തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് ഇന്ന് വിജയ ദിനമാണ്. നീതിപീഠത്തിൽ നിന്ന് നാലു കേസുകളിലാണ് സർക്കാരിന് അനുകൂലമായ വിധിയോ നീക്കങ്ങളോ ഉണ്ടായത്. സ്വർണക്കടത്ത് കേസ്, മന്ത്രി ആർ ബിന്ദുവിനെതിരായ ഹർജി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയതുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹർജി എന്നിവയാണ് ഇന്ന് കോടതികൾക്കും ലോകായുക്തയ്ക്കും മുന്നിലെത്തിയത്. ഇതിനൊപ്പം തന്നെ വി കെ ഇബ്രാഹിം കുഞ്ഞ് പ്രതിയായ കള്ളപ്പണക്കേസിലും നിർണായക നീക്കമുണ്ടായി. അതേസമയം സ്വപ്നയ്ക്കെതിരായി കേസെടുത്തതിൽ തിരിച്ചടിയും കോടതിയിൽ നിന്നുണ്ടായി. വിശദാംശങ്ങൾ ഇങ്ങനെ.
മുഖ്യമന്ത്രിക്കെതിരേ അന്വേഷണം വേണ്ട
സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുകളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ഹര്‍ജി നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍ വാദം ശരിവെച്ച ഹൈക്കോടതി, കേസില്‍ അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്നും വ്യക്തമാക്കി. തുടർന്ന് വായിക്കാം
മന്ത്രി ആർ ബിന്ദുവിന് ആശ്വാസം
ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടന്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. പ്രൊഫസര്‍ അല്ലാത്ത മന്ത്രി ആ പേരു പറഞ്ഞ് വോട്ടുതേടിയെന്നും ഇത് ജനങ്ങളെ കബളിപ്പിക്കലായിരുന്നുവെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചത്. ഇത് പ്രഥമദൃഷ്ട്യാ തന്നെ നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് സോഫി തോമസിന്റെ ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു. തുടർന്ന് വായിക്കാം
‘ദുരിതാശ്വാസ നിധി’യിൽ ‘ആശ്വാസം’
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റി എന്ന കേസിലെ പുനഃപരിശോധന ഹര്‍ജി ലോകായുക്ത തള്ളി. വ്യത്യസ്ത അഭിപ്രായമുള്ളതിനാലാണ് കേസ് ഫുൾ ബെഞ്ചിന് വിട്ടതെന്നും നിയമപ്രകാരമാണ് ഇതെന്നും അപ്പീൽ നിലനിൽക്കാത്തതാണെന്നും ലോകായുക്ത പറഞ്ഞു. വിശദമായി വാദം കേട്ട ശേഷമാണ് പുനഃപരിശോധന ഹര്‍ജി തള്ളിയത്. എന്തുകൊണ്ട് ഹർജിക്കാരന് സഹകരിച്ചുകൂടാ എന്നും ലോകായുക്ത ചോദിച്ചു. തുടർന്ന് വായിക്കാം
പാലാരിവട്ടത്തിൽ ‘ധാർമിക’ വിജയം
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസില്‍ ഇബ്രാഹിം കുഞ്ഞ് നല്‍കിയ അപ്പീലില്‍ ഇഡി അന്വേഷണം സ്റ്റേ ചെയ്ത് കൊണ്ടുള്ള ഡിവിഷന്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി നീക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഇബ്രാഹിം കുഞ്ഞിനെതിരായ കേസ് ഇടതുപക്ഷം യുഡിഎഫിനെതിരെ ആയുധമാക്കിയിരുന്നു. ആ നിലയിൽ ഇപ്പോഴുണ്ടായ വിധി ധാർമിക വിജയമായാണ് ഇടതുപക്ഷം കാണുന്നത്. തുടര്‍ന്ന് വായിക്കാം
സ്വപ്നയ്ക്ക് മുന്നിൽ തോറ്റു
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ സംസ്ഥാന സര്‍ക്കാര്‍ കരുതിക്കൂട്ടി വ്യക്തിപരമായി ഉപദ്രവിക്കുകയാണെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ. സമൂഹമാധ്യമത്തിലൂടെ മുഖ്യമന്ത്രിയേയും കുടുംബാംഗങ്ങളെയും സിപിഎം സംസ്ഥാന സെക്രട്ടറിയേയും അപകീർത്തിപ്പെടുത്തുന്നു എന്ന് കാണിച്ച് സിപിഎം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ഈ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സ്വപ്നയുടെ ഹർജി പരിഗണിച്ചപ്പോഴാണ് സർക്കാർ ദുഷ് ചിന്തയോടെ സ്വപ്നയെ വ്യക്തിപരമായി ഉപദ്രവിക്കുകയണെന്ന് ഹൈക്കോടതി പരാമർശിച്ചത്. സ്വപ്നക്കെതിരായ എഫ്ഐആറും ഹൈക്കോടതി സ്റ്റേ ചെയ്തു. തുടർന്ന് വായിക്കാം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gold Smuggling Case, Kerala high court, Lokayukta, Pinarayi vijayan, Swapna suresh, V K Ibrahimkunju