Thrikkakara By-Election| 'തൃക്കാക്കര ജനത അംഗീകരിക്കും', വോട്ടിംഗ് ദിനത്തിൽ ഉമാ തോമസ്
Thrikkakara By-Election| 'തൃക്കാക്കര ജനത അംഗീകരിക്കും', വോട്ടിംഗ് ദിനത്തിൽ ഉമാ തോമസ്
മണ്ഡലത്തിൽ എനിക്ക് വേണ്ടി കൂടെ പ്രവർത്തിച്ചവരാണ് എന്റെ ശക്തിയും ഊർജവും. പി ടി തോമസിന് വേണ്ടി കൂടിയാണ് താൻ മത്സര രംഗത്തിറങ്ങിയത്. പോളിംഗ് ദിവസം മഴ മാറി നിൽക്കുന്നതും അനുകൂലമാണെന്നും ഉമാ തോമസ് പറഞ്ഞു.
കൊച്ചി: തൃക്കാക്കരയിൽ വോട്ടെടുപ്പ് ആരംഭിച്ചു. കേരള രാഷ്ട്രീയം ഇതുവരെ കാണാത്ത ഉപതെരഞ്ഞെടുപ്പ് ആവേശമാണ് ഒരുമാസക്കാലം തൃക്കാക്കരയിൽ (Thrikkakara) ഇത്തവണ കണ്ടത്. യുഡിഎഫ് എംഎൽഎ പി ടി തോമസ് അന്തരിച്ചതിനെ തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് കളത്തിലിറക്കിയത് പി ടിയുടെ പ്രിയ പത്നി ഉമാ തോമസിനെയാണ്.
തൃക്കാക്കരയിൽ ശുഭ പ്രതീക്ഷയിലാണെന്ന് രാവിലെ വോട്ട് ചെയ്തശേഷം യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് പറഞ്ഞത്. തൃക്കാക്കര ജനത തന്നെ അംഗീകരിക്കുമെന്നാണ് വിശ്വാസം. മണ്ഡലത്തിൽ എനിക്ക് വേണ്ടി കൂടെ പ്രവർത്തിച്ചവരാണ് എന്റെ ശക്തിയും ഊർജവും. പി ടി തോമസിന് വേണ്ടി കൂടിയാണ് താൻ മത്സര രംഗത്തിറങ്ങിയത്. പോളിംഗ് ദിവസം മഴ മാറി നിൽക്കുന്നതും അനുകൂലമാണെന്നും ഉമാ തോമസ് പറഞ്ഞു. കലൂര്‍ പള്ളിയിലും പാലാരിവട്ടം ഹരിഹരസുത ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷം ഉമാ തോമസ് വീടിനടുത്തുള്ള ബൂത്തിലേക്ക് പോയത്.
വൈകിട്ട് 6 മണിവരെയാണ് പോളിംഗ്. 239 ബൂത്തുകളാണ് തൃക്കാക്കരയിൽ ഉള്ളത്. മണ്ഡലത്തിലാകെയുള്ളത് 1,96,805 വോട്ടർമാരാണ്. ഇതിൽ 3633 പേർ കന്നി വോട്ടർമാരാണ്. പ്രശ്ന സാധ്യതാ, പ്രശ്ന ബാധിത ബൂത്തുകൾ മണ്ഡലത്തിലില്ല.
കള്ളവോട്ട് തടയാൻ കർശന നടപടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുള്ളത്. മണ്ഡലമിളക്കിമറിച്ചുള്ള പ്രചാരണം വഴി പോളിംഗ് 75 ശതമാനം കടക്കുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ. മഴ വില്ലനായാൽ പോലും വോട്ടർമാരെ ബൂത്തുകളിലെത്തിക്കാൻ പ്രത്യേക സ്ക്വാഡുകളെ ഒരുക്കിയുള്ള തയ്യാറെടുപ്പുകൾ മുന്നണികൾ നടത്തിയിട്ടുണ്ട്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.