വിധി നടപ്പാക്കാൻ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടവരോട് ചർച്ച നടത്തണം: സർക്കാരിനോട് സിപിഎം

Last Updated:
തിരുവനന്തപുരം: സുപ്രീം കോടതി വിധി നടപ്പാക്കാൻ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്താൻ സർക്കാരിനോട് നിർദേശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവന്ന സാഹചര്യത്തിലാണ് ഈ നിലപാടെന്നാണ് സൂചന. കോൺഗ്രസ്, ബിജെപി തുടങ്ങിയ പാർട്ടികൾ പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ശബരിമല ക്ഷേത്രവുമായി ബന്ധമുള്ളവരുമായി ചർച്ച നടത്തണമെന്ന നിലപാട് പാർട്ടി കൈക്കൊണ്ടിരിക്കുന്നത്. എത്രയും പെട്ടെന്ന് വിധി നടപ്പാക്കണമെന്ന നിലപാടാണ് സിപിഎം ഇതുവരെ സ്വീകരിച്ചിരുന്നത്.
ശബരിമല വിഷയത്തിൽ സിപിഎം സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവന
പ്രായഭേദമന്യേ എല്ലാ സ്‌ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട്‌ വര്‍ഗ്ഗീയ ധ്രുവീകരണം നടത്തി സങ്കുചിത രാഷ്‌ട്രീയ ലക്ഷ്യത്തിനായി കോണ്‍ഗ്രസ്സ്‌ - ബി.ജെ.പി കൂട്ടുകെട്ട്‌ നടത്തുന്ന നീക്കം ഭരണഘടനയോടും നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണ്‌. ഈ നീക്കത്തെ തിരിച്ചറിയാനും പ്രതിരോധിക്കാനും മുഴുവന്‍ ജനാധിപത്യവാദികളും തയ്യാറാകണമെന്ന്‌ സി.പി.ഐ (എം) അഭ്യര്‍ത്ഥിയ്‌ക്കുന്നു.
കോണ്‍ഗ്രസ്സിന്റേയും ആര്‍.എസ്‌.എസ്സിന്റേയും കേന്ദ്രനേതൃത്വ നിലപാടിനെ തള്ളിയാണ്‌ കേരളത്തില്‍ ഇരു പാര്‍ടികളിലേയും ഒരു വിഭാഗം കലാപത്തിന്‌ ശ്രമിക്കുന്നത്‌.
advertisement
പന്ത്രണ്ട്‌ വര്‍ഷം നീണ്ട നിയമ നടപടികള്‍ക്ക്‌ ശേഷമാണ്‌ ചീഫ്‌ ജസ്റ്റിസ്‌ അധ്യക്ഷനായ ബഞ്ച്‌ ചരിത്ര പ്രാധാന്യമുള്ള വിധി പ്രസ്‌താവിച്ചത്‌. എല്ലാ വിഭാങ്ങളുടേയും വാദമുഖങ്ങളും, അമിക്കസ്‌ക്യൂറിമാരുടെ നിര്‍ദ്ദേശങ്ങളും കൂലങ്കഷമായി പരിശോധിച്ച്‌ രാജ്യത്തെ ഉന്നത നീതിപീഠം പ്രഖ്യാപിച്ച വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിനും ഭരണഘടനയിലും നിയമവ്യവസ്ഥയിലും വിശ്വസിക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്‌. ഇതിനെതിരായ ഏത്‌ നീക്കവും അപലപനീയമാണ്‌.
advertisement
സുപ്രീംകോടതിവിധി നടപ്പിലാക്കുന്നതിന്‌ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി ആവശ്യമായ തീരുമാനങ്ങള്‍ എടുക്കണമെന്ന്‌ സര്‍ക്കാരിനോട്‌ അഭ്യര്‍ത്ഥിയ്‌ക്കുന്നു.
സ്‌ത്രീകള്‍ക്ക്‌ തുല്യാവകാശം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ സി.പി.ഐ (എം) ന്‌ വ്യക്തമായ നിലപാടുണ്ട്‌. ഈ നിലപാടാണ്‌ ക്രൈസ്‌തവ വിഭാഗത്തിലെ സ്‌ത്രീകളുടെ പിന്തുടര്‍ച്ചാവകാശത്തിന്റെ കാര്യത്തിലും, മുസ്ലീം വിഭാഗത്തിലെ ബഹുഭാര്യത്വ പ്രശ്‌നത്തിലും സി.പി.ഐ (എം) സ്വീകരിച്ചത്‌. ഭക്തരായ സ്‌ത്രീകള്‍ക്ക്‌ തുല്യാവകാശം വേണമെന്ന നിലപാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്‌മൂലമായി നല്‍കിയതും. എന്നാല്‍ സി.പി.ഐ (എം) നിലപാടിന്റെ അടിസ്ഥാനത്തില്‍ നിയമ നിര്‍മ്മാണമോ, ചട്ടഭേദഗതിയോ നടത്തി ഒരു മാറ്റവും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചില്ല. കോടതിയുടെ മുമ്പില്‍ വന്ന എല്ലാ വാദമുഖങ്ങളേയും പരിഗണിച്ച്‌ സുപ്രീംകോടതി പ്രഖ്യാപിച്ച വിധി നടപ്പാക്കല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനാപരമായ കടമയാണ്‌.
