ജസീന്ത ആർഡേൻ- പുതിയകാല രാഷ്ട്രീയത്തിന്റെ മുഖം
Last Updated:
സ്വവർഗാനുരാഗത്തെ പിന്തുണയ്ക്കുന്ന ജസീന്ത ആർഡൻ 2005ൽ ക്രൈസ്തവ സഭയുമായുള്ള ബന്ധം ഉപേക്ഷിച്ചത് ന്യൂസിലാൻഡിൽ വാർത്തയായിരുന്നു
സ്വതവേ സമാധാന പ്രിയരാണ് ന്യൂസിലാൻഡുകാർ. എന്നാൽ പൊടുന്നനെയുണ്ടായ ഭീകരാക്രമണത്തിൽ വിറങ്ങലിച്ചുനിൽക്കുകയാണ് ആ രാജ്യം. ഭീകരതയിൽ നടുങ്ങിനിൽക്കുമ്പോഴും ജസീന്ത ആർഡേൻ എന്ന പ്രധാനമന്ത്രിയുടെ വാക്കുകളാണ് ന്യൂസിലാൻഡ് ജനതയ്ക്ക് കരുത്താകുന്നത്. ഭീകരാക്രമണം എന്നു മാത്രമെ സംഭവത്തെ വിശേഷിപ്പിക്കാനാകൂവെന്നും തീവ്രവാദികള്‍ക്ക് ന്യൂസിലാന്‍ഡിന്റെ മണ്ണില്‍ മാത്രമല്ല ലോകത്തു തന്നെ സ്ഥാനമില്ലെന്നും ജസീന്ത ആർഡേന്‍റെ വാക്കുകൾ ഏറെ പ്രാധാന്യത്തോടെയാണ് ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ന്യൂസിലാന്‍ഡുകാര്‍ അക്രമത്തിന്റെയും വര്‍ണവിവേചനത്തിന്റെയും പാത പിന്തുടരുന്നവരല്ലെന്നും വികാരാധീനയായി ജസീന്ത പറഞ്ഞു. പുതിയ കാല രാഷ്ട്രീയത്തിന്‍റെ മുഖമായി മാറിയ ജസീന്ത ആർഡേൻ ആരാണ്?
യുവജന രാഷ്ട്രീയത്തിൽനിന്ന് ഭരണനേതൃത്വത്തിലേക്ക്
ഹാമിൽട്ടണിൽ 1980 ജൂലൈ 26നാണ് ജസീന്ത ജനിച്ചത്. പൊലീസ് ഉദ്യോഗസ്ഥനായ റോസ് ആർഡേന്‍റെയും സ്കൂളിലെ പാചകക്കാരിയായ ലോറൽ ആർഡേന്‍റെയും മകളായി ജനിച്ച ജസീന്ത പഠിക്കാൻ മിടുക്കിയായിരുന്നു. സ്കൂൾ കോളേജ് തലങ്ങളിൽ ഉന്നത വിജയത്തോടെ പഠനം പൂർത്തിയാക്കി. പൊളിറ്റിക്സ് ആൻഡ് പബ്ലിക് റിലേഷൻസിൽ കമ്മ്യൂണിക്കേഷൻ സ്റ്റഡീസ് ബിരുദമാണ് അവർ പഠിച്ചത്. ലേബർ പാർട്ടി നേതാവായിരുന്ന അമ്മായി മാരീ ആർഡേനാണ് ജസീന്തയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. 1999ലെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ജസീന്ത സജീവമായിരുന്നു. പിന്നീട് ലേബർ പാർട്ടിയുടെ യുവജനവിഭാഗത്തിലെ നേതാവായി അവർ വളർന്നു. ശ്രദ്ധേയമായ ഇടപെടലുകളും ആകർഷകമായ പ്രസംഗങ്ങളുമായിരുന്നു ജസീന്ത ആർഡേന്‍റെ സവിശേഷത.
advertisement
'കറുത്ത ദിനം'; വിങ്ങിപ്പൊട്ടി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി
2008ൽ ഇന്‍റർനാഷണൽ യൂണിയൻ ഓഫ് സോഷ്യലിസ്റ്റ് യൂത്തിന്‍റെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ജസീന്ത ആഗോള നേതാവായി ഉയർന്നത്. ഈ സമയത്ത് ജോർദാൻ, ഇസ്രായേൽ അൽജീരിയ, ചൈന എന്നിവിടങ്ങൾ സന്ദർശിക്കുകയും ചെറുപ്പക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്തു. 2008ൽത്തന്നെയാണ് ജസീന്ത ആദ്യമായി ന്യൂസിലാൻഡ് പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് അഞ്ചുതവണയും അവർ ന്യൂസിലാൻഡ് പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയിൽ ന്യൂസിലാൻഡ് പ്രതിപക്ഷനേതാവായും അവർ പ്രവർത്തിച്ചു. 2017 ഒക്ടോബർ ന്യൂസിലാൻഡിന്‍റെ നാൽപ്പതാമത് പ്രധാനമന്ത്രിയായി അവർ തെരഞ്ഞെടുക്കപ്പെട്ടത്.
