്മൂട്ടിയുടെ പേര് ചേര്‍ത്തിട്ടില്ല. കൊച്ചി നഗരസഭ 44 ഡിവിഷനിലാണ് താരത്തിന്റെ വീട്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പൊന്നുരുന്നി സ്‌കൂളില്‍ മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പതിവുപോലെ ശ്രദ്ധ നേടിയിരുന്നു.
കൃഷി മന്ത്രി പി പ്രസാദ് പാലമേൽ പഞ്ചായത്ത് മറ്റപ്പള്ളി വാർഡിലെ നൂറനാട് സിബി എം എച്ച് എസ് എസിലെ ഒന്നാം നമ്പർ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
യുഡിഎഫിന്റെ ഐതിഹാസിക തിരിച്ചുവരവുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനങ്ങൾ യുഡിഎഫിന്‍റെ തിരിച്ചു വരവിന് കാത്തിരിക്കുകയാണ്. അയ്യപ്പന്‍റെ സ്വർണം കവർന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും ഉന്നതരിലേക്ക് അന്വേഷണം പോകാതിരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സമ്മർദ്ദമുണ്ടെന്നും തിരഞ്ഞെടുപ്പ് കഴിയും വരെ ഉന്നതരെ ചോദ്യം ചെയ്യാതിരിക്കാൻ സമ്മർദമുണ്ടെന്നും വി ഡി സതീശൻ ആരോപിച്ചു. വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്ത് എത്ര സീറ്റ് പിടിക്കുമെന്ന് 13-ാം തീയതിക്ക് ശേഷം പറയാനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നാടിന്റെ പുരോഗതിക്കായി എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ കന്നി വോട്ട് രേഖപ്പെടുത്തിയ ശേഷം ആയിരുന്നു രാജിവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
മാണി സി കാപ്പൻ എംഎൽഎ രാവിലെ 7.20 ന് പാലാ മുനിസിപ്പാലിറ്റി വാർഡ് 7 പുലിമല ക്കുന്ന് ബൂത്ത് നമ്പർ 1 ൽ വോട്ട് രേഖപ്പെടുത്തി. കുടുംബങ്ങളോടൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ധാരണ പ്രകാരമാണ് പാല നഗരസഭയിലെ മൂന്ന് വാർഡുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ നിർത്താത്തത് എന്ന് മാണി സി കാപ്പൻ എംഎൽഎ. ഇടതുപക്ഷ ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിച്ചു പോകാൻ പാടില്ല. മൂന്നുപേർ സ്വതന്ത്ര മുന്നണിയായി മത്സരിക്കുന്നതിനാൽ അവരെ പിന്തുണയ്ക്കുകയാണ്. അതിനു പിന്നിൽ വ്യക്തമായ ധാരണയുണ്ടെന്നും എംഎൽഎ പറഞ്ഞു.
വോട്ടെടുപ്പ് ദിനം പുലർച്ചെ യുഡിഎഫ് സ്ഥാനാർത്ഥി മരിച്ചു. പിറവം പാമ്പാക്കുട പഞ്ചായത്ത് പത്താം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയാണ് മരിച്ചത്. പിറവം മർച്ചന്റ് അസോസിയേഷൻ മുൻപ്രസിഡന്റും കോൺഗ്രസ് അംഗവുമായ സി എസ് ബാബുവാണ് ഇന്ന് പുലർച്ചെ 2.30ഓടെ മരിച്ചത്. ഷുഗർനില പെട്ടെന്ന് താഴ്ന്നതാണ് മരണകാരണം എന്നാണ് അറിയുന്നത്. മൃതദേഹം പിറവം ജെഎംപി ആശുപത്രി മോർച്ചറിയിൽ.
തിരുവനന്തപുരം അഗസ്ത്യവനത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പോലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു. നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ ഷാഡോ പോലീസ് ഉദ്യോഗസ്ഥനായ അനീഷിനാണ് കടിയേറ്റത്. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. (തുടർന്ന് വായിക്കാം)
തിരുവനന്തപുരം കോർപറേഷനിൽ ബിജെപി വിജയ തിലകമണിയുമെന്ന് വോട്ട് രേഖപ്പെടുത്തിയശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപി എംപി പറഞ്ഞു. വിശ്വാസികൾ ഈ തിരഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്നും സുരേഷ് ഗോപി പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ കോടതി വിധി എല്ലാവര്‍ക്കും ബാധകമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
തിരുവനന്തപുരം കോർപറേഷൻ ഭരണം ബിജെപി പിടിക്കുമെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. കുടുംബം ഷൂട്ടിംഗ് തിരക്കിലായതിനാൽ തനിച്ച് വോട്ട് രേഖപ്പെടുത്തി കൃഷ്ണകുമാർ മടങ്ങി.
തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡിലെ എൻഎസ്എസ് എച്ച്എസ്എസിലെ പോളിങ് ബൂത്തിൽ ആദ്യ വോട്ടറായി നേരത്തെ എത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും. പാര്‍ലമെന്‍റ് സമ്മേളനം അടക്കം നടക്കുന്നതിനാൽ ഡൽഹിയിലേക്ക് പോകേണ്ടതിനാല്‍ കൂടിയാണ് സുരേഷ് ഗോപി നേരത്തെ പോളിങ് ബൂത്തിലെത്തിയത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറവൂർ കേസരി ആർട്സ് ആൻഡ് സയൻസ് കോളേജിൽ വോട്ട് രേഖപ്പെടുത്തി. പറവൂർ നഗരസഭയിലെ ഇരുപത്തിയൊന്നാം വാർഡിൽ 109-ാം ബൂത്തിലാണ് അദ്ദേഹം വോട്ട് ചെയ്തത്. ഭാര്യക്കും മകൾക്കും ഒപ്പമാണ് വോട്ട് ചെയ്യാൻ എത്തിയത്.
