40 കോടി ഡോളർ നൽകി തടിയൂരാൻ ജോൺസൺ ആൻഡ് ജോൺസൺ: പാപ്പരത്വ പ്രഖ്യാപനം തന്ത്രമോ?
- Published by:Vishnupriya S
- news18-malayalam
Last Updated:
ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട് അമേരിക്കൻ അറ്റോർണി ജനറൽമാർ നടത്തുന്ന കേസുകളിലാണ് കമ്പനി നാൽപ്പതു കോടി ഡോളർ പിഴയൊടുക്കാനൊരുങ്ങുന്നത്
കാൻസറിനു കാരണമാകുന്ന ഘടകങ്ങൾ ഉത്പന്നങ്ങളിൽ കലർന്നിരിക്കുന്നു എന്ന കണ്ടെത്തലിന്റെ ഭാഗമായി അമേരിക്കൻ സർക്കാരിലേയ്ക്ക് നഷ്ടപരിഹാരത്തുക അടയ്ക്കാനൊരുങ്ങി ജോൺസൺ ആൻഡ് ജോൺസൺ. ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട് അമേരിക്കൻ അറ്റോർണി ജനറൽമാർ നടത്തുന്ന കേസുകളിലാണ് കമ്പനി നാൽപ്പതു കോടി ഡോളർ പിഴയൊടുക്കാനൊരുങ്ങുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ജോൺസൺ ആൻഡ് ജോൺസൺ നിയമനടപടികൾ നേരിടുന്നുണ്ട്. കമ്പനി വിപണിയിലെത്തിച്ച ബേബി പൗഡറിലും മറ്റ് ടാൽക് ഉത്പന്നങ്ങളിലും മാരകമായ കാൻസറിനു വഴിവയ്ക്കുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് പരാതി.
ജോൺസൺ ആൻഡ് ജോൺസന്റെ അനുബന്ധ സ്ഥാപനമായ എൽടിഎൽ മാനേജ്‌മെന്റ് സ്വയം പാപ്പരായി പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂജഴ്‌സിയിലാണ് സ്ഥാപനം പാപ്പരത്വം തെളിയിക്കാനുള്ള അപേക്ഷ നൽകിയിരിക്കുന്നത്. വിവിധ വിഭാഗങ്ങളിൽപ്പെടുന്ന കാൻസർ രോഗികൾക്ക് കമ്പനി എങ്ങനെയാണ് നഷ്ടപരിഹാരം നൽകാൻ ഉദ്ദേശിക്കുന്നതെന്ന് ഈ അപേക്ഷയുമായി ബന്ധപ്പെട്ട രേഖകളിൽ സൂചിപ്പിച്ചിട്ടുണ്ട്. ഏകദേശം 890 കോടിയോളം വരുന്ന നഷ്ടപരിഹാരത്തുക 40 കോടിയാക്കി കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പാപ്പരത്വ പ്രഖ്യാപനമെന്നാണ് നിരീക്ഷണം.
advertisement
എന്നാൽ, തങ്ങൾ വിപണിയിലെത്തിക്കുന്ന ഉത്പന്നങ്ങളെല്ലാം സുരക്ഷിതമാണെന്നും അവ ഉപയോഗം വഴി കാൻസർ ബാധിക്കില്ലെന്നുമാണ് ജോൺസൺ ആൻഡ് ജോൺസന്റെ പക്ഷം. 38,000ൽ അധികം കേസുകളാണ് നിലവിൽ കമ്പനിയ്‌ക്കെതിരെയുള്ളത്. പാപ്പരത്വ പ്രഖ്യാപനം വഴി ഈ കേസുകളും ഭാവിയിൽ പുതുതായി ഉണ്ടായേക്കാവുന്ന കേസുകളും പരിഹരിക്കാനാണ് കമ്പനിയുടെ ഇപ്പോഴത്തെ ശ്രമം. അറ്റോർണി ജനറൽമാർ ഫയൽ ചെയ്ത കേസുകളിലേക്കായാണ് എൽടിഎല്ലിന്റെ പാപ്പരത്വ പ്രഖ്യാപനം നീക്കം വഴി നാൽപ്പതു കോടി വകയിരുത്തപ്പെടുക.
