കോട്ടയം: മണര്‍കാട് പള്ളി ഓർത്തഡോക്സുകാർക്ക് വിട്ടുകൊടുക്കില്ലെന്ന് യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപന്‍ ഡോ.തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്ത. ഓര്‍ത്തഡോക്‌സ് സഭ നേരത്തെ ഏറ്റെടുത്ത പല പള്ളികളും അവര്‍ക്ക് നടത്തിക്കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വൈകാരിക ബന്ധമുള്ള പള്ളി വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് യാക്കോബായ വിഭാഗം. സഭാ തര്‍ക്കത്തില്‍ പ്രശ്‌നപരിഹാരത്തിന് നിയമനിര്‍മാണം വേണമെന്നും തോമസ് മാര്‍ തിമോത്തിയോസ് ആവശ്യപ്പെട്ടു.
സുപ്രീംകോടതി വിധിയുടെ ലംഘനമാണ് ഇവിടെ നടക്കുന്നത്. 2017ലെ സുപ്രീംകോടതി വിധിയില്‍ ഇടവക പള്ളികളിലെ ജനങ്ങളെ പള്ളികളില്‍ നിന്ന് ഇറക്കി വിടാന്‍ പാടില്ലെന്ന് പറയുന്നുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വലിയ ഉത്തരവാദിത്തമുണ്ട്. 4000ത്തോളം യാക്കോബായ കുടുംബങ്ങളാണ് ഇടവകയിലുള്ളത്. എന്നാല്‍ പത്തില്‍ താഴെ അംഗങ്ങള്‍ മാത്രമാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിനുള്ളത്. അവരെക്കൊണ്ട് പള്ളി നടത്തിക്കൊണ്ടു പോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മണർകാട് സെന്റ് മേരീസ് സുറിയാനി കത്തീഡ്രൽ 1934ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ടതാണെന്ന ഓർത്തഡോക്സ് സഭയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കോട്ടയം അഡീഷനൽ സബ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. ഈ ഭരണഘടന അംഗീകരിക്കുന്ന ഇടവകക്കാരുടെ യോഗം വിളിച്ചുകൂട്ടി പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കണമെന്നും ആ കമ്മിറ്റിക്ക് കത്തീഡ്രലിന്റെ ഭരണം കൈമാറണമെന്നുമാണ് സബ് ജഡ്ജി എസ്. സുധീഷ് കുമാർ ഉത്തരവിട്ടത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.