'ഇങ്ങനെ നോക്കിയാൽ വില്ലന്മാർക്ക് എതിരെ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസ് എടുക്കേണ്ടി വരുമല്ലോ?' കേരള ഹൈക്കോടതി
- Published by:Arun krishna
- news18-malayalam
Last Updated:
'നല്ല സമയം' എന്ന സിനിമയുടെ സംവിധായകൻ ഒമർ ലുലുവും നിർമാതാവ് കലന്തൂർ കുഞ്ഞി അഹമ്മദും നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് വി ജി അരുൺ വിധി പ്രസ്താവിച്ചത്.
സിനിമയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്ന അഭിനേതാക്കൾക്കെതിരെ കേസെടുക്കാനാകില്ലെന്ന് കേരളാ ഹൈക്കോടതി. അവർ യഥാർത്ഥത്തിൽ മയക്കുമരുന്ന് ഉപയോഗിച്ചതായി കരുതാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ ന്യായം കണക്കിലെടുത്താൽ വില്ലൻ വേഷങ്ങളിൽ അഭിനയിക്കുന്നവർക്കെതിരെ കൊലപാതകം, ആക്രമണം, ബലാത്സംഗം എന്നീ കുറ്റങ്ങളെല്ലാം ചുമത്തി കേസെടുക്കേണ്ടിവരുമെല്ലോ എന്നും കോടതി ചോദിച്ചു.
‘നല്ല സമയം’ എന്ന സിനിമയുടെ സംവിധായകൻ ഒമർ ലുലുവും നിർമാതാവ് കലന്തൂർ കുഞ്ഞി അഹമ്മദും നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് വി ജി അരുൺ വിധി പ്രസ്താവിച്ചത്. എൻഡിപിഎസ് നിയമത്തിലെ സെക്ഷൻ 27, 29 എന്നീ വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കോഴിക്കോട് എക്സൈസ് ഇൻസ്പെക്ടർ കേസെടുത്തിരുന്നു. മയക്കുമരുന്ന് ഉപയോഗവും ഉപയോഗിക്കാനുള്ള പ്രേരണയും അവയ്ക്കുള്ള ശിക്ഷയും പ്രതിപാദിക്കുന്ന വകുപ്പുകളാണിത്.
advertisement
ചിത്രത്തിന്റെ ട്രെയിലറിൽ സിനിമയിലെ ചില കഥാപാത്രങ്ങൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതും എംഡിഎംഎ ഉപയോഗിക്കുന്നവർക്ക് ഊർജവും സന്തോഷവും ലഭിക്കുന്നുവെന്ന് പറയുന്നതായും കാണിക്കുന്നുണ്ട്. ഇതേത്തുടർന്ന് 2022 ലാണ് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇത്തരം ദൃശ്യങ്ങൾ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും സർക്കാരിന്റെ ലഹരിവിരുദ്ധ നടപടികൾക്ക് വിരുദ്ധമായാണ് ഇവർ പ്രവർത്തിക്കുന്നതെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.
advertisement
”ട്രെയിലറിൽ ചില കഥാപാത്രങ്ങൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കാണിക്കുന്നുണ്ട്. എന്നാലിവിടെ സെക്ഷൻ 27 (മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ശിക്ഷ) ബാധകമാകില്ല. കാരണം ഒരു സിനിമയിലെ ഇത്തരം രംഗങ്ങളിൽ അഭിനേതാക്കൾ യഥാർത്ഥത്തിൽ അതു ചെയ്തെന്ന് കരുതാനാകില്ല. അങ്ങനെയെങ്കിൽ കൊലപാതകം, അക്രമം, ബലാത്സംഗം എന്നിവയ്ക്ക് സിനിമയിലെ വില്ലൻമാർ വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യണമല്ലോ. സെക്ഷൻ 27 ബാധകമല്ലാത്തതിനാൽ, സെക്ഷൻ 29 ഉം ഇവിടെ പ്രസക്തമല്ല” എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന്റെ ആരോപണങ്ങൾ പൂർണമായി അംഗീകരിച്ചാൽ തന്നെ ഇവിടെ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ തെളിയിക്കാനാകില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
Location :
Kerala
First Published :
March 23, 2023 1:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
'ഇങ്ങനെ നോക്കിയാൽ വില്ലന്മാർക്ക് എതിരെ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസ് എടുക്കേണ്ടി വരുമല്ലോ?' കേരള ഹൈക്കോടതി