അന്യായമായ കച്ചവടരീതികളെയും ഉപഭോക്തൃ സംരക്ഷണത്തെയും ഉൾപ്പെടുത്തുന്ന അമേരിക്കൻ നിയമങ്ങൾ ജോൺസൺ ആൻഡ് ജോൺസൺ ലംഘിച്ചുവെന്നാണ് കേസ്. ടാൽക് ഉത്പന്നങ്ങളുടെ സുരക്ഷയെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതും കേസിന് ആസ്പദമായിട്ടുണ്ട്. ഇതാദ്യമായല്ല കേസിന്റെ വഴി തിരിച്ചുവിടാനായി എൽടിഎൽ പാപ്പരത്വം പ്രഖ്യാപിക്കുന്നത്. വിവിധ അമേരിക്കൻ സംസ്ഥാനങ്ങൾ ജോൺസൺ ആൻഡ് ജോൺസണെതിരെ ഉപഭോക്തൃ സംരക്ഷണ നടപടികൾ കൈക്കൊണ്ടതിനെത്തുടർന്ന് 2021ലും എൽടിഎൽ ഇത്തരമൊരു നീക്കം നടത്തിയിരുന്നു.
advertisement
അന്നത്തെ പാപ്പരത്വ പ്രഖ്യാപനം കാരണം അന്വേഷണങ്ങൾ പാതിവഴിയിൽ നിന്നു പോകുകയും ചെയ്തിരുന്നു. ന്യൂ മെക്‌സിക്കോ, മിസ്സിസ്സിപ്പി, അരിസോണ, മേരിലാൻഡ്, നോർത്ത് കരോളിന, ടെക്‌സാസ്, വാഷിംഗടൺ എന്നിങ്ങനെ പലയിടങ്ങളിൽ നിന്നായായിരുന്നു കേസുകൾ. കാൻസർ രോഗികൾക്കും അമേരിക്കൻ നീതിന്യായ വകുപ്പിനുമൊപ്പം ചേർന്ന്, ന്യൂ മെക്‌സിക്കോയും മിസ്സിസ്സിപ്പിയും എൽടിഎല്ലിന്റെ പാപ്പരത്വ പ്രഖ്യാപനത്തിനെതിരായി ഹർജികൾ നൽകിയിട്ടുണ്ട്. കടക്കെണിയിൽ കുരുങ്ങി ബുദ്ധിമുട്ടുന്നവർക്കുള്ള ആനുകൂല്യമാണ് പാപ്പരത്വ പ്രഖ്യാപനമെന്നും, ജോൺസൺ ആൻഡ് ജോൺസൺ പോലെ ലാഭത്തിൽ പോകുന്ന ഒരു കമ്പനിയ്ക്ക് അത്തരം സൗകര്യങ്ങൾ നൽകരുതെന്നുമാണ് ഇവരുടെ ആവശ്യം.
advertisement
സമാനമായ വാദങ്ങൾക്കൊടുവിലായിരുന്നു എൽടിഎല്ലിനെ ആദ്യത്തെ പാപ്പരത്വ പ്രഖ്യാപനവും തള്ളിയത്. എൽടിഎൽ സാമ്പത്തിക പ്രതിസന്ധികളിലല്ലെന്നും, പാപ്പരത്വ പ്രഖ്യാപനം വഴി ലഭിക്കുന്ന സംരക്ഷണത്തിന് കമ്പനി അർഹരല്ലെന്നുമായിരുന്നു 2021ൽ അമേരിക്കൻ അപ്പീൽ കോടതിയുടെ നിരീക്ഷണം. ഹർജി തള്ളി രണ്ടു മണിക്കൂറിനകം അന്ന് എൽടിഎൽ വീണ്ടും മറ്റൊരു പാപ്പരത്വ ഹർജി ഫയൽ ചെയ്യുകയും ചെയ്തിരുന്നു.
കമ്പനി മുന്നോട്ടു വയ്ക്കുന്ന ഒത്തുതീർപ്പ് കരാർ പ്രകാരം, 45 വയസ്സിനു മുന്നേ മെസോത്തീലിയോമ ബാധിച്ചവർക്ക് പരമാവധി അഞ്ചു ലക്ഷം ഡോളറും അണ്ഡാശയ കാൻസർ ബാധിച്ചവർക്ക് പരമാവധി 2.6 ലക്ഷം ഡോളറുമാണ് ലഭിക്കുക. ക്യാൻസറിന്റെ സ്വഭാവം, രോഗിയുടെ പ്രായം, ടാൽക് ഉപയോഗത്തിന്റെ കണക്ക് എന്നിവയടക്കമുള്ള ഘടകങ്ങൾ വിലയിരുത്തിയാണ് നഷ്ടപരിഹാരത്തുക നിശ്ചയിക്കുക.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 18, 2023 3:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
40 കോടി ഡോളർ നൽകി തടിയൂരാൻ ജോൺസൺ ആൻഡ് ജോൺസൺ: പാപ്പരത്വ പ്രഖ്യാപനം തന്ത്രമോ?