കൊച്ചി: BR 75 TB 173964- ഈ ടിക്കറ്റാണ് ഒരു ചെറുപ്പക്കാരന്റെ ജീവിതമാകെ മാറ്റിമറിക്കാന്‍ പോകുന്നത്. ഒറ്റപ്പകലില്‍ കോടീശ്വരനായാല്‍ എന്തു ചെയ്യും? ഇടുക്കി കട്ടപ്പന തോവാള സ്വദേശിയായ അനന്തു വിജയന്‍ സ്വപ്നത്തില്‍പോലും ചിന്തിക്കാത്തതാണ് കഴിഞ്ഞ മണിക്കൂറുകളില്‍ നടന്നത്.
ഓണം ബമ്പറെടുത്ത ശേഷം നറുക്കെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് രാവിലെയും സുഹൃത്തുക്കളോട് കളിയായി പറഞ്ഞിരുന്നു, 'ഇത്തവണത്തെ ബമ്പര്‍ എനിയ്ക്കായിരിയ്ക്കുമെന്ന്'.
കേരളം ജേതാവിനെ തെരഞ്ഞു നടക്കുമ്പോഴും അനന്തുവറിഞ്ഞില്ല ആ കോടീശ്വരന്‍ താനാണെന്ന്. വൈകിട്ട് അഞ്ചരയോടെയാണ് ലോട്ടറി ഒത്തു നോക്കിയത്. വിശ്വാസമാവാതെ പലതവണ മാറി മാറി നോക്കി. സംഭവം 'കിലുക്കം' ആകാതെയിരിക്കാന്‍ പലതവണ നോക്കി. യാഥാര്‍ത്ഥ്യമാണോയെന്നറിഞ്ഞതോടെയുണ്ടായ ഞെട്ടല്‍ മാറാന്‍ മണിക്കൂറുകളെടുത്തു. സന്തോഷവും അമ്പരപ്പുംമൂലം രാത്രി രണ്ടു മണിക്കൂര്‍ മാത്രമാണ് ഉറങ്ങാന്‍ കഴിഞ്ഞതെന്ന് ന്യൂസ് 18നോട് അനന്തു പറഞ്ഞു.
വിവരമറിഞ്ഞ ഉടന്‍ തന്നെ തോവാളയിലെ പൂവത്തോലില്‍ വീട്ടിലേക്ക് വിളിച്ചു വിവരം പറഞ്ഞു. അച്ഛന്‍ വിജയനും അമ്മ സുമയ്ക്കും വിശ്വസിക്കാനായില്ല. ചേച്ചി ആതിരയും അനുജന്‍ അരവിന്ദും അടങ്ങുന്നതാണ് അനന്തുവിന്റെ കുടുംബം. അച്ഛന്‍ വിജയന്‍ പെയിന്റിംഗ് തൊഴിലാളിയാണ്. എം.കോം കഴിഞ്ഞ മൂത്ത സഹോദരി ആതിര എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി നോക്കി വരികയായിരുന്നു. കൊവിഡ് കാലത്ത് ലോക്ക് ഡൗണില്‍ ജോലി നഷ്ടമായ സഹോദരിക്ക് വിവാഹാലോചനകള്‍ നടന്നുവരവേയാണ് കുടുംബത്തിലേക്ക് ഭാഗ്യം തിരുവോണം ബമ്പറിന്റെ രൂപത്തിലെത്തിയത്. സഹോദരന്‍ അരവിന്ദ് ബി.ബി.എ കഴിഞ്ഞ ശേഷം എം.ബി.എയ്ക്ക് ചേരാനുള്ള ശ്രമത്തിലാണ്.
![]()
തോവാള ജംഗ്ഷനില്‍ നിന്നും മാറി മലമുകളിലാണ് അനന്ദുവിന്റെ വീട്. ഏറെ ദൂരം നടന്നുവേണം വീട്ടിലെത്താൻ. കുടിവെള്ള സൗകര്യമില്ലാത്തിനാല്‍ വിലകൊടുത്താണ് വെള്ളം വാങ്ങുന്നത്. വീട്ടിലെ ബുദ്ധിമുട്ടുകള്‍ മൂലം പ്ലസ് ടു കാലം മുതല്‍ പഠനത്തിന്റെ ഇടവേളകളില്‍ അനന്തു വിവിധ തരത്തിലുള്ള ജോലിയ്ക്ക് പോകുമായിരുന്നു. പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ഡിഗ്രിയ്ക്ക് പഠിയ്ക്കുമ്പോള്‍ പുളിയന്‍മലയിലെ ഒരു കടയില്‍ സാധനങ്ങള്‍ എടുത്തുകൊടുക്കാന്‍ നില്‍ക്കുമായിരുന്നു. ജോലിയ്ക്ക് ശേഷമാണ് വീട്ടിലെത്തിയിരുന്നത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി എറണാകുളത്തുണ്ട് അനന്തു. ഇപ്പോള്‍ കടവന്ത്ര പൊന്നേത്ത് ക്ഷേത്രത്തിൽ ക്ലറിക്കല്‍ ജോലി. വീട്ടില്‍ വിളിച്ചതിന് പിന്നാലെ നൂറുകണക്കിന് കോളുകളായിരുന്നു അനന്തുവിന് ലഭിച്ചത്. ഒടുവില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തെങ്കിലും ഉറങ്ങാന്‍ കഴിഞ്ഞില്ല.
പണം കയ്യില്‍ കിട്ടുംവരെ ജോലി തുടരാനാണ് തീരുമാനം. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടില്ല. പണം കയ്യില്‍ കിട്ടിയാല്‍ മാത്രമേ ഭാവിയേക്കുറിച്ച് ആലോചിക്കുവെന്നും അനന്തു പറഞ്ഞു.
You may also like:കോവിഡ് ടെസ്റ്റ് ടാർജറ്റ് തികയ്ക്കാൻ സ്വന്തം സാംപിൾ നൽകി; ഡോക്ടർ പിടിയിൽ [NEWS]COVID 19 | എയർ ഇന്ത്യ വിമാനങ്ങൾക്ക് ഒക്ടോബർ മൂന്നുവരെ വിലക്കേർപ്പെടുത്തി ഹോങ്കോങ് [NEWS] വിവാഹദിവസം വധുവിന്‍റെ പണവുമായി വരൻ മുങ്ങി; തട്ടിയെടുത്തത് പ്രളയദുരിതാശ്വാസമായി ലഭിച്ച രണ്ടരലക്ഷം രൂപ [NEWS]സമ്മാനമായി ലഭിക്കുന്ന 12 കോടി രൂപയില്‍ കമ്മീഷനും നികുതിയും കിഴിച്ച് 7.57 കോടി രൂപയാണ് അനന്തുവിന് ലഭിയ്ക്കുക. കടവന്ത്ര കെ.പി വള്ളോന്‍ റോഡിലെ വില്‍പ്പനക്കാരനായ അളഗര്‍ സ്വാമിയാണ് അനന്തുവിന്
ഓണം ബമ്പർ ടിക്കറ്റ് വിറ്റത്. അളഗര്‍ സ്വാമിക്ക് ഒരു കോടി 20 ലക്ഷം രൂപയാണ് കമ്മീഷനായി ലഭിയ്ക്കക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.