വിക്ടോറിയയ്ക്കു പേരു മാറാമെങ്കിൽ എന്തിന് ഈ കോണിമാറ? തിരുവനന്തപുരം പാളയം മാർക്കറ്റിന്‍റെ പേരു വന്ന വഴി

Last Updated:

വിക്ടോറിയ രാജ്ഞിയുടെ പേരിലുള്ള ജൂബിലി സ്മാരകത്തിൻറെ പേരു മാറ്റാമെങ്കിൽ വിവാദവിധേയനായ മദ്രാസ് ഗവർണർക്ക് എന്തിന് തിരുവനന്തപുരത്ത് സ്മാരകം എന്നത് ന്യായമായ ചോദ്യമാണ്.

എസ്. രാധാകൃഷ്ണൻ
ലോകപ്രശസ്തയായ വിക്ടോറിയ രാജ്ഞിയുടെ പേരിലുള്ള ടൌൺഹാളിൻറെ പേര് മാറ്റാൻ കേരള സർക്കാർ തീരുമാനിച്ചപ്പോൾ ഓർത്തതാണ് വിളിപ്പാടകലെയുള്ള പാളയം മാർക്കറ്റിൻറെ പേര് എന്തുകൊണ്ട് മാറ്റിയില്ല എന്നത്. തിരുവിതാംകൂർ രാജാക്കന്മാർ നിർമിച്ചതാണെങ്കിലും ബ്രിട്ടീഷുകാരനായ മദ്രാസ് ഗവർണർ കോണിമാറ പ്രഭു തിരുവനന്തപുരം സന്ദർശിച്ചതിൻറെ ഓർമയ്ക്കായി പാളയം മാർക്കറ്റിന് കോണിമാറ മാർക്കറ്റ് എന്ന പേരു നൽകുകയും ബ്രിട്ടീഷ് വാസ്തുവിദ്യയ്ക്കനുസൃതമായി മനോഹരമായ കവാടം നിർമിക്കുകയും ചെയ്തു എന്നതാണ് ചരിത്രം.
advertisement
കോണിമാറ പ്രഭു എന്നറിയപ്പെട്ടിരുന്ന "റോബർട്ട് ബുർക്ക് ഫസ്റ്റ് ബാരൺ കോണിമാറ "യ്ക്ക് അത്ര സുഖമല്ലാത്ത ചരിത്രമാണുള്ളത്. വിക്ടോറിയ രാജ്ഞിയുടെ പേരിലുള്ള വിജെടി ഹാളിൻറെ പേരു മാറ്റാമെങ്കിൽ കോണിമാറ പ്രഭുവിന്‍റെ  പേരിൽ ഒരിക്കലും തിരുവനന്തപുരത്ത് സ്മാരകം വരാൻ പാടില്ല.  കോണിമാറ കവാടം നിർമിച്ച് എട്ടു വർഷം കഴിഞ്ഞശേഷം 1896-ലാണ് വിജെടി ഹാൾ ഉദ്ഘാടനം ചെയ്യുന്നത്. അയർലൻഡിലാണ് കോണിമാറ എന്ന സ്ഥലം. അവിടത്തെ നാട്ടുരാജാവായിരുന്നിരിക്കണം റോബർട്ട് ബുർക്ക്. കേരളത്തിനോ തിരുവിതാംകൂറിനോ ഒരു തരത്തിലും കാര്യമായ സംഭാവന നൽകിയിട്ടില്ലാത്ത റോബർട്ട് ബുർക്കിൻറെ നാട്ടുരാജ്യത്തിൻറെ പേര് എന്തിനാണ് പാളയം മാർക്കറ്റിന് നൽകിയിരിക്കുന്നത് എന്നറിയില്ല.
