തിരുവനന്തപുരം: മുസ്‌ലിം ലീഗ് (Muslim League) സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ (Panakkad Sayed Hyderali Shihab Thangal) വിയോഗം കേരളീയ സമൂഹത്തിൽ നികത്താൻ കഴിയാത്ത വേർപാടാണെന്ന് വെൽഫെയർ പാർട്ടി (Welfare party) സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം (Hameed Vaniyambalam) പറഞ്ഞു.
സമുദായ നേതാവ് എന്നതിനേക്കാൾ രാഷ്ട്രീയ - ആത്മീയ രംഗങ്ങളിൽ കരുത്തുറ്റ നേതൃത്വത്തെയാണ് കേരളീയ സമൂഹത്തിന് നഷ്ടമായത്. കേരളീയ നവോത്ഥാന രംഗത്തും വിദ്യാഭ്യാസ രംഗത്തും അനൽപമായ സംഭാവനകളർപ്പിച്ച നേതാവായിരുന്നു അദ്ദേഹം. മുസ്‌ലിം സമുദായത്തിന്റെ ഐക്യത്തിലും രാഷ്ട്രീയ മുന്നേറ്റങ്ങളിലും വിശാലതയോടു കൂടിയുള്ള നിലപാടുകൾ സ്വീകരിച്ച സൗമ്യമായ വ്യക്തിത്വം. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങൾക്കും സംഘടനാ നേതാക്കൾക്കുമൊപ്പം വെൽഫെയർ പാർട്ടിയും പങ്കുചേരുന്നു.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് അന്തരിച്ചത്. മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില അടുത്ത ദിവസങ്ങളിലാണ് വഷളായത്. വെന്റിലേറ്റർ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയായിരുന്നു.
2009 ൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്നാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്റെ പദവിയിലെത്തിയത്. പാണക്കാട് തങ്ങൾ കുടുംബം മുസ്ലിം ലീഗിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുക എന്ന കീഴ്വഴക്കമനുസരിച്ചായിരുന്നു ഇത്. 1990 മുതല്‍ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡൻറായിരുന്നു. 19 വര്‍ഷം ഇതേ സ്ഥാനത്ത് തുടർന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.