തിരുപ്പതി: തന്നെ വഞ്ചിച്ചുവെന്ന സംശയത്തിൽ ലിവ് ഇന്‍ പങ്കാളിയെയും അവരുടെ അമ്മയെയും കൊലപ്പെടുത്തിയ ആൾ അറസ്റ്റിൽ. കഴിഞ്ഞ വർഷം അവസാനം നടന്ന സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് അറസ്റ്റുണ്ടായത്. ആന്ധ്രാപ്രദേശ് തിരുപ്പതി സ്വദേശി മൗലാലി എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. പങ്കാളിയെയും അമ്മയെയും കൊന്നിട്ടും അരിശം തീരാത്ത ഇയാള്‍ സ്ത്രീയുടെ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്.
തമ്പലപ്പല്ലെ ഗോവിന്ദവരി സ്വദേശിയായ ഒരു യുവതിയുമായി മൗലാലി, അടുപ്പത്തിലായിരുന്നു. വിധവയായ ഇവർ അമ്മയ്ക്കും പ്രായപൂർത്തിയാകാത്ത മൂന്ന് മക്കൾക്കുമൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. പൊലീസ് പറയുന്നതനുസരിച്ച് പ്രതിയുടെ തന്നെ നിർബന്ധപ്രകാരം സ്ത്രീയും കുടുംബവും യെതിഗഢ തണ്ടയിലുള്ള ഇയാളുടെ ഫാം ഹൗസിൽ താമസം ആരംഭിച്ചു. ലിവ് ഇൻ ബന്ധം തുടർന്നു പോരുന്നതിനായിരുന്നു ഇത്തരമൊരു മാറ്റം.
എന്നാൽ ക്രമേണ മൗലാലി പങ്കാളിയെ സംശയിക്കാൻ തുടങ്ങി. ഇവര്‍ക്ക് മറ്റാരോ ആയും ബന്ധമുണ്ടെന്നും തന്നെ ചതിക്കുകയാണെന്നും സംശയം ബലപ്പെട്ടതോടെ കഴിഞ്ഞ സെപ്റ്റംബർ 29ന് ഇയാൾ ഇവരെ കൊലപ്പെടുത്തി മൃതദേഹം ഒരു ഒഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചു. മകളെ കാണാതായതിൽ സംശയം തോന്നിയ അമ്മ മൗലാലിയെ ചോദ്യം ചെയ്തതോടെ അവരെയും ഇല്ലാതാക്കി. മകളെ കൊലപ്പെടുത്തി തൊട്ടടുത്ത ദിവസമായിരുന്നു അമ്മയെയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് ഇവരുടെ മൃതദേഹവും ഒരു തടാകത്തിൽ ഉപേക്ഷിച്ചു.
ഇതിനുശേഷം യുവതിയുടെ മക്കളെ കർണാടകയിലെ ഏതോ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. ഇവിടെ വച്ചാണ് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. യുവതിയുടെ കുടുംബത്തെ കാണാനില്ലെന്ന് കാട്ടി ഇവരുടെ നാട്ടുകാരിയായ ഒരു സ്ത്രീ പൊലീസിനെ സമീപിച്ചതോടെയാണ് കൊലപാതകത്തിന്‍റെയും ലൈംഗിക പീഡനത്തിന്‍റെയും വാർത്തകൾ പുറത്തു വരുന്നത്.
അന്വേഷണം ആരംഭിച്ച പൊലീസ് മൗലാലിയെ അറസ്റ്റ് ചെയ്യുകയും കൊല്ലപ്പെട്ട രണ്ട് സ്ത്രീകളുടെയും മൃതദേഹങ്ങൾ കണ്ടെടുക്കുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുന്ന കേസിൽ യുവതിയുടെ മക്കളെ അഭയ കേന്ദ്രത്തിലേക്ക് മാറ്റാൻ നടപടികൾ തുടരുകയാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
ബംഗളൂരുവിൽ സമാനമായ മറ്റൊരു സംഭവത്തിൽ യുവാവ് ലിവ് ഇൻ പങ്കാളിയെയും അവരുടെ അമ്മയെയും കൊലപ്പെടുത്തിയിരുന്നു. മകളെ വിവാഹം ചെയ്യണമെന്ന് അമ്മ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിവാഹം ചെയ്യാൻ വിസമ്മതിച്ച യുവാവ് ഒടുവിൽ അമ്മയേയും മകളയേും കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. സംഭവത്തിൽ ഒഡീഷ സ്വദേശിയായ മലയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.