തിരുവനന്തപുരം: കൊല്ലം ജില്ലയിലെ ശാസ്താംനടയില് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ കേരള സംസ്ഥാന യുവജന കമ്മീഷന് സ്വമേധയ കേസെടുത്തു. സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്പിയോട് യുവജന കമ്മീഷന് റിപ്പോര്‍ട്ട് തേടി.
വിവാഹ ബന്ധങ്ങളിലെ സാമ്പത്തിക ചൂഷണം തുടര്‍ക്കഥയാവുകയും പല പെണ്‍കുട്ടികള്‍ക്കും ഇതിന്റെ പേരില്‍ ജീവന് തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ സാമൂഹിക പ്രസക്തമായ ബോധവത്കരണ ക്യാമ്പയ്ന് കേരളത്തിലുടനീളം യുവജനകമ്മീഷന്റെ നേതൃത്വത്തില്‍ നടത്തിവരികയാണെന്ന് അത് കൂടുതല്‍ വ്യാപിപ്പിക്കുമെന്നും യുവജന കമ്മീഷന് അറിയിച്ചു.
മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ മര്‍ദനത്തിലേറ്റ പരുക്കുകളുടെ ചിത്രങ്ങളടക്കം ബന്ധുക്കള്‍ക്കു കൈമാറിയതിനു പിന്നാലെയാണ് കടയ്ക്കല്‍ സ്വദേശിനി വിസ്മയയെ വീടിനുളളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മിഷന് സ്വമേധയാ കേസെടുത്തിരുന്നു.
മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായ കൊല്ലം പോരുവഴി സ്വദേശി കിരണ്‍കുമാറും നിലമേല്‍ സ്വദേശിനിയായ വിസ്മയയും തമ്മിലുളള വിവാഹം കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലായിരുന്നു.
വിവാഹത്തിനു ശേഷം സ്ത്രീധന തുകയുടെ പേരില്‍ കിരണ്‍കുമാര്‍ വിസ്മയയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇന്നലെ രാത്രിയും മര്‍ദനമുണ്ടായി. മര്‍ദനം നടന്നതിനെ കുറിച്ച് വിസ്മയ സഹോദരനും സഹോദര ഭാര്യയ്ക്കും വാട്സാപ്പില്‍ സന്ദേശം അയച്ചിരുന്നു.
വിവാഹ സമയത്ത് വിസ്മയയുടെ വീട്ടുകാര്‍ നല്കിയ പന്ത്രണ്ടര ലക്ഷത്തിന്റെ കാര്‍ പോരായെന്നും, വില കൂടിയ കാര്‍ വേണമെന്നും പറഞ്ഞാണ് കഴിഞ്ഞ ദിവസം കിരണ്‍ വിസ്മയയെ മര്‍ദ്ദിച്ചത്. ഇക്കാര്യം വ്യക്തമാക്കുന്ന വിസ്മയയുടെ വാട്സാപ്പ് സന്ദേശം അടുത്ത ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു.
വലിയ സ്ത്രീധനം നല്‍കിയാണ് വിസ്മയയെ കിരണിനൊപ്പം വിവാഹം കഴിപ്പിച്ച് അയച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. നൂറു പവനും ഒന്നേകാല്‍ ഏക്കര്‍ സ്ഥലവും പന്ത്രണ്ടര ലക്ഷത്തിന്റെ ടയോട്ട കാറുമാണ് നല്‍കിയത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.