വോട്ടെടുപ്പ് ദിനത്തിൽ സ്ഥാനാർത്ഥി മരിച്ചു. എറണാകുളം മൂവാറ്റുപുഴ പാമ്പാക്കുട പഞ്ചായത്ത് പത്താം വാർഡ് യുഡിഫ് സ്ഥാനാർത്ഥി സി എസ് ബാബുവാണ് മരിച്ചത്. പുലർച്ചെ 2.30നു ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പിറവം മർച്ചന്റ് അസോസിയേഷൻ മുൻ പ്രസിഡന്റാണ്. സ്ഥാനാർത്ഥിയുടെ മരണത്തെ തുടര്‍ന്ന് വാര്‍ഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു.
കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലെ വോട്ടര്‍ ഒരു വോട്ടുമാത്രം ചെയ്താല്‍ മതി. ത്രിതല പഞ്ചായത്തില്‍ ഒരു വോട്ടര്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് തലങ്ങളിലേയ്ക്ക് ഓരോ വോട്ട് വീതം ആകെ മൂന്ന് വോട്ടുകള്‍ രേഖപ്പെടുത്തണം. വോട്ടിംഗ് കംപാര്‍ട്ട്‌മെന്റിലെ മൂന്ന് ബാലറ്റ് യൂണിറ്റുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ആദ്യത്തെ ബാലറ്റ് യൂണിറ്റില്‍ ഗ്രാമപഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും അടങ്ങുന്ന വെള്ളനിറത്തിലുള്ള ലേബലും, രണ്ടാമത്തെ ബ്ലോക്ക് തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റില്‍ പിങ്ക് നിറത്തിലുള്ള ലേബലും ജില്ലാ തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റില്‍ ഇളംനീല നിറത്തിലുള്ള ലേബലുമാണ് പതിച്ചിരിക്കുന്നത്. ഇത്തരത്തില്‍ മൂന്ന് തലത്തിലേക്കുമുള്ള ബാലറ്റ് യൂണിറ്റുകളിലും ക്രമമായി വോട്ട് രേഖപ്പെടുത്തിക്കഴിയുമ്പോൾ ഒരു നീണ്ട ബീപ് ശബ്ദം കേട്ട് വോട്ട് രേഖപ്പെടുത്തല്‍ പൂര്‍ണമാകും
ബാലറ്റ് യൂണിറ്റില്‍ ഏറ്റവും മുകളില്‍ ഇടതുഭാഗത്തായി പച്ചനിറത്തിലുള്ള ഓരോ ചെറിയ ലൈറ്റ് തെളിഞ്ഞു നില്‍ക്കുന്നതു കാണാനാകും. ഇത് ബാലറ്റ് യൂണിറ്റുകള്‍ വോട്ടു രേഖപ്പെടുത്താന്‍ തയാറാണെന്ന് സൂചിപ്പിക്കുന്നു. സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിനു നേരെയുള്ള ബട്ടണില്‍ വിരല്‍ അമര്‍ത്തിയാല്‍ ദീര്‍ഘമായ ബീപ് ശബ്ദം കേള്‍ക്കുകയും വോട്ട് രേഖപ്പെടുത്തല്‍ പൂര്‍ണ്ണമാവുകയും ചെയ്യും. ശേഷം വോട്ടര്‍ക്ക് മടങ്ങാവുന്നതാണ്.
സ്ലിപ്പുമായി വോട്ടിംഗ് യന്ത്രത്തിന്റെ ചുമതലയുള്ള ഓഫീസറുടെ മുന്‍പിലെത്തി സ്ലിപ്പ് ഏല്‍പ്പിക്കണം. ഉദ്യോഗസ്ഥന്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ബട്ടണ്‍ അമര്‍ത്തി ബാലറ്റ് യൂണിറ്റുകള്‍ വോട്ടിംഗിന് സജ്ജമാക്കും. തുടര്‍ന്ന് സമ്മതിദായകന്‍ വോട്ടിങ് കമ്പാർട്ട്മെന്റിലേക്ക് നീങ്ങണം.
വോട്ടര്‍ പോളിംഗ് ബൂത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അവരുടെ തിരിച്ചറിയല്‍ രേഖയും വോട്ടര്‍പട്ടികയിലെ പേരും വിവരങ്ങളും പോളിംഗ് ഉദ്യോഗസ്ഥന്‍ പരിശോധിക്കും. തുടര്‍ന്ന് രണ്ടാമത്തെ പോളിംഗ് ഓഫീസറുടെ അടുത്ത് ചെല്ലുമ്പോൾ വോട്ടറുടെ കൈവിരലില്‍ മഷി പുരട്ടി, വോട്ട് രജിസ്റ്ററില്‍ ഒപ്പോ വിരലടയാളമോ രേഖപ്പെടുത്തി വോട്ടിങ് സ്ലിപ്പ് നല്‍കും.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള വോട്ടര്‍ സ്ലിപ്പ്
പാസ്സ്പോര്‍ട്ട്
ഡ്രൈവിംഗ് ലൈസന്‍സ്
പാന്‍ കാര്‍ഡ്
ആധാര്‍ കാര്‍ഡ്
ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/ബുക്ക്
ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറു മാസക്കാലയളവിന് മുന്‍പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക് എന്നിവയില്‍ ഏതെങ്കിലും ഒരെണ്ണം തിരിച്ചറിയല്‍ രേഖയായി ഹാജരാക്കാം.