advertisement
ബ്രിട്ടനിലെ കൺസർവേറ്റിവ് പാർട്ടി നേതാവായിരുന്ന റോബർട്ട് ബുർക്ക് വിദേശകാര്യ അണ്ടർ സെക്രട്ടറിയായിരിക്കെയാണ് 1886-ൽ മദ്രാസ് ഗവർണറായി നിയമിക്കപ്പെടുന്നത്. ബ്രിട്ടീഷ് വൈസ്രോയി മേയോ പ്രഭു എന്ന റിച്ചാർഡ് ബ്രൂക്കിൻറെ ഇളയ സഹോദരനാണ് റോബർട്ട് ബ്രൂക്ക്. മേയോ പ്രഭുവിനെ ആൻഡമാനിലെ കാലാപാനിയിൽ വച്ച് ഷെർ അലി അഫ്രിദി എന്ന പത്താൻ കൊലപ്പെടുത്തുകയായിരുന്നു. അന്വേഷിച്ചാൽ അത് ഇന്ന് ഏറെ പ്രസക്തിയുള്ള വലിയൊരു വിവാദ ചരിത്ര സംഭവമാണ്.
advertisement
പല തരത്തിലുള്ള ഭരണപരിഷ്കാരങ്ങളാണ് മദ്രാസ് ഗവർണറായിരിക്കെ കോണിമാറ പ്രഭു അവിടെ നടപ്പാക്കിയത് എന്നത് മറക്കാനാവില്ല. മദ്രാസ് പബ്ലിക് ലൈബ്രറി, വിക്ടോറിയ രാജ്ഞിയുടെ ജൂബിലിയുടെ ഭാഗമായി തിരുവനന്തപുരത്ത് നിർമിച്ചതുപോലെ മദ്രാസിൽ വിക്ടോറിയ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ അദ്ദേഹം സ്ഥാപിച്ചു. കിഴക്കൻ റെയിൽവേ കൽക്കട്ടയിൽനിന്ന് മദ്രാസ് വരെ നീട്ടി. അതൊക്കെ മദ്രാസിന് നല്ലത്. തിരുവിതാംകൂറിനുവേണ്ടി എന്തെങ്കിലും ചെയ്തതായി അറിവില്ല.
advertisement
വിക്ടോറിയ രാജ്ഞിയ്ക്കുവേണ്ടി ഇന്ത്യ മുഴുവൻ സ്മാരകങ്ങൾ നിർമിക്കാമെങ്കിൽ അവരുടെ ഉർദു അധ്യാപകനും സന്തത സഹചാരിയുമായിരുന്ന ആഗ്രക്കാരൻ അബ് ദുൽ കരിം എന്ന മുൻഷിക്കുവേണ്ടിയും ഇന്ത്യയിൽ സ്മാരകമാകാം. പലപ്പോഴും ഇന്ത്യയ്ക്ക് ആശ്വാസകരമായ തീരുമാനങ്ങളെടുക്കുന്നതിന് വിക്ടോറിയയെ പ്രേരിപ്പിച്ചിരുന്നത് അബ്ദുൽ കരീമായിരുന്നു എന്നാണ് ബ്രിട്ടീഷുകാർ തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്. ആ ബന്ധം അരമന രഹസ്യം പോലെയായിരുന്നു. ഒരു നല്ല ചരിത്ര സിനിമയ്ക്കുള്ള പ്രമേയമാണത്.
advertisement
റോബർട്ട് ബൂർക്ക് ഭാര്യ സൂസൻ ജോർജിയാനയ്ക്കൊപ്പമാണ് മദ്രാസിൽ താമസിച്ചിരുന്നത്. സൂസൻ ഇന്ത്യയിലെ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന ഡൽഹൌസിയുടെ മകളായിരുന്നു. മദ്രാസിലെ ചൂടു സഹിക്കാനാവാത്തതുകൊണ്ട് സൂസൻ പലപ്പോഴും ഊട്ടിയിലേയ്ക്ക് യാത്ര ചെയ്തിരുന്നു. അക്കാലത്ത് ഗവർണർ ജനറൽ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളിൽ ഭാര്യയുടെ സ്ഥാനത്തേയ്ക്ക് ബുർക്ക് നിയോഗിച്ചിരുന്നത് അനന്തരവൾ ഈവ ക്വിൻ-നെ ആയിരുന്നു. ഈവയാകട്ടെ ഗവർണറുടെ എഡിസി യുടെ ഭാര്യയും. ഈവയ്ക്ക് ഇങ്ങനെയൊരു സ്ഥാനം ബുർക്ക് നൽകിയത് സൂസനെ അലോസരപ്പെടുത്തിയിരുന്നു. പലപ്പോഴും ഇതിൻറെ പേരിൽ ബുർക്കും ഭാര്യയും തമ്മിൽ പരസ്യമായി വഴക്കുകൂടിയിരുന്നതായി ചരിത്രരേഖകൾ പറയുന്നു. അതുകൊണ്ടാണോ എന്നറിയില്ല ഈവയും ഭർത്താവും അധികം വൈകാതെ ഇന്ത്യ വിട്ടു.
