ധോണി മാൻ ഓഫ് ദ സീരീസ്; ചഹൽ കളിയിലെ കേമൻ
Last Updated:
ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവുംമികച്ച ആറാമത്തെ ബൌളിങ് പ്രകടനമായിരുന്നു ചഹലിന്‍റേത്. മുമ്പ് ഇതേ മൈതാനത്ത് അജിത്ത് അഗാർക്കറും ആറ് വിക്കറ്റ് നേടിയത് 42 റൺസ് വഴങ്ങിയാണെന്നത് യാദൃശ്ചികതയായി മാറി
മെൽബൺ: ലോകകപ്പും കളിച്ചിട്ടേ വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയുള്ളുവെന്ന് ധോണി പറഞ്ഞതിന്‍റെ അർഥം ഇപ്പോൾ വിമർശകർക്ക് മനസിലായി കാണും. ഓസീസ് മണ്ണിൽ ഇന്ത്യ ചരിത്രത്തിലാദ്യമായി ഏകദിന പരമ്പര നേടിയപ്പോൾ മാൻ ഓഫ് ദ സീരീസ് ആയത് മഹേന്ദ്ര സിങ് ധോണിയെന്ന വെറ്ററൻ താരം. ആറു വിക്കറ്റെടുത്ത് കരിയർ ബെസ്റ്റ് പന്തേറ് നടത്തിയ യുസ്വേന്ദ്ര ചഹൽ ആണ് കളിയിലെ താരം.
തുടർച്ചയായി മൂന്ന് ഏകദിനങ്ങളിൽ അർദ്ധസെഞ്ച്വറി നേടിയാണ് ധോണി പരമ്പരയുടെ താരമായത്. സിഡ്നിയിൽ നടന്ന ആദ്യ ഏകദിനം ഇന്ത്യ തോറ്റെങ്കിലും ധോണി 51 റൺസ് എടുത്തിരുന്നു. രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ വിജയതീരത്ത് എത്തിച്ച ധോണി പുറത്താകാതെ 55 റൺസെടുത്തു. നിർണായകമായ മൂന്നാം ഏകദിനത്തിൽ പുറത്താകാതെ 87 റൺസെടുത്ത ധോണിയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. മൂന്ന് മത്സരങ്ങളിൽനിന്നായി 193 റൺസാണ് ധോണി നേടിയത്. 193 ആണ് പരമ്പരയിലെ ധോണിയുടെ ബാറ്റിങ് ശരാശരി.
advertisement
കരിയറിലെ മികച്ച പ്രകടനവുമായാണ് ചഹൽ ഓസീസിനെ തളച്ചത്. പര്യടനത്തിലെ ആദ്യ ഏകദിനം കളിച്ച ചഹൽ 42 റൺസ് വഴങ്ങിയാണ് ആറ് വിക്കറ്റെടുത്തത്. ചഹലിന്‍റെ ബൌളിങ് മികവിലാണ് ഇന്ത്യ ഓസീസിനെ 230ൽ ഒതുക്കിയത്. ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവുംമികച്ച ആറാമത്തെ ബൌളിങ് പ്രകടനമായിരുന്നു ചഹലിന്‍റേത്. മുമ്പ് ഇതേ മൈതാനത്ത് അജിത്ത് അഗാർക്കറും ആറ് വിക്കറ്റ് നേടിയത് 42 റൺസ് വഴങ്ങിയാണെന്നത് യാദൃശ്ചികതയായി മാറി. തകർപ്പൻ പ്രകടനത്തിലൂടെ ലോകകപ്പിൽ ഇന്ത്യൻ ടീമിൽ സ്ഥിരാംഗത്വം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ചഹൽ.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 18, 2019 5:05 PM IST