നാലു മാസത്തേക്ക് റവന്യൂ ഉത്തരവ്; നടന്നത് 100 കോടിയുടെ മരംകൊള്ള; പിടിച്ചത് 15 കോടിയുടെ മരങ്ങള്‍
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
പല ജില്ലാ കലക്ടര്‍മാരുടെയും വനം വകുപ്പിന്റെയും എതിര്‍പ്പ് അവഗണിച്ചാണ് റവന്യു റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലക് ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയത്.
കോഴിക്കോട്: റവന്യു വകുപ്പ് 2020 ഒക്ടോബര്‍ 24ന് വിചിത്രമായൊരു നിര്‍ദ്ദേശത്തോടെ ഒരു ഉത്തരവിറക്കി.
പട്ടയ ഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങള്‍ വൃക്ഷവില അടച്ച് അനുമതിയുമില്ലാതെ മുറിക്കാമെന്നാണ് ഉത്തരവില്‍ പറഞ്ഞത്. മരം മുറി തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണം എന്നൊരു നിര്‍ദ്ദേശവുമുണ്ടായിരുന്നു. ഈ ഉത്തരവിന്റെ മറവില്‍ വയനാട്, തൃശൂര്‍, എറണാകുളം, ഇടുക്കി പത്തനംതിട്ട എന്നീ അഞ്ചു ജില്ലകളിലായി 100 കോടിയിലേറെ മരംകൊള്ള നടന്നതായാണ് കരുതുന്നത്. എന്നാല്‍ പിടികൂടാനായത് വയനാട് മുട്ടിലിലെ 15 കോടിയുടെ ഈട്ടിമരങ്ങളും.
പല ജില്ലാ കലക്ടര്‍മാരുടെയും വനം വകുപ്പിന്റെയും എതിര്‍പ്പ് അവഗണിച്ചാണ് റവന്യു റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലക് ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയത്. 2020 ഒക്ടോബര്‍ 24 ഉത്തരവ് റദ്ദാക്കിക്കൊണ്ട് 2021 ഫെബ്രുവരിയില്‍ റവന്യുവകുപ്പ് മറ്റൊരു ഉത്തരവിറക്കി.
advertisement
ഉത്തരവ് നിലനിന്ന നാലു മാസം കൊണ്ട് ഒട്ടേറെ കൂറ്റന്‍മരങ്ങള്‍ മുറിച്ചുമാറ്റിക്കഴിഞ്ഞിരുന്നുവെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ അനുമാനം . മരംകൊള്ളയ്ക്ക് വേണ്ടി മാത്രം റവന്യുവകുപ്പ് തട്ടിക്കൂട്ടിയ ഉത്തരവാണിതെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ ടി വി രാജന്‍ പറഞ്ഞു. വനംവകുപ്പിന്റെ ശക്തമായ എതിര്‍പ്പ് വകവയ്ക്കാതെയാണ് റവന്യുവകുപ്പ് ഇങ്ങനെയൊരു ഉത്തരവിറക്കിയത്. അന്ന് ഇരു വകുപ്പുകളും കൈകാര്യം ചെയ്തിരുന്നത് സിപിഐ ആയിരുന്നു.മരംമുറിയുമായി ബന്ധപ്പെട്ട് റവന്യുവകുപ്പിനെതിരെയും ആരോപണം ഉയരുന്നതോടെ പരിസ്ഥിതി സ്‌നേഹികളെന്നു കേള്‍വി കേട്ട മുന്‍നിര നേതാക്കള്‍ നിറഞ്ഞ സിപിഐയും മറുപടി പറയേണ്ടിവരും.
