Online Frauds| വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം; പരാതി നൽകേണ്ടത് എവിടെ?
- Published by:Rajesh V
- news18-malayalam
Last Updated:
എംഎൽഎ മുതൽ ഐജിവരെയുള്ളവരുടെ പേരിലാണ് പണം തട്ടാൻ ശ്രമം നടന്നത്.
പങ്കജ് മിശ്ര
ഓൺലൈൻ തട്ടിപ്പുകൾക്ക് ഇതുവരെ ഇരയായിരുന്നത് സാധാരണക്കാരും സാങ്കേതിക വിഷയങ്ങളിൽ വലിയ ജ്ഞാനമില്ലാത്തവരുമൊക്കെയായിരുന്നു. എന്നാൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയുള്ള തട്ടിപ്പിന് ഇരയാകുന്നതാകട്ടെ ഉയർന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടക്കമുള്ളവരാണ്. എംഎൽഎ മുതൽ ഐജിവരെയുള്ളവരുടെ പേരിലാണ് പണം തട്ടാൻ ശ്രമം നടന്നത്.
ഗുജറാത്തിലെ ജമൽപൂരിലാണ് ഏറ്റവും അവസാനമായി ഇത്തരം തട്ടിപ്പ് നടന്നത്. ഗുജറാത്തിലെ ജമല്‍പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ഇമ്രാൻ യുസഫ്ഭായി ഖേദ്വാലയുടെ പേരിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. 'ഞാൻ ഇപ്പോൾ ഗാന്ധിനഗറിലാണ്. അടിയന്തരമായി 30,000 രൂപ വേണം. ഗൂഗിൾപേ വഴിയോ പേടിഎം വഴിയോ പണം അയക്കാം' എന്ന എംഎൽഎയുടെ പോസ്റ്റ് കണ്ട ചില സുഹൃത്തുക്കൾക്ക് സംശയംതോന്നിയതോടെയാണ് തട്ടിപ്പിനുള്ള ശ്രമം പുറത്തായത്.
advertisement
പണം ആവശ്യമെങ്കിൽ ഫോൺവിളിക്കുമായിരുന്നില്ലേ എന്ന് സംശയം തോന്നിയ സുഹൃത്തുക്കൾ എംഎൽഎയെ വിവരം അറിയിച്ചു. തുടർന്ന് എംഎല്‍എ സൈബർ സെല്ലുമായി ബന്ധപ്പെട്ട് പരാതി നൽകി. എംഎൽഎയുടെ ഒറിജിനൽ ഫേസ്ബുക്ക് അക്കൗണ്ടിലെ ഫോട്ടോകൾ ഉപയോഗിച്ചാണ് അതേപോലെ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്.
ഭുവനേശ്വറിലാണ് മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്തത്. ഭുവനേശ്വർ പൊലീസ് കമ്മീഷണർ സുധാൻഷു സാരംഗിയെയാണ് തട്ടിപ്പുകാർ ലക്ഷ്യമിട്ടത്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി, സുഹൃത്തുക്കളോട് പണം ആവശ്യപ്പെടുകയാണ് ഇവിടെയും ചെയ്തത്. സംഭവം അറിഞ്ഞതോടെ കമ്മീഷണർ തന്നെ ആരും പണം അയക്കരുതെന്നും വ്യാജ അക്കൗണ്ട് വഴിയുള്ള തട്ടിപ്പാണെന്നും വ്യക്തമാക്കി രംഗത്ത് വന്നു. ഒഡീഷയിലെ ഡിഐജി അനൂപ് കുമാറും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇത്തരം തട്ടിപ്പുകൾക്കെതിരെ ഫേസ്ബുക്ക് സുഹൃത്തുക്കൾക്ക് മുന്നറിയിപ്പ് നൽകി.
advertisement
ജൂലൈയിൽ മുംബൈയിലെ ഒരു സ്ത്രീക്ക് ഇത്തരം തട്ടിപ്പിലൂടെ നഷ്ടമായത് 11 ലക്ഷം രൂപയാണ്. കേരളത്തിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഐജി പി. വിജയൻ മുതൽ കണ്ണൂരിലെ ഒരു എസ്ഐ വരെയുള്ളവരുടെ പേരിൽ പണം തട്ടാനായിരുന്നു ശ്രമം നടന്നത്.