advertisement
ഈ വിധിയനുസരിച്ച്‌ വിശ്വാസിയായ സ്‌ത്രീക്ക്‌ ക്ഷേത്രത്തില്‍ പോകാനുള്ള നിയമപരമായ അവകാശമുണ്ട്‌. എന്നാല്‍ സ്‌ത്രീകളെ ശബരിമലയിലേക്ക്‌ കൊണ്ടുപോവുകയെന്നത്‌ സി.പി.ഐ (എം) ന്റെ പരിപാടിയല്ല. അത്‌ വിശ്വാസികളായവര്‍ സ്വയമെടുക്കേണ്ട തീരുമാനമാണ്‌. ബി.ജെ.പിയും കോണ്‍ഗ്രസ്സും നടത്തുന്ന പ്രചാരവേലകള്‍ ഇത്തരം പ്രതീതി സൃഷ്ടിക്കുന്നതിനാണ്‌ ശ്രമിക്കുന്നത്‌. ക്ഷേത്രത്തില്‍ പോകാന്‍ ആഗ്രഹിക്കുന്ന വിശ്വാസിയായ ഏതൊരു സ്‌ത്രീയ്‌ക്കും ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനുള്ള അവകാശം ഉറപ്പുവരുത്താന്‍ സര്‍ക്കാരിന്‌ കഴിയുകയും വേണം. കോടതിവിധിയില്‍ തൃപ്‌തിയില്ലാത്ത വിഭാഗങ്ങള്‍ക്ക്‌ സുപ്രീംകോടതിയെ വീണ്ടും സമീപിക്കാനുള്ള നിയമപരമായ അവകാശങ്ങള്‍ക്ക്‌ ആരും എതിരല്ല. എന്നാല്‍, ഈ സാഹചര്യത്തെ എല്‍.ഡി.എഫ്‌ സര്‍ക്കാരിനെതിരെ രാഷ്‌ട്രീയമായി ഉപയോഗിക്കാനും , കലാപന്തരീക്ഷം സൃഷ്ടിക്കാനുമുള്ള നീക്കം ജനാധിപത്യ കേരളം അനുവദിക്കില്ല.
advertisement
അനാചാരങ്ങള്‍ക്കെതിരെ നവോത്ഥാന മൂല്യങ്ങള്‍ക്കായി നടത്തിയ പോരാട്ടങ്ങളാണ്‌ ആധുനിക കേരളത്തെ രൂപപ്പെടുത്തിയത്‌. പിന്നോക്കക്കാരന്‌ വഴിനടക്കുന്നതിനും, ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനും, സ്‌ത്രീകള്‍ക്ക്‌ മാറു മറയ്‌ക്കുന്നതിനും ത്യാഗനിര്‍ഭരമായ പോരാട്ടങ്ങള്‍ നടന്നിട്ടുണ്ട്‌. ക്ഷേത്രപ്രവേശനം കിട്ടിയ ദളിതരിലേയും പിന്നോക്കക്കാരിലേയും ഒരു വിഭാഗത്തെ അണിനിരത്തി ദൈവകോപമുണ്ടാകുമെന്ന്‌ പറഞ്ഞ്‌ പ്രകടനങ്ങള്‍ നടത്തിയ ചരിത്രവും നമ്മുടെ മുമ്പിലുണ്ട്‌. എന്നാല്‍ അത്തരം അന്ധവിശ്വാസ പ്രകടനങ്ങള്‍ താത്‌ക്കാലികം മാത്രമായിരുന്നു.
പ്രളയകാലത്ത്‌ കേരളം പ്രകടിപ്പിച്ച അനിതര സാധാരണമായ മതനിരപേക്ഷ ഐക്യത്തെ വര്‍ഗ്ഗീയവത്‌ക്കരിക്കാന്‍ നടത്തുന്ന നീക്കത്തെ തുറന്നു കാണിക്കാനും സ്‌ത്രീകളുടെ അവകാശ സംരക്ഷണത്തിനെതിരായ നീക്കങ്ങള്‍ക്കെതിരെ പ്രതിരോധ നിര സൃഷ്ടിക്കാനും കക്ഷി-രാഷ്ട്രീയ ഭേദമന്യേ കേരളീയ സമൂഹം തയ്യാറാകണമെന്ന്‌ അഭ്യര്‍ത്ഥിയ്‌ക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിധി നടപ്പാക്കാൻ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടവരോട് ചർച്ച നടത്തണം: സർക്കാരിനോട് സിപിഎം
Next Article
advertisement
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
  • സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 92,320 രൂപയായിരുന്നിടത്ത് ഇന്നത്തെ വില 91,720 രൂപയാണ്.

  • സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 1600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • സ്വർണവിലയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ വർഷങ്ങളായുള്ള ട്രെൻഡ് പരിശോധിച്ചാലത്തെ ഏറ്റവും വലിയ ഇടിവ്.

View All
advertisement