ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നേരിട്ട ലൈംഗിക പീഡനത്തെപ്പറ്റി തുറന്ന് പറഞ്ഞ് നടന് പീയുഷ് മിശ്ര. അകന്ന ബന്ധുവായ ഒരു സ്ത്രീയാണ് തന്നെ പീഡിപ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഈയടുത്ത് പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആത്മകഥപരമായ നോവലിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ‘തുമ്ഹാരി ഔകാത് ക്യാ ഹേ പീയുഷ് മിശ്ര’ എന്നാണ് കൃതിയുടെ പേര്.
കുട്ടിക്കാലത്തെ ആ സംഭവം തന്നെ വല്ലാത്തൊരു ഷോക്കിലേക്കാണ് തള്ളിവിട്ടതെന്നും കുറെ വര്‍ഷങ്ങള്‍ അക്കാര്യം ആലോചിച്ച് ആശങ്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
” വളരെ ആരോഗ്യകരമായ ഒരു കാര്യമാണ് സെക്സ്. എന്നാൽ നിങ്ങളുടെ ആദ്യാനുഭവം നല്ലതായിരിക്കണം. അല്ലെങ്കില്‍ ആ ഓര്‍മ്മകള്‍ നിങ്ങളെ ഭയപ്പെടുത്തും. ജീവിതകാലം മുഴുവന്‍ ആ ഓര്‍മ്മകള്‍ നിങ്ങളെ വേട്ടയാടും. എനിക്കുണ്ടായ ലൈംഗിക പീഡനം ജീവിതകാലം മുഴുവന്‍ എന്നെ വേട്ടയാടി. കുറെ വര്‍ഷങ്ങള്‍ എടുത്തു അവയില്‍ നിന്നും മുക്തനാകാന്‍,’ പീയുഷ് മിശ്ര പറഞ്ഞു.
Also read-‘കറുത്തുപോയി, തനിക്കൊപ്പം മാച്ചാകുന്നില്ല’; 28കാരിയായ ഭാര്യയെ കൊലപ്പെടുത്തി യുവാവ്
അതേസമയം ഇത്തരം പ്രവൃത്തികള്‍ ചെയ്ത ചില വ്യക്തികളുടെ പേര് താന്‍ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
” ചിലരുടെ പേര് ഞാന്‍ വെളിപ്പെടുത്തുന്നില്ല. ചിലര്‍ സ്ത്രീകളാണ്. മറ്റ് ചിലര്‍ സിനിമാ മേഖലയില്‍ സ്ഥിര സാന്നിദ്ധ്യമായ പുരുഷന്മാരും. ആര്‍ക്കെതിരെയും പ്രതികാരം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരെയും വേദനിപ്പിക്കാനും ശ്രമിക്കുന്നില്ല,’ എന്നും മിശ്ര പറഞ്ഞു.
വെള്ളിത്തിരയിലേക്കുള്ള മിശ്രയുടെ യാത്രയും ആ യാത്രയില്‍ നേരിട്ട കഷ്ടപ്പാടിനെപ്പറ്റിയും തുറന്ന് സംസാരിക്കുന്ന പുസ്തകമാണ് തുമ്ഹാരി ഔകാത് ക്യാ ഹേ പീയുഷ് മിശ്ര. മഖ്ബൂല്‍, ഗുലാല്‍, ഗാംങ്സ് ഓഫ് വാസേപൂര്‍, എന്നിവയാണ് മിശ്രയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍. നടന് എന്നതിലുപരി ഒരു ഗായകനും ഗാന രചയിതാവും കൂടിയാണ് ഇദ്ദേഹം. സാള്‍ട്ട് സിറ്റി, ഇല്ലീഗല്‍ 2 എന്നീ വെബ്സീരിസുകളിലാണ് മിശ്ര അടുത്തിടെ അഭിനയിച്ചത്.
1963 ജനുവരി 13ന് മധ്യപ്രദേശിലാണ് പീയുഷ് മിശ്ര ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ കലയിലും എഴുത്തിലും താല്‍പ്പര്യം കാണിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ബിരുദം നേടിയ ശേഷം ഇദ്ദേഹം സ്വന്തമായി ഒരു തിയേറ്റര്‍ ഗ്രൂപ്പ് സ്ഥാപിച്ചിരുന്നു. മുംബൈയിലേക്ക് ചേക്കേറുന്നതിന് മുമ്പ് ഏകദേശം 20 കൊല്ലത്തോളം അദ്ദേഹം ഡല്‍ഹിയിലാണ് താമസിച്ചിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.