advertisement
സൂസൻ ഊട്ടിയിൽ താമസിക്കുമ്പോൾ കൂടെയുണ്ടായിരുന്നത് ഗവർണറുടെ ഡോക്ടർ മേജർ ബ്രിഗ് സ് ആയിരുന്നു.
സൂസനും ബുർക്കും തമ്മിലുള്ള പോര് പരസ്യമായിത്തന്നെ ഗവർണറുടെ സൽക്കാര ചടങ്ങുകളിൽ പ്രതിഫലിച്ചു. ഒരു സൽക്കാരത്തിൽനിന്ന് ഇറങ്ങിപ്പോയ സൂസൻ നാലു മാസത്തോളം മദ്രാസിലെ ഒരു ഹോട്ടലിലാണ് താമസിച്ചത്. ഈവ ബ്രിട്ടനിലേയ്ക്ക് മടങ്ങിയിട്ടും സൂസൻ ഗവർണറുടെ ഔദ്യോഗിക വസതിയിലേയ്ക്ക് തിരിച്ചുപോയില്ല. 1889-ൽ അവർ ഇന്ത്യ വിട്ടു.
തുടർന്ന് ബുർക്കും സൂസനും തമ്മിൽ ബ്രിട്ടനിൽ നടന്നത് ശക്തമായ നിയമപോരാട്ടമായിരുന്നു. ബുർക്കിന് ഗവർണറുടെ ഔദ്യോഗിക വസതിയിലെ ജോലിക്കാരിയായിരുന്ന ഹന്ന മൂറുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് സൂസൻ ആരോപിച്ചു. ബുർക്ക് ഇതിന് മറുപടി നൽകിയത് സൂസനും ഡോ. ബ്രിഗ് സും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടിയായിരുന്നു. ഇതിനെക്കുറിച്ചെല്ലാം ചൂടുള്ള വാർത്തകളുമായിട്ടായിരുന്നു അന്ന് യൂറോപ്പിലെയും അമേരിക്കയിലെയും പത്രങ്ങൾ പുറത്തിറങ്ങിയിരുന്നത്. അവസാനം ബുർക്ക് മദ്രാസ് ഗവർണർ സ്ഥാനം രാജിവച്ച് ബ്രിട്ടനിലേയ്ക്ക് മടങ്ങി.
സൂസൻ വിവാഹമോചനത്തിന് കേസു കൊടുത്തു. പക്ഷേ ബുർക്ക് ഇതിനെ എതിർത്തില്ല. കോടതിയിൽ ഹാജരായതുമില്ല. അതുകൊണ്ടുതന്നെ സൂസൻ പെട്ടെന്ന് വിവാഹമോചിതയായി. മാത്രമല്ല ഡോ. ബ്രിഗ്സിനെ വിവാഹം കഴിക്കുകയും ചെയ്തു.
ബ്രിട്ടീഷ് പത്രങ്ങൾ ആഘോഷിച്ച മറ്റൊരു കഥ ബുർക്കിൻറെ സ്ഥാനം തെറിപ്പിക്കാൻ ഹന്ന മൂറിനെ സൂസൻ തന്നെ രംഗത്തിറക്കുകയായിരുന്നു എന്നാണ്. ബുർക്കും വീണ്ടും വിവാഹിതനായെങ്കിലും ഭാര്യ ജെർട്രൂഡ് അധികം വൈകാതെ മരിച്ചു. പിന്നാലെ ബുർക്കും ലോകത്തോട് വിട പറഞ്ഞു. രണ്ടു ഭാര്യമാരിലും ബുർക്കിന് കുട്ടികളില്ലായിരുന്നതുകൊണ്ട് കോണ്ണിമാറ പ്രഭുത്വം അദ്ദേഹത്തിൻറെ മരണത്തോടെ അവസാനിച്ചു.