പണം തട്ടുന്നത് എങ്ങനെ?
സമീപകാലത്ത് സമാനമായ ആയിരക്കണക്കിന് കേസുകളാണ് പുറത്തുവന്നത്. ഇത്തരം തട്ടിപ്പ് നടക്കുന്നുണ്ടെന്ന് സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് ഇതിനകം ബോധ്യമായി കഴിഞ്ഞു.
അടിയന്തരമായി പണം ആവശ്യമുണ്ടെന്നും ഏതാനും ദിവസങ്ങൾക്കകം മടക്കി നൽകാമെന്നും നിങ്ങളുടെ അടുത്ത സുഹൃത്തിന്റെ സന്ദേശമെത്തിയാൽ നിങ്ങൾ എന്തുചെയ്യും? അതും ആവശ്യപ്പെട്ട തുക അത്രവലുതല്ലെങ്കില്‍ ഉടൻ തന്നെ പണം ഗൂഗിൾപേ വഴിയോ മറ്റോ അയക്കാനേ ശ്രമിക്കൂ. പണം തിരികെ ചോദിച്ച് സുഹൃത്തിനെ നിങ്ങൾ വിളിക്കുമ്പോൾ മാത്രമേ നിങ്ങൾ തട്ടിപ്പിന് ഇരയായെന്ന് അറിയാൻ കഴിയൂ.
advertisement
കഴിഞ്ഞ ആറുമാസത്തിനിടെ ഇത്തരം ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചതാായാണ് കണക്കുകള്‍. അക്കൗണ്ട് ഹാക്ക് ചെയ്ത് ഫ്രണ്ട്സ് ലിസ്റ്റിലുള്ള സുഹൃത്തുക്കളിൽ നിന്ന് പണം തട്ടുകയായിരുന്നു ആദ്യം ചെയ്തുവന്നത്. ഇത്തരം സംഭവങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്തതോടെ പുതുവഴികൾ തേടുകയായിരുന്നു തട്ടിപ്പുകാർ. അങ്ങനെ കണ്ടെത്തിയ ഒരു വഴിയാണ് സെലിബ്രിറ്റികൾ, ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടുക എന്നത്.
advertisement
ഇത്തരം തട്ടിപ്പുകൾ ഫേസ്ബുക്കിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്നാണ് റിപ്പോർട്ടുകൾ. വാട്സാപ്പ്, ഒഎൽഎക്സ് എന്നിവ വഴിയും സമാനമായ തട്ടിപ്പുകൾ നടക്കുന്നതായാണ് റിപ്പോർട്ട്.
ഓൺലൈൻ തട്ടിപ്പിന് ഇരയായാൽ എന്തുചെയ്യണം?
ഓൺലൈൻതട്ടിപ്പിന് ഇരയായാൽ ഉടൻ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ (www.cybercrime.gov.in ) പരാതി നൽകണം.
ഈ വെബ്സൈറ്റ് വഴി രണ്ടുതരം പരാതികള്‍ നൽകാം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ സംബന്ധിച്ച പരാതികളാണ് ആദ്യത്തേത്. ഓൺലൈൻ കുറ്റകൃത്യങ്ങളാണ് രണ്ടാമത്തേത്. നിങ്ങളുടെ പേരും മൊബൈല്‍ നമ്പറും നൽകി പരാതി രജിസ്റ്റർ ചെയ്യാം. പരാതി നൽകുമ്പോള്‍ താഴെ പറയുന്ന തെളിവുകളുണ്ടെങ്കിലും അവയും സമർപ്പിക്കാം.
