കോവിഡ് ചികിത്സയ്ക്ക് ഡി.ആർ.ഡി.ഒ വികസിപ്പിച്ച മരുന്ന് വിപണിയിലേക്ക്; വില 990 രൂപ, സർക്കാർ സ്ഥാപനങ്ങൾക്ക് ഇളവ്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഡിആർഡിഒ വികസിപ്പിച്ച മരുന്നിന്റെ 10000 പാക്കറ്റുകൾ ഉടൻ തന്നെ വിപണിയിലെത്തിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കോവിഡ്-19 ചികിത്സയ്ക്കായി ഡിഫൻസ് റിസർച്ച് ഡെവലപ്മെൻറ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത 2-ഡിജി മരുന്നുകൾ വിപണിയിലേക്ക്. ഡോ. റെഡ്ഡീസ് ലാബ് വിപണിയിലെത്തിക്കുന്ന മരുന്നിന് ഓരോ പാക്കറ്റിനും 990 രൂപ നിരക്കിലാണ് വിപണിയിലെത്തുക. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു
ഡിആർഡിഒ വികസിപ്പിച്ച മരുന്നിന്റെ 10000 പാക്കറ്റുകൾ ഉടൻ തന്നെ വിപണിയിലെത്തിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഡിആർഡിഒ വികസിപ്പിച്ച 2-ഡിജി മരുന്ന് കോവിഡ് പ്രതിരോധത്തിൽ നിർണായകമായിരിക്കുമെന്ന് കർണാടക ആരോഗ്യ മന്ത്രി ഡോ. കെ സുധാകർ വ്യക്തമാക്കി.
2- ഡയോക്സി - ഡി - ഗ്ലൂക്കോസ് എന്നതാണ് 2ഡിജി എന്നതിന്റെ പൂർണരൂപം. കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാവുന്ന മരുന്ന് ഡിആർഡിഒയുടെ കീഴിലുള്ള ഗവേഷണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആന്റ് അലൈഡ് സയൻസസ് (ഐഎൻഎംഎഎസ്) ആണ് വികസിപ്പിച്ചെടുത്തത്. ഹൈദരാബാദ് ആസ്ഥാനമായ ഫാർമ കമ്പനിയായ ഡോ. റെഡ്ഡീസ് ലാബുമായി സഹകരിച്ചായിരുന്നു ഉദ്പാദനം. മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണം നടത്തിയതിൽ നിന്നും കോവിഡുമായി ബന്ധപ്പെട്ട ചികിത്സക്ക് ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. കൃത്രിമ ഓക്സിജൻ ആവശ്യമുള്ള രോഗികൾക്ക് മരുന്നിന്റെ ഉപയോഗത്തിലൂടെ നൽകുന്ന കൃത്രിമ ഓക്സിജന്റെ അളവ് കുറക്കാനും സാധിക്കും. 2-ഡിജി നൽകിയ ഭൂരിഭാഗം രോഗികളിലും ആർടിപിസിആർ ടെസ്റ്റിനുശേഷം കോവിഡ് നെഗറ്റീവ് ആയതായി കണ്ടെത്തിയിരുന്നു.
advertisement
കോവിഡ് ഒന്നാം തരംഗം ആഞ്ഞടിച്ച 2020 ഏപ്രിലിൽ ഡിആർഡിഒ ഐഎൻഎംഎഎസ് ശാസ്ത്രജ്ഞന്മാർ ഹൈദരാബാദിലുള്ള സെൻറർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി (സിസിഎംബി) സഹായത്തോടെ ആദ്യഘട്ട ലബോറട്ടറി പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇതിൽ കോവിഡിന് കാരണമാകുന്ന SARS-V-2 വൈറസിനെതിരെ ഈ മോളിക്യൂൾ ഫലപ്രദമായി പ്രവർത്തിച്ച് ഇതിന്റെ വളർച്ച തടയുന്നതായി കണ്ടെത്തി.
ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിജിസിഐ). സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്സിഒ) എന്നിവ രണ്ടാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് കഴിഞ്ഞ മെയ് മാസത്തിൽ അനുവാദം നൽകുകയായിരുന്നു. തുടർന്നാണ് ഡിആർഡിഒ ഡോ. റെഡ്ഡീസ് ലാബുമായി സഹകരിച്ച് മരുന്നിന്റെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിന് ക്ലിനിക്കൽ ട്രയൽ നടത്തിയത്. മെയ് മുതൽ ഒക്ടോബർ വരെ നടന്ന രണ്ടാംഘട്ട ട്രയലിൽ മരുന്ന് സുരക്ഷിതവും കോവിഡിനെതിരെ ഫലപ്രദവുമാണെന്ന് കണ്ടെത്തി. രണ്ടാം ഘട്ടത്തിലെ ആദ്യ ട്രയൽ ആറ് ആശുപത്രികളിലും രണ്ടാം ട്രയൽ 11 ആശുപത്രികളിലുമാണ് നടത്തിയത്. മൊത്തം 110 രോഗികളിലാണ് പരീക്ഷണം നടന്നത്.
advertisement
കോവിഡ് ചികിത്സയ്ക്കായി നേരത്തെ ഗ്ലെൻമാർക് ഫാർമ വികസിപ്പിച്ചെടുത്ത ഫാബിഫ്ലൂ എന്ന മരുന്നിന് ഡിജിസിഎ അനുവാദം നൽകിയിരുന്നു. ഇത്തരത്തിൽ ഡിജിസിഎ അനുവാദം നൽകിയ ആദ്യ മരുന്നായ ഫാബിഫ്ലൂ നിലവിൽ അടിയന്തിര ആവശ്യങ്ങൾക്ക് മാത്രമാണ് അനുവാദം നൽകിയിരിക്കുന്നത്.
Keywords:
Location :
First Published :
May 28, 2021 4:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് ചികിത്സയ്ക്ക് ഡി.ആർ.ഡി.ഒ വികസിപ്പിച്ച മരുന്ന് വിപണിയിലേക്ക്; വില 990 രൂപ, സർക്കാർ സ്ഥാപനങ്ങൾക്ക് ഇളവ്