Kerala Budget 2021| റബറിന്റെ തറവിലയിൽ 'പാലാപ്പോര്': അവകാശവാദവുമായി മാണി സി കാപ്പനും ജോസ് കെ മാണിയും, പരിഹസിച്ച് ഷോൺ ജോർജ്
Kerala Budget 2021| റബറിന്റെ തറവിലയിൽ 'പാലാപ്പോര്': അവകാശവാദവുമായി മാണി സി കാപ്പനും ജോസ് കെ മാണിയും, പരിഹസിച്ച് ഷോൺ ജോർജ്
സംസ്ഥാന ബജറ്റിൽ ധനമന്ത്രി തോമസ് ഐസക് റബറിന്റെ തറ വില 170 രൂപയാക്കി പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിലവർധനയിൽ അവകാശവാദവുമായി നേതാക്കൾ രംഗത്തെത്തിയത്.
കോട്ടയം: റബറിന്റെ തറവില ഉയർത്താൻ ധനമന്ത്രി പ്രഖ്യാപിച്ചത് ആരുടെ അഭ്യർത്ഥന പ്രകാരം. അവകാശവാദവുമായി നേതാക്കൾ രംഗത്തെത്തിയതോടെയാണ് ഈ ചോദ്യം പ്രസക്തമാകുന്നത്. സംസ്ഥാന ബജറ്റിൽ ധനമന്ത്രി തോമസ് ഐസക് റബറിന്റെ തറ വില 170 രൂപയാക്കിപ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിലവർധനയിൽ അവകാശവാദവുമായി നേതാക്കൾ രംഗത്തെത്തിയത്. പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കം ജോസ് കെ മാണിയും മാണി സി കാപ്പനും തമ്മിലുള്ള ഏറ്റുമുട്ടൽ ആയി ഇതിനകം മാറിക്കഴിഞ്ഞിരുന്നു. ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റുകളിൽ ആണ് വിലവർധനയിൽ തങ്ങൾക്കുള്ള പങ്ക് നേതാക്കൾ അവകാശപ്പെടുന്നത്.
കേരളത്തിലെ റബ്ബർ കർഷകർക്ക് ആശ്വാസമേകാൻ മാണി സാർ ആവിഷ്‌ക്കരിച്ച റബ്ബർ വിലസ്ഥിരതാ പദ്ധതി 150 രൂപയിൽ നിന്നും വർധിപ്പിക്കണമെന്ന കേരള കോൺഗ്രസ് എം ന്റെ ആവശ്യം അംഗീകരിച്ചുകൊണ്ട് 170 രൂപയായി ഉയർത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് അഭിവാദ്യങ്ങൾ. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തെ കർഷകർക്ക് ഒരു കൈത്താങ്ങായി നിലനിൽക്കാൻ ഈ സർക്കാരിന് സാധിക്കുന്നു. പാർട്ടി മുന്നോട്ട് വെച്ച നെല്ലിന്റെയും തേങ്ങയുടേയും സംഭരണവില വർധിപ്പിക്കുക എന്ന ആവശ്യവും അനുഭാവപൂർണ്ണം പരിഗണിച്ച സർക്കാരിന് അഭിനന്ദനങ്ങൾ.
ഇന്ന് രാവിലെ തന്നെ റബ്ബർ വില വർദ്ധിപ്പിക്കുമെന്ന് സൂചന നൽകി മാണി സി കാപ്പൻ പ്രസ്താവന ഇറക്കിയിരുന്നു. ഇതിനുപിന്നാലെ ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചതോടെ ആണ് പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നത്. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നൽകിയ നിവേദനങ്ങളുടെ പകർപ്പുമായാണ് മാണി സി കാപ്പന്റെ ഫേസ്ബുക്ക് പോസ്റ്റ്.. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ...
ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ റബ്ബറിന് 170 രൂപ താങ്ങുവില പ്രഖ്യാപിച്ചു.
ദുരിതത്തിലായ റബ്ബർ കർഷകർക്ക് ഇത് ഏറെ ആശ്വാസകരമാണ്. റബ്ബറിന് 200 രൂപ താങ്ങില പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഡിസംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി തോമസ് ഐസക്ക് എന്നിവർക്കു നിവേദനം നൽകിയിരുന്നു. ഈ ആവശ്യം അനുഭാവപൂർവ്വം പരിഗണിച്ച ഇരുവരോടും ഈ അവസരത്തിൽ നന്ദി രേഖപെടുത്തുന്നു.
അതേസമയം സർക്കാരിന്റെ റബ്ബർ വില വർധിപ്പിക്കാനുള്ള തീരുമാനത്തെ ജില്ലാ പഞ്ചായത്ത് അംഗവും ജനപക്ഷം നേതാവുമായ ഷോൺ ജോർജ് മറ്റൊരു തരത്തിലാണ് വിലയിരുത്തുന്നത്. കഴിഞ്ഞ നാലു വർഷവും സർക്കാർ വില വർധിപ്പിക്കാൻ തയ്യാറായില്ല. ഇത് തെരഞ്ഞെടുപ്പ് വർഷമാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള പ്രഖ്യാപനമായാണ് ഷോൺ ജോർജ് ഇതിനെ പരിഹസിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷോൺ ജോർജ് പറയുന്നത് ഇങ്ങനെ...
റബ്ബറിന്റെ താങ്ങു വില ഇരുപതു രൂപ വർധിപ്പിക്കാൻ അഞ്ചു വർഷം കാത്തിരുന്ന ഇടതു സർക്കാരിന്റെ മഹാമനസ്കത ആരും കാണാതെ പോവരുത്. തെരഞ്ഞെടുപ്പ് വരുന്നത് കൊണ്ടൊന്നും അല്ല കേട്ടോ. കർഷകനെ രക്ഷിക്കാൻ തന്നെയാണ്.
ഏതായാലും റബർ രാഷ്ട്രീയം എക്കാലവും കത്തുന്ന കോട്ടയത്ത് തറവില ഉയർത്തിക്കൊണ്ടുള്ള സർക്കാർ തീരുമാനം വോട്ടായി മാറുമോ എന്നാണ് ഇനി അറിയാനുള്ളത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.