ന്യൂയോര്‍ക്ക്: അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയിലുള്ള കമ്പനിയുടെ ഓഫീസ് കെട്ടിടത്തിന്റെ വാടക നല്‍കാത്തതിനെ തുടർന്ന്ട്വിറ്ററിനെതിരെ കെട്ടിട ഉടമ പരാതി നല്കി. കൊളംബിയ റെയ്റ്റ് -650 കാലിഫോര്‍ണിയ എല്‍.എല്‍.സി ആണ് കേസ് കൊടുത്തിരിക്കുന്നത്. ഏകദേശം 136,250 ഡോളറാണ് വാടകയായി നല്‍കേണ്ടിയിരുന്നത്.
ഹാര്‍ട്ട്ഫോര്‍ഡ് ബില്‍ഡിംഗിലെ 30-ാം നിലയിലാണ് ഓഫീസിനായി സ്ഥലം ഏറ്റെടുത്തിരുന്നത്. വാടക നല്‍കിയില്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട കരാര്‍ ഡിസംബര്‍ 16ന് അവസാനിക്കുമെന്ന് കാണിച്ച് കെട്ടിട ഉടമ കമ്പനി മേധാവിയ്ക്ക് നോട്ടീസ് അയച്ചിരുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ വാടക കുടിശ്ശിക തീര്‍ത്ത് നല്‍കണമെന്നും പറഞ്ഞിരുന്നു.
നേരത്തെ ട്വിറ്ററിന്റെ ആസ്ഥാനമന്ദിരം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെയും മറ്റ് ഓഫീസുകളുടെയും വാടക നല്കുന്നതില് കമ്പനി വീഴ്ച വരുത്തിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ വിവാദങ്ങളോട് പ്രതികരിക്കാന്‍ കമ്പനി പ്രതിനിധികള്‍ തയ്യാറായിട്ടില്ല.
Also read-‘രാജാവായി ജീവിച്ചു, രാജാവായി മരിച്ചു’ നഷ്ടബോധത്തില്‍ വിതുമ്പി പെലെയുടെ ബാർബർ
അതുകൂടാതെ രണ്ട് ചാര്‍ട്ടര്‍ വിമാനങ്ങളുടെ പണം നല്‍കുന്നതിലും കമ്പനി വീഴ്ച വരുത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുന്‍ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ആയിരുന്ന ലെസ്ലി ബെര്‍ലാന്‍ഡ് ഒക്ടോബര്‍ 26ന് ന്യൂജേഴ്സിയിലെ ടെറ്റര്‍ബോറോയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേക്ക് യാത്ര ചെയ്തിരുന്നു. മടക്കയാത്രയും ഇദ്ദേഹം നടത്തിയിരുന്നു. ഈ യാത്രയ്ക്കായി ഏകദേശം 197,725 ഡോളര്‍ ചെലവായിട്ടുണ്ടെന്നും ഈ തുക തിരിച്ചു നല്‍കിയിട്ടില്ലെന്നും ആരോപിച്ച് സ്വകാര്യ ജെറ്റ് സര്‍വ്വീസായ എല്‍എല്‍സി രംഗത്തെത്തിയിരുന്നു.
അതേസമയം തൊഴിലാളികള്‍ക്ക് എല്ലാസമയവും ജോലി ചെയ്യാന്‍ സഹായിക്കുമെന്ന് പറഞ്ഞ് ഓഫീസ് റൂമുകള്‍ കിടപ്പുമുറികളായി മാറ്റിയ ഇലോണ്‍ മസ്കിന്റെ നടപടിയും ഏറെ വിവാദത്തിലായിരുന്നു.
കഴിഞ്ഞ ദിവസമാണ് ട്വിറ്റര്‍ തലപ്പത്തു നിന്ന് താന്‍ മാറി നില്‍ക്കണോ എന്ന ചോദ്യവുമായി മസ്ക് രംഗത്തെത്തിയത്. ഉപയോക്താക്കളുടെ മറുപടി ലഭിച്ചതിനു ശേഷം അതിനനുസരിച്ച് താന്‍ തീരുമാനമെടുക്കുമെന്നും മസ്ക് വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ഉത്തരവാദിത്തത്തോടെ വേണം ചോദ്യത്തിന് മറുപടി നല്‍കേണ്ടത് എന്നും മസ്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം, മസ്കിന്റെ ഈ ട്വിറ്റര്‍ പോളിന് ഏറ്റവും കൂടുതല്‍ ലഭിച്ച ഉത്തരം മസ്ക് ട്വിറ്ററില്‍ നിന്ന് മാറി നില്‍ക്കണം എന്നായിരുന്നു. അതായത് ട്വിറ്റര്‍ മേധാവിയാകാന്‍ മസ്ക് യോഗ്യനല്ലെന്നാണ് കൂടുതല്‍ പേരും പ്രതികരിച്ചത്. ട്വിറ്റര്‍ മസ്കിന് പറ്റിയ ഇടമല്ലെന്നും പകരം ഇലക്ട്രിക് കാറുകളും ടണലുകളും ബഹിരാകാശ വിമാനങ്ങളും ഉണ്ടാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ എന്നുമായിരുന്നു ഒരാളുടെ പ്രതികരണം.
Also read-കുട്ടികൾക്ക് ക്രിസ്മസ് കാരളിന് ലഭിച്ച തുക കൊണ്ട് റോഡപകടമൊഴിവാക്കാൻ മിറർ; ഉദ്ഘാടകനായി സജി ചെറിയാൻ
കഴിഞ്ഞ നവംബറിലാണ് 44 ബില്യണ്‍ ഡോളറിന് സ്വന്തമാക്കിയ ട്വിറ്ററിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനം മസ്ക് ഏറ്റെടുത്തത്.
ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ മുന്‍ സിഇഒ പരാഗ് അഗര്‍വാളിനെയും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരെയും മസ്ക് പുറത്താക്കിയിരുന്നു. ബ്രെറ്റ് ടെയ്ലര്, ഒമിദ് കോര്‍ഡെസ്താനി, ഡേവിഡ് റോസെന്‍ബ്ലാറ്റ്, മാര്‍ത്ത ലെയ്ന്‍ ഫോക്സ്, പാട്രിക് പിച്ചെറ്റ്, എഗോണ്‍ ഡര്ബന്, ഫെയ്- ഫെയ് ലിയും മിമി അലമേഹോ തുടങ്ങിയവരാണ് പുറത്താക്കപ്പെട്ട മറ്റ് പ്രമുഖജീവനക്കാര്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.