ഇത്രയൊക്കെ കുഴഞ്ഞുമറിഞ്ഞ കുടുംബബന്ധങ്ങളിലെയും വിവാദങ്ങളിലെയും നായകനായ കോണിമാറ പ്രഭുവിന് തിരുവനന്തപുരം നഗരത്തിൻറെ ഹൃദയത്തിൽ ഇപ്പോഴും സ്മാരകമുണ്ട് എന്നത് വിചിത്രമാണ്. മദ്രാസിലുണ്ടായിരുന്ന ഗവർണേഴ്സ് ഹൌസ് ഇന്ന് ടാജ് ഗ്രൂപ്പിൻറെ ഹോട്ടൽ കോണിമാറയാണ്. സ്മാരകങ്ങൾ നശിക്കാൻ പാടില്ല എന്നത് നല്ല വാദമാണ്. കോണിമാറ പ്രഭുവിനെ എന്നും മനസിൽ സൂക്ഷിക്കാൻ തക്ക കാരണമൊന്നും തിരുവനന്തപുരത്തുകാർക്കില്ല.
തിരുവനന്തപുരത്തിന് ഇത്രയധികം ഭംഗി നൽകുന്നത് നഗരത്തിൽ കൊളോണിയൽ ശൈലിയിൽ നിർമിച്ച 13 മന്ദിരങ്ങളാണ്. മുംബൈയും (23) ഡൽഹിയും (19) കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊളോണിയൽ ശൈലി മന്ദിരങ്ങളുള്ളത് തിരുവനന്തപുരത്തും കൊൽക്കത്തയിലുമാണ്. പക്ഷേ വിക്ടോറിയ രാജ്ഞിയുടെ പേരിലുള്ള ജൂബിലി സ്മാരകത്തിൻറെ പേരു മാറ്റാമെങ്കിൽ വിവാദവിധേയനായ മദ്രാസ് ഗവർണർക്ക് എന്തിന് തിരുവനന്തപുരത്ത് സ്മാരകം എന്നത് ന്യായമായ ചോദ്യമാണ്.
ചെന്നൈയിലും ഒരു കോണിമാറ ചന്തയുണ്ടെന്നാണ് പറയുന്നത്. പക്ഷേ അത് ഇതുപോലെ ചായം തേച്ച് മിനുക്കി ഫലകം ചാർത്തി വച്ചിട്ടില്ല. അതുപോലൊരു ചന്തയ്ക്കാണല്ലോ കോണിമാറ പ്രഭുവിൻറെ പേരു നൽകിയിരിക്കുന്നത്, അതുകൊണ്ട് കുഴപ്പമില്ല എന്ന മറുവാദത്തിനു മാത്രമേ പ്രസക്തിയുള്ളു. പക്ഷേ അവിടെ ഇപ്പോൾ സർക്കാർ ചെലവിൽ 100 കോടി രൂപ മുടക്കി പുനരുദ്ധാരണം നടത്തുമ്പോൾ വീണ്ടും കോണിമാറയുടെ ചാർത്ത് വേണോ.
(മുതിർന്ന മാധ്യമപ്രവർത്തകനാണ് ലേഖകൻ)
മലയാളം വാർത്തകൾ/ വാർത്ത/Opinion/
വിക്ടോറിയയ്ക്കു പേരു മാറാമെങ്കിൽ എന്തിന് ഈ കോണിമാറ? തിരുവനന്തപുരം പാളയം മാർക്കറ്റിന്‍റെ പേരു വന്ന വഴി
Next Article
advertisement
അതിതീവ്ര മഴ മുന്നറിയിപ്പ്; മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
അതിതീവ്ര മഴ മുന്നറിയിപ്പ്; മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • മലപ്പുറം ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

  • ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പായി റെഡ് അലർട്ട് പ്രഖ്യാപിച്ചു.

  • പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്.

View All
advertisement