ചലച്ചിത്രപുരസ്കാര വിതരണം: 'മുഖ്യമന്ത്രി കൊടുക്കാതിരുന്നത് കോവിഡ് വ്യാപന ആശങ്ക മൂലം; വിവാദം അനാവശ്യം:' മന്ത്രി ബാലൻ
- Published by:Rajesh V
- news18-malayalam
Last Updated:
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരള യാത്രയിലൂടെ കോവിഡ് പടർത്തുന്നുവെന്നും വിമർശനം.
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വിതരണ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി എ കെ ബാലൻ. മറ്റുള്ളവരിൽ നിന്ന് തനിക്കോ തന്നിൽ നിന്ന് മറ്റുള്ളവർക്കോ കോവിഡ് വ്യാപനമുണ്ടാകരുതെന്ന ഉദ്ദേശ്യത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ കൈ കൊണ്ട് എടുത്തു കൊടുക്കാതിരുന്നതെന്ന് മന്ത്രി പറഞ്ഞു. അവാർഡ് ജേതാക്കളെ സർക്കാർ അപമാനിച്ചു എന്നു പറയുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരള യാത്രയിലൂടെ കോവിഡ് പടർത്തുകയാണ്. അന്യരെക്കൊണ്ടു തന്റെ ശരീരം തോളിലിട്ടു ദീർഘദൂരം നടത്തുന്ന അധമബോധം മൂലമാണ് ചെന്നിത്തലയുടെ വിമർശനമെന്നും ബാലൻ കുറ്റപ്പെടുത്തി.
അവാർഡ് സമർപ്പണ വിവാദം ദൗർഭാഗ്യകരമാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും അവാർഡ് സമർപ്പണമെന്ന് നേരത്തേ അറിയിച്ചിരുന്നു. കോവിഡ് വ്യാപനം അതീവ ഗുരുതരാവസ്ഥയിലാണെന്ന് തലേന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് അവാർഡുകൾ നൽകുന്നത് ഉചിതമാകുമോ എന്നും മന്ത്രി ചോദിച്ചു. ഓരോരുത്തർക്കും അവാർഡ് എടുത്തു കൊടുത്ത ശേഷം കൈ സാനിറ്റൈസ് ചെയ്യേണ്ടി വരും. അങ്ങനെ 53 തവണ വേദിയിലിരുന്ന് സാനിറ്റൈസ് ചെയ്യുന്നതും കൈ കഴുകുന്നതും പ്രായോഗികമാണോ.- മന്ത്രി ചോദിച്ചു.
Also Read- 11 ജില്ലകളിലെ 103 നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസിന് 9 മാത്രം; യുഡിഎഫിനുമുന്നിലെ വഴി എളുപ്പമോ
advertisement
അവാർഡ് പരിപാടിയിൽ പങ്കെടുക്കാനിരുന്ന ഒരാൾ കോവിഡ് പോസിറ്റീവായി. ഈ സാഹചര്യത്തിൽ ഒരു അവാർഡ് ജേതാവും പരാതി പറഞ്ഞിട്ടില്ല. മാതൃകാപരം എന്നാണ് പറഞ്ഞത്. ഇതിനെതിരെ ആദ്യം വിമർശനം ഉന്നയിച്ച ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ മുൻ ഭാരവാഹി അങ്ങനെ പറയുന്നത് അദ്ദേഹത്തിന്റെ തലയിൽ കയറിയ പ്രത്യേക രാഷ്ട്രീയത്തിന്റെ ഫലമായാണെന്നും ബാലൻ പറഞ്ഞു.
ചെന്നിത്തല കേരള യാത്രയിൽ സ്വീകരിക്കുന്ന ശൈലി ഇക്കാര്യത്തിൽ സ്വീകരിക്കാനാവില്ല. കേരള യാത്രയുടെ ഓരോ സ്വീകരണ യോഗങ്ങളും കോവിഡ് പ്രോട്ടോക്കോളുകളെല്ലാം ലംഘിച്ചാണ്. ഇതു കോവിഡിനെ ക്ഷണിച്ചു വരുത്തും. ഈ രൂപത്തിലാണ് യാത്ര തുടരുന്നതെങ്കിൽ ഓരോ സ്വീകരണ യോഗങ്ങളും കോവിഡ് ക്ലസ്റ്ററാവും.
advertisement
ശബരിമല വിഷയം പഴകി ദ്രവിച്ചതാണ്. സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ട ആ കേസിന് ഇപ്പോൾ ഒരു പ്രസക്തിയുമില്ല. സിപിഎം ന്യൂനപക്ഷത്തിന് എതിരാണെന്നു വരുത്താനുള്ള പ്രചാരണവും നടക്കുന്നു. പാണക്കാട് കുടുംബത്തിനും അംഗങ്ങൾക്കുമെതിരെ ഒരു വാക്കും സിപിഎമ്മിൽ ആരും പറഞ്ഞിട്ടില്ലെന്നും ബാലൻ പറഞ്ഞു.
വിവാദം
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ജേതാക്കൾക്ക് മുഖ്യമന്ത്രി ഇത്തവണ നേരിട്ട് പുരസ്‌കാരം നൽകിയില്ല. വേദിയിലെ മേശപ്പുറത്ത് വച്ച പുരസ്‌കാരങ്ങൾ ജേതാക്കൾ സ്വയം എടുത്തശേഷം മുഖ്യമന്ത്രിക്കും മറ്റുമന്ത്രിമാർക്കുമൊപ്പം ഫോട്ടോയെടുക്കുകയായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ പുരസ്‌കാരങ്ങൾ താൻ നേരിട്ട് നൽകുന്നത് നല്ലതല്ലെന്നും മേശപ്പുറത്ത് വയ്‌ക്കുന്നവ ഓരോരുത്തരും സ്വീകരിക്കുന്നതായിരിക്കും ഉചിതമെന്നും മുഖ്യമന്ത്രി പറഞ്ഞതനുസരിച്ചാണ് ചടങ്ങിൽ മാറ്റം വരുത്തിയത്.
advertisement
പ്രശസ്ത നിർമാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ ജി സുരേഷ്കുമാർ സർക്കാർ നടപടിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. അവാർഡ് മുഖ്യമന്ത്രി നേരിട്ട് കൊടുക്കാതെ മേശപ്പുറത്ത് വച്ച് കൊടുത്തതിലൂടെ അവാർഡ് ജേതാക്കളെ സർക്കാരും മുഖ്യമന്ത്രിയും വിളിച്ചു വരുത്തി അപമാനിച്ചതായി സുരേഷ്കുമാർ ആരോപിച്ചു. രാജഭരണ കാലത്തുപോലും നടക്കാത്ത സംഭവമാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിന് പിന്നാലെയാണ് വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് വന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 03, 2021 8:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചലച്ചിത്രപുരസ്കാര വിതരണം: 'മുഖ്യമന്ത്രി കൊടുക്കാതിരുന്നത് കോവിഡ് വ്യാപന ആശങ്ക മൂലം; വിവാദം അനാവശ്യം:' മന്ത്രി ബാലൻ