'ആത്മീയ പങ്കാളിയെ വിട്ടുകിട്ടണമെന്ന് 'ആചാര്യൻ'; 21 കാരിക്ക് തനിച്ച് തീരുമാനമെടുക്കാവുന്ന മാനസികനിലയില്ലെന്ന് ഹൈക്കോടതി
- Published by:Rajesh V
- news18-malayalam
Last Updated:
ആധ്യാത്മിക പാതയിൽ രണ്ടര വർഷമായി താനും പെൺകുട്ടിയും ഒന്നിച്ച് ജീവിക്കുകയാണെന്ന് ഹർജിക്കാരൻ അറിയിച്ചു. ആധ്യാത്മിക ബന്ധം മാത്രമാണെന്നും ഹർജിക്കാരനൊപ്പം പോകണമെന്നും പെൺകുട്ടിയും പറഞ്ഞു.
കൊച്ചി: മാതാപിതാക്കളുടെ കസ്റ്റഡിയിലുള്ള തന്റെ ആത്മീയ പങ്കാളിയായ 21കാരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ‘ആത്മീയ ആചാര്യൻ’ നൽകിയ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി തള്ളി. കൊല്ലം സ്വദേശിയായ ഡോ. കൈലാസ് നടരാജൻ നൽകിയ ഹർജിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയത്. പെൺകുട്ടി സ്വയം തീരുമാനമെടുക്കാവുന്ന മാനസിക അവസ്ഥയിൽ അല്ലെന്നും മാതാപിതാക്കളിൽ നിന്ന് ഇപ്പോൾ മാറ്റേണ്ടതില്ലെന്നും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എം.ആർ. അനിത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
വിഷാദരോഗത്തിന് കൗൺസലിങ്ങിന് കൊണ്ടുപോയ പെൺകുട്ടിയെ ഹർജിക്കാരൻ സ്വാധീനവലയത്തിൽ ആക്കിയതാണെന്ന് മാതാപിതാക്കൾ കോടതിയെ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട പൊലീസിന്റെ റിപ്പോർട്ട് സർക്കാർ കോടതിക്ക് മുന്നിൽ ഹാജരാക്കി. മെഡിക്കൽ പ്രൊഫഷനിലുണ്ടായിരുന്ന ഹർജിക്കാരൻ ഇപ്പോൾ വേദിക് ആചാര്യൻ എന്നാണ് അവകാശപ്പെടുന്നതെന്നും കുടുംബവീടിന്റെ ഒരുനില ആശ്രമം ആക്കിയിരിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്.
advertisement
Also Read- കടയ്ക്കാവൂര്‍ പോക്സോ കേസ്: ജാമ്യം ലഭിച്ച അമ്മ ഇന്ന് ജയില്‍മോചിതയാകും
കുടുംബവീട്ടിൽ അമ്മയും വാടകവീട്ടിൽ ഭാര്യയും രണ്ട് കുട്ടികളും ഉണ്ടെങ്കിലും അവരുമായി കാര്യമായ അടുപ്പമില്ല. ഒരു പതിനാലുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എടുത്ത പോക്സോ കേസിൽ ഹർജിക്കാരനെ മൂന്നാം പ്രതിയാക്കിയെങ്കിലും കുടുതൽ തെളിവ് കണ്ടെത്താനാകാതെ ഒഴിവാക്കിയതാണെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
Also Read- പുള്ളിപ്പുലിയെ കൊന്ന് കറിവെച്ചു; ഇടുക്കിയില്‍ അഞ്ചു പേര്‍ അറസ്റ്റില്‍
അതേസമയം, ആധ്യാത്മിക പാതയിൽ രണ്ടര വർഷമായി താനും പെൺകുട്ടിയും ഒന്നിച്ച് ജീവിക്കുകയാണെന്ന് ഹർജിക്കാരൻ അറിയിച്ചു. ആധ്യാത്മിക ബന്ധം മാത്രമാണെന്നും ഹർജിക്കാരനൊപ്പം പോകണമെന്നും പെൺകുട്ടിയും പറഞ്ഞു. എന്നാൽ ഗുരു-ശിഷ്യ ബന്ധത്തിനു തെളിവുകളൊന്നും ഹാജരാക്കുന്നില്ലെന്ന് കോടതി വിലയിരുത്തി. ഇരുവരും കല്യാണം കഴിച്ചതായി പറയുന്നില്ല. ഹർജിക്കാരനു മറ്റൊരു ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. വിദഗ്ധാഭിപ്രായം എടുക്കാൻ കോടതി കൗൺസലിങ്ങിന് പ്രേരിപ്പിച്ചെങ്കിലും പെൺകുട്ടി വഴങ്ങിയില്ല. ഹർജിക്കാരന്റെ പശ്ചാത്തലം പരിഗണിച്ചാൽ 21 വയസ്സുള്ള പെൺകുട്ടിയുടെ കസ്റ്റഡി വിശ്വസനീയമായി എൽപ്പിക്കാനാവില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
advertisement
മറ്റൊരു സംഭവം- മാതൃത്വത്തിന്റെ മഹത്വം ഓർമിപ്പിച്ച് ഹൈക്കോടതി
കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ പ്രതി ചേര്‍ത്ത മാതാവിന് ജാമ്യം അനുവദിച്ചുകൊണ്ടാണ് ഹൈകോടതി മാതൃത്വത്തിന്റെ മഹത്വത്തെക്കുറിച്ച് സൂചിപ്പിച്ചത്. മാതൃത്വത്തിന്റെ പരിപാവനത പൂര്‍ണമായും അവഗണിക്കപ്പെട്ട ഒരു കേസ് ആണിതെന്നും ഹൈക്കോടതി പരാമര്‍ശിച്ചു.
മാതൃസ്നേഹത്തോളം വലിയ ഒരു സ്നേഹവും ഭൂമിയില്‍ ഇല്ല. കുഞ്ഞ് പിറക്കുന്നതിനു മുന്‍പേ രൂപം കൊള്ളുന്നതാണ് മാതൃത്വം. ഇത്തരത്തില്‍ ഹീനമായ ഒരു കാര്യം ചെയ്യുന്ന ഒരു അമ്മയും അങ്ങനെ വിളിക്കപ്പെടാന്‍ യോഗ്യയല്ലെന്നാണ് ജസ്റ്റിസ് ഷെര്‍സി ഉത്തരവില്‍ വ്യക്തമാക്കിയത്. കേസ് അന്വേഷണത്തിന്റെ ഒരു ഘട്ടം കഴിഞ്ഞെന്ന നിരീക്ഷണത്തില്‍ കര്‍ശന ഉപാധികളോടെയാണ് ജാമ്യം. കേസ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേത്വത്വത്തില്‍ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 23, 2021 7:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആത്മീയ പങ്കാളിയെ വിട്ടുകിട്ടണമെന്ന് 'ആചാര്യൻ'; 21 കാരിക്ക് തനിച്ച് തീരുമാനമെടുക്കാവുന്ന മാനസികനിലയില്ലെന്ന് ഹൈക്കോടതി