advertisement
കാലവസ്ഥ, അസമത്വം, സ്ത്രീ സുരക്ഷ, പ്രാദേശിക വികസനം, ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങള്‍ക്ക് മുന്‍ഗണന നൽകുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ജസീന്ത ആർഡേൻ പ്രധാനമന്ത്രിയായി പ്രവർത്തനം തുടങ്ങിയത്. പ്രധാനമന്ത്രിയെന്ന നിലയിൽ ശക്തമായ ഇടപെടലാണ് ഈ 38കാരി നടത്തുന്നത്. എല്ലാ ജനങ്ങൾക്കും ചികിത്സ ലഭ്യമാക്കുന്നതരത്തിൽ ആരോഗ്യസംവിധാനം ഉടച്ചുവാർത്തു. എല്ലാവർക്കും വീട് എന്ന പദ്ധതി നടപ്പാക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. സാമ്പത്തിക അസമത്വം കുറച്ച് എല്ലാവർക്കും വേതനവർധനവ് നടപ്പാക്കുമെന്ന് ജസീന്ത ആർഡേൻ പ്രഖ്യാപിച്ചിട്ടുണ്ട്. 150 വര്‍ഷത്തിനിടെ ഏറ്റവും പ്രായം കുറഞ്ഞതും മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയുമാണ് ആര്‍ഡേന്‍.
advertisement
ടി.വി അവതാരകനെ പ്രണയിച്ചു വിവാഹം കഴിച്ചു
ടി.വി അവതാരകനായ ക്ലാർക്ക് ഗേഫോഡാണ് ജസീന്തയുടെ ഭർത്താവ്. ഒരു പരിപാടിക്കിടെയാണ് ഗേഫോർഡിനെ ജസീന്ത കാണുന്നതും പരിചയപ്പെടുന്നതും. ഈ പരിചയം പിന്നീട് പ്രണയത്തിലും വിവാഹത്തിലും കലാശിച്ചു. ഒരർത്ഥത്തിൽ ഏറെ ആഘോഷിക്കപ്പെട്ട ദമ്പതികളാണ് ഗേഫോർഡ്-ജസീന്ത. ഇവരുടെ ഓമനമൃഗമായിരുന്ന പാഡിൽസ് എന്ന പൂച്ചയും ന്യൂസിലാൻഡിൽ ഒരു സെലിബ്രിറ്റിയെപോലെയായിരുന്നു. ഈ പൂച്ചയുടെ പേരിൽ ട്വിറ്റർ അക്കൌണ്ട് വരെ ഉണ്ടായിരുന്നു. എന്നാൽ 2017 നവംബറിൽ ഓക്ക്ലൻഡിൽവെച്ച് ഒരു കാറിടിച്ച് പാഡിൽ ചത്തുപോയി. പ്രധാനമന്ത്രിയായിരിക്കെ ജസീന്ത ഗർഭിണിയായി. 2018 ജൂൺ 21ന് അവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്‍റെ തലപ്പത്ത് ഇരിക്കെ പ്രസവിക്കുന്ന രണ്ടാമത്തെ ഭരണാധികാരിയെന്ന നേട്ടവും ജസീന്ത സ്വന്തമാക്കി. ഇക്കാര്യത്തിൽ ബേനസിർ ഭൂട്ടോയാണ് മുന്നിൽ.
advertisement

News 18
സ്വവർഗാനുരാഗത്തെ പിന്തുണച്ചു, സഭ വിട്ടു
സ്വവർഗാനുരാഗത്തെ പിന്തുണയ്ക്കുന്ന ജസീന്ത ആർഡൻ 2005ൽ ക്രൈസ്തവ സഭയുമായുള്ള ബന്ധം ഉപേക്ഷിച്ചത് വലിയ വാർത്തയായിരുന്നു. രാഷ്ട്രീയ കാഴ്ചപ്പാടും സഭയുടെ നിലപാടും ഒത്തുപോകുന്നതല്ലെന്നായിരുന്നു അന്ന് അവർ നടത്തിയ പ്രഖ്യാപനം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രംഗത്തെത്തിയിരുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 17, 2019 7:36 PM IST