'മാധ്യമപ്രവര്‍ത്തനത്തിന്റെ പേരില്‍ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാന്‍ ഒരാള്‍ക്കും അവകാശമില്ല': ഹൈക്കോടതി
- Published by:Rajesh V
- news18-malayalam
Last Updated:
കുറച്ചുപേരുടെ പ്രവൃത്തി മൂലം വിശ്വാസം നഷ്ടപ്പെടുന്നത് ജനാധിപത്യത്തിന്റെ ശക്തമായ തൂണുകളില്‍ ഒന്നായ ഫോര്‍ത്ത് എസ്‌റ്റേറ്റിനാണെന്നും കോടതി
കൊച്ചി: കാരണമില്ലാതെ പൗരന്റെ സ്വകാര്യ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കാന്‍ ഒരാള്‍ക്കും അവകാശമില്ലെന്ന് ഹൈക്കോടതി. സര്‍ക്കാരായാലും മാധ്യമങ്ങള്‍ ആയാലും മറ്റുള്ളവരുടെ സ്വകാര്യതയിലേക്കd കടന്നുകയറാന്‍ അവകാശമില്ലെന്ന് ജസ്റ്റിസ് വി ജി അരുണ്‍ വ്യക്തമാക്കി. സ്വകാര്യതയില്‍ കടന്നുകയറുന്നതിന് മാധ്യമ പ്രവര്‍ത്തനം ഒരു ഒഴിവുകഴിവല്ല. ചില ഓൺലൈൻ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയേക്കാള്‍ ഗോസിപ്പുകള്‍ കൊടുക്കാനാണ് താത്പര്യമെന്ന് കോടതി അഭിപ്രായപ്പെട്ടു.
അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന കാര്യത്തിൽ ഓൺലൈൻ മാധ്യമങ്ങൾ ആത്മപരിശോധന നടത്തണമെന്നും കോടതി പറഞ്ഞു. മന്ത്രി വീണാ ജോർജെന്ന വ്യാജേന തന്നെ വച്ച് അശ്ലീല വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചു എന്ന് നേരത്തെ ക്രൈം എഡിറ്റർ ടി പി നന്ദകുമാറിനെതിരെ യുവതി പരാതി നൽകിയിരുന്നു. ഈ യുവതിയെക്കുറിച്ച് അപകീർത്തികരമായ വിഡിയോ പ്രസിദ്ധീകരിച്ചെന്ന കേസിൽ ഓൺലൈൻ ചാനലിന്റെ രണ്ട് ജീവനക്കാർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി തള്ളി കൊണ്ടാണ് ജസ്റ്റിസ് വി ജി അരുണിന്റെ പരാമർശങ്ങൾ.
advertisement
തടയാൻ നിയമമില്ലെങ്കിൽ പോലും വ്യക്തികളുടെ സ്വകാര്യ നിമിഷങ്ങൾ പരസ്യപ്പെടുത്തുന്നത് കുറ്റകരമായ പ്രവൃത്തിയാണ്. സ്വകാര്യത ഓരോ വ്യക്തിയുടെയും അവകാശമാണ്. ഡിജിറ്റൽ കാലഘട്ടത്തിൽ മനുഷ്യൻ മറന്നാലും വിവരങ്ങൾ ഇന്റർനെറ്റ് മറക്കുകയോ മനുഷ്യനെ മറക്കാൻ അനുവദിക്കുകയോ ചെയ്യില്ല. ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുന്ന അപകീർത്തികരമോ അധിക്ഷേപകരമോ ആയ പരാമർശം ബാധിക്കപ്പെടുന്ന വ്യക്തിയുടെ ജീവിതത്തിൽ മായാത്ത പാടായി നിലനിൽക്കും.
advertisement
ജനങ്ങളില്‍ ഒരു വിഭാഗം ഇത്തരം സെന്‍സേഷനലും ഇക്കിളി നിറഞ്ഞതുമായ വാര്‍ത്തകള്‍ അപ്പടി വിഴുങ്ങുന്നുണ്ട്. നിലവില്‍ ഇതു തിരുത്താന്‍ സംവിധാനങ്ങളൊന്നുമില്ല. ഇതിങ്ങനെ തുടരണോയെന്നത് മാധ്യമങ്ങള്‍ തന്നെയാണ് പരിശോധിക്കേണ്ടത്. കുറച്ചുപേരുടെ പ്രവൃത്തി മൂലം വിശ്വാസം നഷ്ടപ്പെടുന്നത് ജനാധിപത്യത്തിന്റെ ശക്തമായ തൂണുകളില്‍ ഒന്നായ ഫോര്‍ത്ത് എസ്‌റ്റേറ്റിനാണെന്നും കോടതി പറഞ്ഞു.
Location :
Kochi,Ernakulam,Kerala
First Published :
March 20, 2023 6:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
'മാധ്യമപ്രവര്‍ത്തനത്തിന്റെ പേരില്‍ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാന്‍ ഒരാള്‍ക്കും അവകാശമില്ല': ഹൈക്കോടതി