Assembly election 2021 | പോരാട്ട ചിത്രം തെളിയും; കോൺഗ്രസ്, ബി.ജെ.പി സ്ഥാനാർഥി പട്ടിക ഇന്ന്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
പ്രതിഷേധത്തെ തുടർന്ന് മലമ്പുഴയില്‍ ഭാരതീയ രാഷ്ട്രീയ ജനതാദളിന് നല്‍കിയ സീറ്റ് കോൺഗ്രസ് തിരിച്ചെടുത്തു.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ കോൺഗ്രസും ബിജെപിയും ഇന്ന് പ്രഖ്യാപിക്കും. ഇരു പാർട്ടികളുടെയും സ്ഥാനാർഥി പട്ടിക ഡൽഹിയിലാണ് പുറത്തിറക്കുന്നത്. ഇതോടെ തെരഞ്ഞെടുപ്പ് പോരാട്ട ചിത്രം വ്യക്തമാകും. അതേസമയം നേരത്തെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച ഇടതുമുന്നണി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. അതേസമയം കോൺഗ്രസിലെ സാധ്യതാപട്ടികയുടെ പേരിൽ പല മണ്ഡലങ്ങളിലും ഇന്നലെ പ്രവർത്തകർ തെരുവിലിറങ്ങി. ഇതേത്തുടർന്ന് കൊല്ലവും തൃപ്പൂണിത്തുറയും ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ മാറ്റിയതായും സൂചനയുണ്ട്.
ഉമ്മൻ ചാണ്ടി പുതുപ്പള്ളി വിട്ട് നേമത്ത് മത്സരിക്കുമെന്ന വാർത്ത പ്രചരിച്ചതിനെ തുടർന്ന് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായി. ഇതിനു പിന്നാലെ നേമത്ത് കെ. മുരളീധരൻ സ്ഥാനാർഥിയാകുമെന്ന തരത്തിലുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി മുരളീധരനെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു.
കൊല്ലത്ത് ബിന്ദു കൃഷ്ണയെ പരിഗണിക്കാത്തതും ഇന്നലെ പ്രതിഷേധത്തിനിടയാക്കി. തൃപ്പൂണിത്തുറയിൽ കെ. ബാബുവിനു സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ഡി.സി.സി സെക്രട്ടറി ഉൾപ്പെടെയുള്ളവർ രാജിക്കത്ത് നൽകി. ഇരിക്കൂറിൽ സജീവ് ജോസഫിന് സീറ്റ് നൽകാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് എ ഗ്രൂപ് രാപകൽ സമരത്തിലാണ്.
advertisement
പ്രതിഷേധത്തെ തുടർന്ന് മലമ്പുഴയില്‍ ഭാരതീയ രാഷ്ട്രീയ ജനതാദളിന് നല്‍കിയ സീറ്റ് കോൺഗ്രസ് തിരിച്ചെടുത്തു. ദുര്‍ബലരായ ഘടക കക്ഷികള്‍ക്ക് മലമ്പുഴ കൈമാറുന്നതിനെതിരെ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരുന്നു. മലമ്പുഴ സീറ്റ് വേണ്ടെന്ന് ഭാരതീയ നാഷണല്‍ ജനതാദള്‍ കോണ്‍ഗ്രസിനെ അറിയിച്ചിരുന്നു. എലത്തൂര്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ മത്സരിക്കാനില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ അഡ്വ. ജോണ്‍ ജോണ്‍ വ്യക്തമാക്കി. ഇതോടെ കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകൾ 92 ആകും. 2016 ൽ 85 സീറ്റിലാണ് കോൺഗ്രസ് മത്സരിച്ചത്.
advertisement
കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗീകാരം നൽകിയ 81 സ്ഥാനാർഥികളിൽ അൻപതിലേറെ പുതുമുഖങ്ങളും എട്ട് വനിതകളും ഉൾപ്പെട്ടിട്ടുണ്ട്. മലമ്പുഴ ഉൾപ്പെടെ ബാക്കി 11 സീറ്റിൽ കൂടി സ്ഥാനാർഥികളെ ഉൾപ്പെടുത്തിയുള്ള പട്ടികയാകും ഇന്ന് പ്രഖ്യാപിക്കുക.
നിലവിൽ കെ.സി. ജോസഫ് ഒഴികെയുള്ള 20 സിറ്റിങ് എംഎൽഎമാരും മത്സരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് വീണ്ടും ജനവിധി തേടും. എം. ലിജു (ആലപ്പുഴ), സതീശൻ പാച്ചേനി (കണ്ണൂർ), ഐ.സി. ബാലകൃഷ്ണൻ (വയനാട്) എന്നിവരാണ് മത്സരിക്കുന്ന ഡിസിസി പ്രസിഡന്റുമാർ. ഇരുപതോളം കെപിസിസി ഭാരവാഹികളും പാർലമെന്ററി രംഗത്തു ചുവടുവയ്ക്കാൻ ഇറങ്ങുന്നു. യൂത്ത് കോൺഗ്രസ്, കെഎസ്‌യു ഭാരവാഹികളായ 8 പേർ പട്ടികയിലുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പാലക്കാട്ടും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് കോഴിക്കോട് നോർത്തിലും ജനവിധി തേടും.
advertisement
ബിജെപി സ്ഥാനാര്‍ഥികളെ സംബന്ധിച്ച ചര്‍ച്ച പാര്‍ലമെന്റി ബോര്‍ഡ് പൂര്‍ത്തിയാക്കിയെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്നലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിച്ചേക്കുമെന്നാണ് സൂചന. ഇന്ന് ഉച്ചയോടെ ബിജെപിയുടെ സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചേക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 14, 2021 7:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Assembly election 2021 | പോരാട്ട ചിത്രം തെളിയും; കോൺഗ്രസ്, ബി.ജെ.പി സ്ഥാനാർഥി പട്ടിക ഇന്ന്