തുടർച്ചയായ മൂന്നാം വർഷവും ഓഗസ്റ്റ് മാസത്തിൽ കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്ന് പ്രവചനം. കഴിഞ്ഞ രണ്ടു വര്‍ഷം കൃത്യമായി പ്രവചിച്ച തമിഴ്നാട് വെതർമാനാണ് മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഓഗസ്റ്റിലെ ശക്തമായ മഴയ്ക്ക് പിന്നാലെയുണ്ടായ പ്രളയവും ഇത്തവണത്തെ കോവിഡും കേരളത്തിൽ വലിയ ആശങ്കയാണ് ഇതോടെ സൃഷ്ടിക്കുന്നത്.
2018 ൽ 822 mm ആയിരുന്നു കേരളത്തിൽ ലഭിച്ച മഴ. 2019 ൽ 951 mm മഴ ലഭിച്ചു. സാധാരണ 420 mm ശരാശരി മഴ ലഭിക്കുന്നിടത്താണ് ഇത്രയും മഴയുണ്ടായത്. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ മഴയ്ക്ക് പിന്നാലെ ഇടുക്കി, വയനാട്, മലപ്പുറം, തൃശ്ശൂർ, വാൽപ്പാറ, നീലഗിരി എന്നിവടങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായിരുന്നു.
ഈ വർഷം ഇതുവരെ ലഭിച്ച മഴ താരതമ്യേന കുറവാണെങ്കിലും ഓഗസ്റ്റ് മാസത്തോടെ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ഈ മാസം കേരളത്തിൽ ശരാശരിയിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രവും പറയുന്നു. ഓഗസ്റ്റിലും സെപ്റ്റംബറിലും ദീർഘകാല ശരാശരിയുടെ 104% വരെ മഴ ലഭിക്കാമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ നിഗമനം.
ഈ സാഹചര്യത്തിൽ മൺസൂണിലെ തയാറെടുപ്പുകൾ കാര്യക്ഷമമാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങളോടും ബന്ധപ്പെട്ട വകുപ്പുകൾക്കും നിർദേശം നൽകി.
TRENDING:'കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയ്ക്ക് രോഗം സ്ഥിരീകരിച്ചു; ആശുപത്രിയിൽ ചികിത്സ തേടി[NEWS]മാധ്യമപ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെട്ടിട്ട് ഒരു വർഷം; നീതി ലഭിക്കുമോ എന്ന് കുടുംബത്തിന് ആശങ്ക[NEWS]മലയാളത്തിൽ സൈക്കോ കില്ലറുടെ കഥപറയുന്ന സിനിമയുമായി ബംഗാളിൽ നിന്നുമൊരു സംവിധായകൻ; 'കത്തി നൃത്തം'[NEWS]ചൊവ്വാഴ്ച്ചയോടെ ബംഗാൾ ഉൾക്കടലിൽ എത്തുന്ന ന്യൂനമർദ്ദം ഓഡീഷ തീരം വഴി കരയിലേക്ക് എത്തുകയും ഗുജറാത്ത് വരെ സഞ്ചരിക്കാനുമാണ് സാധ്യത. ഇത് കേരളത്തിലും തമിഴ്നാട്ടിലും മഴ ശക്തമാകാൻ കാരണമാകും. പശ്ചിമഘട്ട മേഖലയിൽ അതിശക്തമായ മഴയുണ്ടാകാൻ സാധ്യതയുണ്ട്.
ഓഗസ്റ്റ് പകുതി വരെ കേരളത്തിന്റെ മലയോര മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വെതർമാന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ അതീവ ജാഗ്രത വേണം. കേരളത്തിന് പുറമേ, കർണാടക, തമിഴ്നാട് ജില്ലകൾക്കും മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ രണ്ടു വർഷവും ആദ്യ പകുതിയിൽ ശരാശരിക്ക് താഴെ മാത്രം ലഭിച്ച കേരളത്തിൽ ഓഗസ്റ്റ് മാസത്തോടെ ശക്തമായ മഴയുണ്ടായി. പിന്നാലെ പ്രളയവുമുണ്ടായി. ഈ വർഷവും ഇതേ രീതിയിലാണ് ക്യാരങ്ങളുടെ പോക്കെന്ന് വെതർമാൻ മുന്നറിയിപ്പിൽ പറയുന്നു.
നാളെ മുതൽ ഇടുക്കി, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ അതീവ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. ഓഗസ്റ്റ് 5 മുതൽ 8 വരെ ശക്തമായ മഴ ലഭിച്ചേക്കും. ഈ നാല് ദിവസം അതീവ ജാഗ്രത ആവശ്യമാണ്. തീരപ്രദേശങ്ങളിൽ കനത്ത മഴയുണ്ടാകുമെങ്കിലും മലയോര മേഖലയിലും അതിശക്തമായ മഴയ്ക്കാണ് സാധ്യത.
പീരുമേട്, തൊടുപുഴ, നിലമ്പൂർ, കുറ്റ്യാടി, കക്കയം, വൈത്തിരി, തരിയോട്, പടിഞ്ഞാത്തറ, കക്കി ഡാം, പെരിങ്ങൽക്കൂത്ത് ഡാം, ലോവർ ഷോളയാർ, നേര്യമംഗലം, പിറവം, പൊൻമുടി മേഖലയിൽ അതിശക്തമായ മഴയുണ്ടായേക്കും.
അതേസമയം, സംസ്ഥാനത്ത് നാളെ 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.