ഫ്ളോറിഡ: വിന്‍ഡീസിനെതിരായ ഒന്നാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് നാലു വിക്കറ്റ് ജയം. കരീബിയന്‍പ്പടയുയര്‍ത്തിയ 96 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 17.2 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്. തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ശിഖര്‍ ധവാനെ നഷ്ടമായ ഇന്ത്യയും വിന്‍ഡീസിനെപ്പോലെ തകര്‍ച്ചയിലേക്കെന്ന് തോന്നിച്ചെങ്കിലും വലിയ അപകടം കൂടാതെ നീലപ്പട ജയം നേടുകയായിരുന്നു.
വിജയനിമിഷം രവീന്ദ്ര ജഡേജയും (10) വാഷിംഗ്ടണ്‍ സുന്ദറു (8) മായിരുന്നു ക്രീസില്‍. രോഹിത് ശര്‍മ (24), വിരാട് കോഹ്ലി (19) ശിഖര്‍ ധവാന് (1), ഋഷഭ് പന്ത് (0), മനീഷ് പാണ്ഡെ (19) ക്രുനാല്‍ പാണ്ഡ്യ (12 )എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ സ്കോര്‍. വിന്‍ഡീസിനായി കോട്രെല്‍, നരെയ്ന്, കീമോപോള്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
Also Read: 'നീ ധോണിയുടെ പിന്‍ഗാമി തന്നെ'; ഡിആര്‍സില്‍ സഹതാരങ്ങളെ അമ്പരപ്പിച്ച് ഋഷഭ് പന്ത്
നേരത്തെ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് വിന്‍ഡീസ് 95 റണ്‍സെടുത്തത്. അരങ്ങേറ്റ മത്സരം കളിച്ച നവദീപ് സെയ്നിയുടെ മൂന്നുവിക്കറ്റ് പ്രകടനമാണ് കരീബിയന്‍പടയുടെ നട്ടെല്ലൊടിച്ചത്. നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 17 റണ്‍സ് വഴങ്ങിയാണ് സെയ്നി മൂന്നു വിക്കറ്റ് വീഴ്ത്തിയത്.
വിന്‍ഡീസിനായി 49 റണ്‍സെടുത്ത കീറോണ്‍ പൊള്ളാര്‍ഡിനും 20 റണ്‍സെടുത്ത നിക്കോളാസ് പൂരനും മാത്രമെ രണ്ടക്കം കാണാന്‍ കഴിഞ്ഞുള്ളു. സെയ്നിക്ക് പുറമെ ഭൂവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍, ഖലീല്‍ അഹമ്മദ്, ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.