തിരുവനന്തപുരം: തലസ്ഥാനത്തെ യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും പരസ്പരം ഏറ്റുമുട്ടി എസ് എഫ് ഐ പ്രവർത്തകർ. നീണ്ട രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യൂണിവേഴ്സിറ്റി കോളേജിൽ എസ് എഫ് ഐ യൂണിറ്റ് അംഗങ്ങൾ തമ്മിൽ തർക്കമുണ്ടാകുന്നത്. വ്യാഴാഴ്ച രാത്രി എസ് എഫ് ഐ യൂണിറ്റ് അംഗങ്ങൾ തമ്മിൽ ഉണ്ടായ തർക്കം വെള്ളിയാഴ്ച സംഘർഷത്തിലേക്ക് എത്തുകയായിരുന്നു.
പല തവണയാണ് എസ് എഫ് ഐ യൂണിറ്റ് അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ബി എസ് സി ഗണിതം, ഇസ്ലാമിക് ഹിസ്റ്ററി തുടങ്ങിയ വകുപ്പുകളിലെ വിദ്യാർത്ഥികളും എസ് എഫ് ഐ യൂണിറ്റ് അംഗങ്ങളും തമ്മിലാണ് ക്യാംപസിൽ പലതവണ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഒരു പെൺകുട്ടി ഉൾപ്പെടെ നാലുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഏറ്റുമുട്ടലിൽ പരുക്കേറ്റവരുടെയും മർദ്ദനമേറ്റവരുടെയും പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തു.
തുടർച്ചയായി സംഘർഷം ഉണ്ടായെങ്കിലും പൊലീസിനെ വിളിക്കാനോ സംഘർഷം തടയാനോ കോളേജ് അധികൃതർ ശ്രമിച്ചില്ലെന്നും പരാതി ഉയരുന്നുണ്ട്.
അവസാനവർഷ വിദ്യാർത്ഥികൾക്ക് യാത്രയയപ്പ് നൽകൽ ചടങ്ങ് ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കിടെ ആയിരുന്നു എസ് എഫ് ഐ യൂണിറ്റ് അംഗങ്ങൾ തമ്മിൽ തർക്കമുണ്ടായത്. തുടർന്ന് വെള്ളിയാഴ്ച രാവിലെ കോളേജിൽ ആദ്യ സംഘർഷമുണ്ടായി. ഈ സംഘർഷത്തിന്റെ തുടർച്ചയായി രണ്ടു തവണ കൂടി വിദ്യാർത്ഥികൾ ഏറ്റു മുട്ടുകയായിരുന്നു. സംഘർഷത്തിൽ പരുക്കേറ്റ് സുബിൻ, പ്രണവ് എന്നിവർ ചികിത്സ തേടി.
തിരുവനന്തപുരത്ത് വൻ സ്വർണ കവർച്ച; ജ്വല്ലറി ഉടയമയെ കാർ തടഞ്ഞുനിർത്തി കൊള്ളയടിച്ചു
രണ്ടു വർഷം മുമ്പ് കോളേജിൽ സംഘർഷം ഉണ്ടായതിനെ തുടർന്ന് ഇവിടെ കർശനമായ നടപടികൾ സ്വീകരിച്ചിരുന്നു. എന്നെല്ലാം അതെല്ലാം ഇപ്പോൾ മറന്ന നിലയിലാണ്. അച്ചടക്ക സമിതി തീരുമാനിച്ച നിയന്ത്രണങ്ങൾ ഒന്നും ഇപ്പോൾ ഇവിടെ പാലിക്കപ്പെടുന്നില്ല. കോളേജിൽ രാത്രിയും വിദ്യാർത്ഥികൾ തങ്ങുന്നുണ്ട്.
എന്നാൽ, കഴിഞ്ഞദിവസം തുടർച്ചയായി സംഘർഷങ്ങൾ ഉണ്ടായിട്ടും കോളേജ് അധികൃതർ പൊലീസിനെ വിളിക്കാൻ തയ്യാറാകാത്തതിൽ വിദ്യാർത്ഥികൾക്ക് പ്രതിഷേധമുണ്ട്. കോളേജിൽ സംഘർഷം നടക്കുമ്പോൾ അധ്യാപകർ ഉൾപ്പെടെയുള്ളവർ ഇതിന്റെ ദൃക്സാക്ഷികൾ ആയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sfi, SFI in University college, Sfi protest, SFI university college, University college, University college SFI