advertisement

സൗത്ത് വയനാട് ഡിവിഷനില്‍ നിന്ന് മാത്രം പതിനഞ്ച് കോടിയുടെ ഈട്ടിമരങ്ങള്‍ മുറിച്ചുകടത്തിയപ്പോള്‍ തൃശൂര്‍ ജില്ലയിലെ മലയാറ്റൂര്‍ ഡിവിഷനില്‍ നിന്നുള്‍പ്പെടെ 20 കോടിയുടെ മരംകൊള്ള നടന്നെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. എറണാകുളം ജില്ലയിലെ കോടനാട് റെയ്ഞ്ച്, ഇടുക്കി ജില്ലയിലെ മൂന്നാര്‍, കോതമംഗലം ഡിവിഷനുകള്‍, പത്തനംതിട്ടയിലെ കോന്നി, റാന്നി, പുനലൂര്‍ റെയ്ഞ്ചുകള്‍ എന്നിവിടങ്ങളില്‍ 50 കോടിയോളം രൂപയുടെ മരംമുറിച്ചുകടത്തി. റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റിസര്‍വ് ചെയ്ത ഈട്ടി, തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങളാണ് മുറിച്ചുകടത്തിയത്. 1964 ലെ ഭൂപതിവ് ചട്ടമനുസരിച്ച് വൃക്ഷവില അടച്ച റിസര്‍വ് ചെയ്ത ചന്ദനം ഒഴികെ എല്ലാ മരങ്ങള്‍ മുറിക്കാമെന്നാണ് പുതിയ ഉത്തരവ്.
advertisement
Also Read വയനാട് മുട്ടില്‍ മരം കൊള്ള; അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന്റെ നിയമനത്തില്‍ വനംവകുപ്പിൽ ആശയക്കുഴപ്പം
വയനാട്ടിലെ മുട്ടില്‍ വില്ലേജിലെ അനധികൃത മരംമുറിയാണ് ആദ്യം പുറത്ത് വന്നത് ഇതിലെ പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ ഉന്നത ഇടപെടലെന്ന് ആക്ഷേപം. മരംകടത്ത് സംഘത്തിന് ഒത്താശ ചെയ്ത വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വകുപ്പുതല അന്വേഷണവും എവിടെയുമെത്തിയില്ല. ജനുവരിയിലാണ് മുട്ടില്‍ വില്ലേജില്‍ നിന്ന് ഈട്ടിമരങ്ങള്‍ മുറിച്ചുകടത്തിയത്. വയനാട്ടിലെ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ഒരാളെപോലും അറസ്റ്റ് ചെയ്യാന്‍ വനംവകുപ്പിനായില്ല. പ്രതികള്‍ ഒളിവിലാണെന്ന് പറഞ്ഞ് വനംവകുപ്പ് തലയൂരുകയാണ്. മുട്ടില്‍ വില്ലേജിലെ പലയിടങ്ങളില്‍ നിന്ന് 505 ക്യുബിക് മീറ്റര്‍ ഈട്ടിത്തടികള്‍ മുറിച്ചതായാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. കേസില്‍ ഒരാളെപോലും രണ്ട് മാസത്തിനിടെ പിടികൂടാന്‍ കഴിയാത്തതിന് കാരണം ഉന്നത ഇടപെടലാണെന്ന് ആരോപണമുണ്ട്.
advertisement
ഭരണത്തുടര്‍ച്ചയില്‍ വനം വകുപ്പ് വകുപ്പ് സിപിഐയില്‍ നിന്നും എന്‍ സി പിയില്‍ എത്തി.മുട്ടില്‍ മരംമുറിക്കേസ് പ്രതിപക്ഷം ഏറ്റെടുത്തതോടെ മന്ദഗതിയിലിലായ അന്വേഷണത്തിന് ജീവന്‍ വച്ചിട്ടുണ്ട്. വനംമന്ത്രി എ കെ ശശീന്ദ്രന്‍ ഉന്നതയോഗം വിളിച്ചിരുന്നു. മരംമുറി കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയ ഉന്നത ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും. ഉന്നത വനപാലകരുടെ ഒത്താശയോടെ നടന്ന മരംമുറിക്കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയ ഉന്നത ഉദ്യോഗസ്ഥനെ വിജിലന്‍സിന്റെ തലപ്പത്ത് നിയമിക്കാനുള്ള നീക്കം വിവാദമായിരുന്നു.റവന്യുവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുല്ല റവന്യു വകുപ്പ് മന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 07, 2021 1:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നാലു മാസത്തേക്ക് റവന്യൂ ഉത്തരവ്; നടന്നത് 100 കോടിയുടെ മരംകൊള്ള; പിടിച്ചത് 15 കോടിയുടെ മരങ്ങള്‍