ധാക്ക: ബംഗ്ലാദേശ് സ്ഥാപക നേതാവും ആദ്യ പ്രസിഡന്റുമായ ഷെയ്ഖ് മുജീബുര്‍ റഹ്മാനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സൈനിക ഉദ്യോഗസ്ഥനെ തൂക്കിലേറ്റി. മുന്‍ സൈനിക ക്യാപ്റ്റനായ അബ്ദുല്‍ മജീദിനെയാണ് തൂക്കികൊന്നത്. ഇന്നുപുലര്‍ച്ചെയാണ് ധാക്ക സെന്‍ട്രല്‍ ജയിലില്‍ അബ്ദുള്‍ മജീദിന്റെ വധശിക്ഷ നടപ്പാക്കിയത്. മുജീബുര്‍ റഹ്മാന്റെ കൊലപാതകം നടന്ന് 45 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശിക്ഷ നടപ്പാക്കിയത്
1975 ലാണ് ബംഗ്ലാദേശ് രാഷ്ട്രപിതാവായ മുജീബുര്‍ റഹ്മാന്‍ കൊല്ലപ്പെടുന്നത്. സൈനിക അട്ടിമറിയെത്തുടര്‍ന്നാണ് അദ്ദേഹവും കുടുംബാംഗങ്ങളും ക്രൂരമായി വധിക്കപ്പെടുന്നത്. മുജീബുര്‍ റഹ്മാന്റെ മകളും ഇപ്പോഴത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായ ഷെയ്ക്ക് ഹസീനയും സഹോദരിയും മാത്രമാണ് അന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.
You may also like:COVID 19| മരണസംഖ്യയിൽ ഇറ്റലിയെ മറികടന്ന് അമേരിക്ക; 24 മണിക്കൂറിനിടെ മരിച്ചത് 2108 പേർ [PHOTOS]COVID 19 | കഴിഞ്ഞ ദിവസം മരിച്ച മാഹി സ്വദേശിയുടെ ഖബറടക്കം കണ്ണൂരിൽ നടന്നു [PHOTOS]COVID 19| ഡോക്ടർമാർക്കും മെഡിക്കൽ ജീവനക്കാർക്കും പൊലീസ് സുരക്ഷ നൽകണം; സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം [NEWS]
12 മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരായിരുന്നു കേസിൽ പ്രതികളായിരുന്നത്. ഇതില്‍ അഞ്ചുപേരുടെ വധശിക്ഷ 2010ല്‍ നടപ്പാക്കിയിരുന്നു. ബാക്കിയുള്ള പ്രതികള്‍ ഒളിവിലായിരുന്നു. ഇങ്ങനെ ഒളിവില്‍ കഴിഞ്ഞ അബ്ദുള്‍ മജീദ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് പിടിയിലാകുന്നത്. കൊല്‍ക്കത്തയിലായിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.
ഇതോടെ മുജീബുര്‍ റഹ്മാന്‍ വധക്കേസില്‍ ആറുപേരുടെ വധശിക്ഷ നടപ്പാക്കിക്കഴിഞ്ഞു. ഒരു പ്രതി സിംബാബ്‌വെയില്‍ വെച്ച് മരിച്ചു. പിടികിട്ടാനുള്ള മറ്റുപ്രതികളില്‍ ഒരാള്‍ അമേരിക്കയിലും ഒരാള്‍ കാനഡയിലും ഉണ്ടെന്ന് ബംഗ്ലാദേശ് പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്. പ്രതികള്‍ എവിടെയായിരുന്നാലും അവരെ കണ്ടെത്തി ശിക്ഷ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bangladesh, Death Penalty, World news