ചെന്നൈ: ചെന്നൈയില്‍ നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി ഡോര്‍ അബദ്ധത്തില്‍ തുറന്ന് ബംഗളുരു സൗത്ത് എംപി തേജസ്വി സൂര്യ. ഇന്‍ഡിഗോ എയര്‍ക്രാഫ്റ്റ് 7339 (എടിആര്‍)ല്‍ ഡിസംബര്‍ 10നാണ് സംഭവം നടന്നത്. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പുള്ള സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ എയര്‍ ഹോസ്റ്റസ് നല്കുന്ന അവസരത്തിലാണ് വാതില്‍ തുറന്നത്. അബദ്ധത്തില്‍ പറ്റിയതാണെന്ന് തേജസ്വി സൂര്യ പറഞ്ഞിരുന്നു. തേജസ്വിയോടൊപ്പം തമിഴ്നാട് ബിജെപി പ്രസിഡന്റ് കെ. അണ്ണാമലൈയും വിമാനത്തിലുണ്ടായിരുന്നു.
വളരെ ചെറിയൊരു എയര്‍ക്രാഫ്റ്റാണ് ഇന്‍ഡിഗോയുടെ എടിആര്‍ വിമാനം. ഇതിന്റെ എമര്‍ജന്‍സി ഡോര്‍ മുന്‍ഭാഗത്താണ് വരുന്നത്. മിക്ക സീറ്റുകളിലും ഹാന്‍ഡിലുകള്‍ ഉണ്ടെങ്കിലും എമര്‍ജന്‍സി എക്സിറ്റ് സമീപത്തുള്ള സീറ്റില്‍ ആംറെസ്റ്റ് ഇല്ല. ആ ഭാഗത്താണ് തേജസ്വി ഇരുന്നിരുന്നത്. ഡോറിന് സമീപത്തായി കൈവെച്ചിരിക്കുകയായിരുന്നു ഇദ്ദേഹം. കുറച്ച് കഴിഞ്ഞപ്പോഴാണ് കൈതട്ടി ഡോര്‍ തുറന്നത് ശ്രദ്ധയില്‍പ്പെത്. തുടര്‍ന്ന് വിവരം എയര്‍ഹോസ്റ്റസിനെ അറിയിക്കുകയായിരുന്നു.
Also read- തിരഞ്ഞെടുപ്പ് നേരിടാനൊരുങ്ങി ത്രിപുരയും മേഘാലയയും നാഗാലാൻഡും; തയ്യാറെടുപ്പുകൾ എന്തെല്ലാം?
”ഡോറിന്റെ ലിവര്‍ അബദ്ധത്തില്‍ താഴേക്ക് പോയിരുന്നു. ഉടന്‍തന്നെ എയര്‍ഹോസ്റ്റസ് വേണ്ട സുരക്ഷാനടപടികള്‍ സ്വീകരിക്കുകയും ചെയ്തു,’ സംഭവത്തെപ്പറ്റി ഒരു ബിജെപി നേതാവ് പറഞ്ഞു. സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. സംഭവത്തില്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച് തേജസ്വി സൂര്യ രംഗത്തെത്തിയിരുന്നു. യാത്രക്കാരോട് മാപ്പ് പറയുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബംഗളുരു സൗത്ത് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപിയാണ് തേജസ്വി സൂര്യ. കൂടാതെ ബിജെപി യുവമോര്‍ച്ചയുടെ ദേശീയ ഘടകത്തിന്റെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നടന്ന പാര്‍ട്ടി എക്സിക്യൂട്ടീവ് സമ്മേളനത്തിന് പോകവെയായിരുന്നു ഈ സംഭവം നടന്നത്. അതേസമയം സംഭവത്തെപ്പറ്റി പ്രതികരിക്കാന്‍ ബിജെപി പ്രതിനിധികള്‍ തയ്യാറായില്ല. അതേസമയം തേജസ്വി സൂര്യയുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
യാത്രക്കാരുടെ ജീവന് അപകടത്തിലാക്കുന്ന നടപടിയാണ് തേജസ്വിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് വിമര്‍ശനം. സംഭവം ആദ്യമായി പുറത്ത് അറിയിച്ചത് തമിഴ്നാട് വൈദ്യുത വകുപ്പ് മന്ത്രിയായ സെന്തില്‍ ബാലാജിയായിരുന്നു. ഡിസംബര്‍ 29നാണ് അദ്ദേഹം ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരുടെ ജീവന് അപകടപ്പെടുത്തുന്ന നടപടിയാണ് തേജസ്വി സൂര്യയുടേത് എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേലയും സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.
”ബിജെപി വിഐപികള്‍. എയര്‍ലൈന്‍ എന്തുകൊണ്ട് പരാതിപ്പെടുന്നില്ല? ബിജെപിയുടെ അധികാര വര്‍ഗ്ഗത്തിന് ഇതാണോ പതിവ്? യാത്രക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യുകയാണോ? ബിജെപിയുടെ വിഐപികളെ ചോദ്യം ചെയ്യാന്‍ കഴിയില്ല അല്ലേ?’, സുര്‍ജേല ട്വീറ്റ് ചെയ്തു.
തൃണമൂല്‍ കോണ്‍ഗ്രസും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. തേജസ്വിയുടെ അശ്രദ്ധ നിരവധി ജീവനുകളെയാണ് ഒരു നിമിഷം പ്രതിസന്ധിയിലാക്കിയത് എന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിമര്‍ശനം. വിമര്‍ശനങ്ങള്‍ പരസ്യമായതോടെ ഡിജിസിഎയും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഒരു മാസം മുമ്പ് നടന്ന സംഭവമാണിതെന്ന് പറഞ്ഞ ഡിജിസിഎ സംഭവത്തിന് പിന്നില്‍ ആരാണെന്ന് പേരെടുത്ത് വ്യക്തമാക്കിയിട്ടില്ല.
ഡിസംബര്‍ 10ന് വിമാനം പുറപ്പെടാൻ ഒരുങ്ങവെ ഒരു യാത്രക്കാരന് അബദ്ധത്തില്‍ എമര്‍ജന്‍സി ഡോര്‍ തുറന്നെന്നും പിന്നീട് സുരക്ഷാ ജീവനക്കാര്‍ എത്തി പരിശോധിച്ചെന്നുമാണ് ഡിജിസിഎയുടെ പ്രസ്താവനയില്‍ പറയുന്നത്. തുടര്‍ന്ന് സംഭവത്തില്‍ യാത്രക്കാരന് തങ്ങളോട് മാപ്പ് പറഞ്ഞെന്നും പ്രസ്താവനയിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.