പതിനെട്ട് കോടിയുടെ മരുന്നിന് കാത്തുനിന്നില്ല; അപൂര്‍വ രോഗം ബാധിച്ച കുഞ്ഞ് ഇമ്രാൻ യാത്രയായി
പതിനെട്ട് കോടിയുടെ മരുന്നിന് കാത്തുനിന്നില്ല; അപൂര്‍വ രോഗം ബാധിച്ച കുഞ്ഞ് ഇമ്രാൻ യാത്രയായി
ചൊവ്വാഴ്ച രാത്രി 11.30 ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ഇമ്രാൻ മരണത്തിന് കീഴടങ്ങിയത്. ചികിത്സയ്ക്കായി ലോകംമുഴുവന്‍ കൈകോര്‍ത്ത് പതിനാറരകോടിരൂപ സമാഹരിച്ചിരുന്നു.
മലപ്പുറം: 18 കോടിയുടെ മരുന്നിന് കാത്തുനില്‍ക്കാതെ അപൂർവ രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞു ഇമ്രാന്‍ മുഹമ്മദ് വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. ചൊവ്വാഴ്ച രാത്രി 11.30 ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ഇമ്രാൻ മരണത്തിന് കീഴടങ്ങിയത്. ചികിത്സയ്ക്കായി ലോകംമുഴുവന്‍ കൈകോര്‍ത്ത് പതിനാറരകോടിരൂപ സമാഹരിച്ചിരുന്നു. അണുബാധയാണ് പെട്ടെന്നുള്ള മരണകാരണം.
ആറു മാസം പ്രായമുള്ള ഇമ്രാൻ മലപ്പുറം അങ്ങാടിപ്പുറത്തെ ഏറാന്തോട് മദ്രസപടിയിലെ ആലുങ്കൽ ആരിഫ് റമീസ തസ്നി ദമ്പതികളുടെ മകനാണ്. അടുത്തിടെ ഇതേ രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ ഒന്നരവയസുകാരൻ മുഹമ്മദിന്റെ ചികിത്സയ്ക്കുള്ള മരുന്നിനായുള്ള 18 കോടിക്കായി മലയാളികൾ കൈകോർത്തതിന് പിന്നാലെയാണ് ഇമ്രാന്റെ ദുരവസ്ഥയും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
മൂന്നരമാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലായിരുന്നു. പ്രസവിച്ച് 17 ദിവസമായപ്പോഴാണ് ഇമ്രാന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഇമ്രാനെയുംകൊണ്ട് മാതാപിതാക്കള്‍ ആശുപത്രികളിലൂടെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള യാത്ര തുടങ്ങി. പെരിന്തല്‍മണ്ണ മൗലാന ആശുപത്രി, കോഴിക്കോട് മിംസ് ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയത്.
18 കോടി വിലപിടിപ്പുള്ള ഒറ്റ ഡോസ് മരുന്ന് വിദേശത്തുനിന്ന് ഇറക്കുമതിചെയ്യണം. ഇതിനായി മങ്കട നിയോജകമണ്ഡലം എം എല്‍ എ മഞ്ഞളാംകുഴി അലി ചെയര്‍മാനായി ഇമ്രാന്‍ ചികിത്സാസഹായസമിതി രൂപവ്തകരിച്ചിരുന്നു. ജനപ്രതിനിധികളും നാട്ടുകാരും സന്നദ്ധസംഘടനകളും ക്ലബ്ബുകളും തൊഴിലാളികളും ഡ്രൈവര്‍മാരുമടക്കം ലോക മലയാളികള്‍ കൈകോര്‍ത്ത് സമൂഹസമാഹരണം വഴി ഇമ്രാന്റെ ചികിത്സയ്ക്ക് ഇതിനകം പതിനാറരക്കോടി രൂപ സമാഹരിച്ചിരുന്നു. ബാക്കി ഒന്നരക്കോടികൂടി ലഭ്യമാകുമെന്ന് പ്രതീക്ഷയിലായിരുന്നു ഇമ്രാന്റെ കുടുംബവും ചികിത്സാ സമിതിയും.
പഴയ വാഹനങ്ങളുടെ വിൽപ്പനയായിരുന്നു ഇമ്രാന്റെ പിതാവായ ആരിഫിന്റെ വരുമാന മാർഗം. കോവിഡോടെ ഇതും നിലച്ചു. 18 കോടി കണ്ടെത്താൻ വിഷമിച്ച കുടുംബത്തിന് കൈത്താങ്ങുമായി നിരവധി പേർ എത്തിയിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.