advertisement
- ക്രെഡിറ്റ് കാർഡ് റെസീപ്റ്റ്
- ബാങ്ക് സ്റ്റേറ്റ്മെന്റ്
- കൊറിയർ വഴിയോ അല്ലാതെയോ വരുന്ന കത്തുകൾ
- ബ്രൗഷറുകൾ
- ഓൺലൈനായി പണം കൈമാറിയതിന്റെ രേഖകൾ
- ഇ-മെയിലിന്റെ കോപ്പി
- വെബ്പേജിന്റെ യുആർഎൽ
- ചാറ്റിങ് നടത്തിയതിന്റെ രേഖകൾ
- സംശയമുള്ള മൊബൈൽ നമ്പറുകൾ; സ്ക്രീൻഷോട്ടുകൾ
- വീഡിയോകൾ
- ചിത്രങ്ങൾ
- മറ്റുരേഖകൾ
പരാതി രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ കേസ് ബന്ധപ്പെട്ട സംസ്ഥാനങ്ങളിലേക്ക് കൈമാറും. ഓരോ കേസ് അന്വേഷണത്തിന്റെ പുരോഗതിയും ഓൺലൈനായി തന്നെ നിരീക്ഷിക്കാനുമാകും.
പരാതി പിൻവലിക്കാൻ കഴിയുമോ?
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പരാതിയാണെങ്കിൽ പിൻവലിക്കാനാകില്ല. എന്നാല്‍ ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ പിൻവലിക്കാൻ തടസ്സമില്ല. നിങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ ഫയൽ ചെയ്തില്ലെങ്കിൽ മാത്രമേ പിൻവലിക്കാൻ കഴിയൂ. അതായത് എഫ്ഐആർ രജിസ്റ്റർ ചെയ്തുകഴിഞ്ഞാല്‍ പരാതി പിൻവലിക്കൽ സാധ്യമല്ല.
advertisement
ഫേസ്ബുക്ക് മാർഗനിർദേശങ്ങളിൽ പറയുന്നത് എന്ത്?
ഇത്തരം ഓൺലൈൻ തട്ടിപ്പുകളിൽ ഫേസ്ബുക്ക് നേരിട്ട് നടപടിയെടുക്കില്ല. ബന്ധപ്പെട്ട് പോസ്റ്റ് പിൻവലിക്കുക മാത്രമാണ് ചെയ്യുക. എന്നാൽ സാമ്പത്തിക തട്ടിപ്പിന് ഇരയാകാതിരിക്കാൻ ഹെൽപ് സെക്ഷനിൽ ഫേസ്ബുക്ക് ചില നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളെ അഞ്ചായിട്ടാണ് തിരിച്ചിരിക്കുന്നത്.
1. പ്രണയം നടിച്ചുള്ള തട്ടിപ്പ്
2.ലോട്ടറി തട്ടിപ്പ്
3. വായ്പയുടെ പേരിലുള്ള തട്ടിപ്പ്
4. ടോക്കൺ തട്ടിപ്പ്
5. ജോലിയുടെ പേരിൽ തട്ടിപ്പ്
ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് പരിശോധിച്ചാൽ കൂടുതലും പ്രണയം, ലോട്ടറി, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട തട്ടിപ്പുകളാണ്.
1. വ്യക്തിപരമായി അറിയാത്തവരിൽ നിന്ന് പണം ആവശ്യപ്പെടുക.
2. പണം, ഗിഫ്റ്റ് കാർഡുകൾ, വായ്പകൾ, ക്യാഷ് പ്രൈസുകൾ വാഗ്ദാനം ചെയ്യുക.
3. ജോലി സംബന്ധമായ അപേക്ഷകൾക്ക് ഫീസ് ചോദിക്കുക.
4. നിങ്ങളുടെ ബന്ധുക്കളുടേയോ സുഹൃത്തുക്കളുടെയോ പേരിൽ, അവർ സുഖമില്ലാതെ കിടക്കുകയാണെന്ന് പറഞ്ഞ് പണം ചോദിക്കുക.
5. ഭാഷയുമായി ബന്ധപ്പെട്ട കൃത്യതകളില്ലാത്ത ഒരു സന്ദേശം അല്ലെങ്കിൽ ഫേസ്ബുക്ക് പോസ്റ്റ്.
ഈ കാര്യങ്ങളൊക്കെ മനസ്സിൽവെച്ചാൽ ഓൺലൈൻ തട്ടിപ്പിൽ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടാം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 13, 2020 10:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Online Frauds| വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം; പരാതി നൽകേണ്ടത് എവിടെ?


