ആലപ്പുഴ: ഇരട്ട കൊലപാതകങ്ങളുടെ(Murder) പശ്ചാത്തലത്തില്‍ ആലപ്പുഴ(Alappuzha) ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ(Prohibitory Order) ഡിസംബര്‍ 22 വരെ നീട്ടി. 22ന് രാവിലെ ആറുവരെയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ജില്ലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായുള്ള ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ചൊവ്വാഴ്ച രാവിലെ 6 വരെയായിരുന്നു നേരത്തേ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നത്. അതേസമയം ജില്ലയിലെ സര്‍വകക്ഷി യോഗം നാളെ വൈകുന്നേരം നടക്കും. ജില്ലയുടെ ചുമതലയുള്ള ഫിഷറീസ്- സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്, കൃഷിമന്ത്രി പി. പ്രസാദ് എന്നിവരുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ എം.പിമാര്‍, എംഎല്‍എമാര്‍ മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഇന്ന് വൈകിട്ട് മൂന്നിനായിരുന്നു സര്‍വകകക്ഷി യോഗം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ അഞ്ച് മണിയിലേക്കു മാറ്റിയതായി ജില്ലാ കലക്ടര്‍ എ. അലക്സാണ്ടര്‍ അറിയിച്ചു. പിന്നാലെ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി വ്യക്തമാക്കി.
കൊല്ലപ്പെട്ട ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജീത് ശ്രീനിവാസിന്റെ പോസ്റ്റ്മോര്‍ട്ടം വൈകിപ്പിച്ച് അനാദരം കാണിച്ചെന്ന് ആരോപിച്ചായിരുന്നു ബിജെപിയുടെ പിന്മാറ്റം. സമയം തീരുമാനിച്ചത് കൂടിയാലോചന ഇല്ലാതെയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാര്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് സര്‍വകക്ഷി യോഗം നാളത്തേക്ക് മാറ്റിയതായി കളക്ടര്‍ അറിയിച്ചത്.
ആലപ്പുഴയില്‍ ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി നടന്ന രണ്ട് കൊലപാതകങ്ങളില്‍ കേരളം നടുങ്ങിയിരുന്നു. എസ്ഡിപിഐയുടെയും ബിജെപിയുടെയും സംസ്ഥാന നേതാക്കാളാണ് രാഷ്ട്രീയപകയ്ക്ക് ഇരയായത്.
ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ ഒരു സംഘം കാറിലെത്തി വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഷാന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ മരിച്ചു. ഇതിന് മണിക്കൂറുകള്‍ക്കകമാണ് ആലപ്പുഴയിലെ ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസ് കൊല്ലപ്പെടുന്നത്. ഞായറാഴ്ച രാവിലെ ആറരയോടെ വീട്ടിലെത്തിയ സംഘം രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Alappuzha, Political murder, Prohibition