തിരുവനന്തപുരം: വിജയദശമി ദിനത്തിൽ കൊച്ചുമകൾക്ക് ആദ്യാക്ഷരം കുറിച്ച് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. ഫേസ്ബുക്കിലൂടെ ആരോഗ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചുമകൾ ഇഫയ ജഹനാരയ്ക്കാണ് മന്ത്രി
വിദ്യാരംഭം കുറിച്ചത്.
ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കൂടി പറഞ്ഞുകൊണ്ടാണ് കൊച്ചുമകൾക്ക്
ആദ്യാക്ഷരം കുറിച്ച കാര്യം മന്ത്രി അറിയിച്ചത്. നിരവധി സംഘടനകളും സാമൂഹികപ്രവർത്തകരും സാഹിത്യകാരന്മാരും പ്രതിഭകളും എല്ലാം ചേർന്നു കൊണ്ട് ആഘോഷപൂർവമാണ് വിദ്യാരംഭചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ഇത്തവണ കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ അത്തരം ആൾക്കൂട്ടങ്ങൾ പാടില്ല എന്ന് ആരോഗ്യവകുപ്പ് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി കുറിച്ചു.
You may also like:ദേവനയ്ക്ക് ആദ്യക്ഷരം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; വിദ്യാരംഭ വേദിയായി ക്ലിഫ് ഹൗസും [NEWS]ആചാര്യ സ്ഥാനത്ത് രക്ഷിതാക്കൾ; പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിൽ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ
[NEWS] മുൻ കായികതാരം പത്മിനി തോമസ് സജീവ രാഷ്ട്രീയത്തിലേക്ക് [NEWS]കോവിഡ് വളരെ ഗുരുതരമായ ഒരു പകർച്ചവ്യാധിയാണെന്നും അതുകൊണ്ടാണ് രോഗം പടരാതിരിക്കാൻ താനും തന്റെ കുഞ്ഞുമകളുടെ വിദ്യാരംഭം കുറിക്കാൻ വീട് തന്നെ തെരഞ്ഞെടുത്തതെന്നും മന്ത്രി വ്യക്തമാക്കി. അച്ചാച്ചനും അച്ഛമ്മയും ചേർന്ന് കുഞ്ഞുമകൾ ഇഫയ ജഹനാരയുടെ വിദ്യാരംഭം കുറിച്ചെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്,
'ഇന്ന് വിദ്യാരംഭം. കുഞ്ഞുമക്കൾ ആദ്യാക്ഷരം കുറിക്കുന്ന നല്ല ദിവസം. സാധാരണ വലിയ ആൾക്കൂട്ടവും ആഘോഷവും ആയിട്ടാണ് കുഞ്ഞുമക്കളുടെ വിദ്യാരംഭം കുറിക്കുന്നത്. നിരവധി സംഘടനകളും സാമൂഹിക പ്രവർത്തകരും സാഹിത്യകാരന്മാരും പ്രതിഭകളും എല്ലാം ചേർന്നുകൊണ്ട് ആഘോഷപൂർവമാണ് വിദ്യാരംഭം ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ഇത്തവണ കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ അത്തരം ആൾക്കൂട്ടങ്ങൾ പാടില്ല എന്ന് ആരോഗ്യവകുപ്പ് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.
അവരവരുടെ വീട്ടിൽ കുഞ്ഞുമക്കളുടെ വിദ്യാരംഭം കുറിക്കണം എന്നാണ് ബഹു. മുഖ്യമന്ത്രിയും ഈ നാട്ടിലെ ജനങ്ങളോട് പറഞ്ഞിട്ടുള്ളത്. നമ്മൾ എല്ലാവരും അത് പാലിക്കണം. കാരണം കോവിഡ് വളരെ ഗുരുതരമായ ഒരു പകർച്ചവ്യാധിയാണ്. അതുകൊണ്ടാണ് രോഗം പടരാതിരിക്കാൻ ഞാനും എന്റെ കുഞ്ഞുമകളുടെ വിദ്യാരംഭം കുറിക്കാൻ എന്റെ വീട് തന്നെ തെരഞ്ഞെടുത്തത്. അച്ചാച്ചനും അച്ഛമ്മയും ചേർന്ന് കുഞ്ഞുമകൾ ഇഫയ ജഹനാരയുടെ വിദ്യാരംഭം കുറിച്ചു.'
ഇതിനിടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസും വിദ്യാരംഭത്തിന് വേദിയായി. മുഖ്യമന്ത്രി പിണറായി വിജയൻ ഡ്രൈവർ വസന്തകുമാറിന്റെ കൊച്ചുമകൾ ദേവനയെയാണ് എഴുത്തിനിരുത്തിയത്. വിജയദശമി ദിനത്തിൽ പേരക്കുട്ടിയെ മുഖ്യമന്ത്രി തന്നെ എഴുത്തിനിരുത്തണമെന്ന് ഒരാഴ്ച മുമ്പാണ് വസന്തകുമാർ അഭ്യർഥിച്ചത്. ഇതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഭാര്യ കമല എഴുത്തിനിരുത്ത് ചടങ്ങിനുള്ള ഒരുക്കങ്ങൾ ക്രമീകരിക്കുകയായിരുന്നു.
വിജയദശമി ദിനത്തിൽ രാവിലെ ഒമ്പതു മണിക്ക് ക്ലിഫ് ഹൗസിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, പേരക്കുട്ടി തുടങ്ങിയവരും പങ്കെടുത്തു.
അതേസമയം, ഇത്തവണ ചരിത്രത്തിൽ ആദ്യമായി തിരൂർ തുഞ്ചൻ പറമ്പിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നില്ല. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിരോധനാജ്ഞ നിലവിൽ ഉള്ളതു കൊണ്ടാണ് ഇത്തവണ എഴുത്തിനിരുത്തൽ ചടങ്ങുകൾ തുഞ്ചൻ പറമ്പിൽ ഒഴിവാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.