കേരളത്തില്‍ വന്യജീവി ആക്രമണം വര്‍ധിക്കുന്നു; 18 മാസത്തിനിടെ പൊലിഞ്ഞത് 123 ജീവനുകള്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് 2021 ജൂണ്‍ മുതല്‍ 2022 ഡിസംബര്‍ 22 വരെ റിപ്പോര്‍ട്ട് ചെയ്തത് 88287 കേസുകളാണ്
കോഴിക്കോട്: കേരളത്തില്‍ വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 18 മാസത്തിനിടെ വന്യജീവി ആക്രമണത്തില്‍ പൊലിഞ്ഞത് 123 ജീവനുകൾ. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഏകദേശം 60ലധികം പേര്‍ മരിച്ചത് പാമ്പ് കടിയേറ്റാണ്. സംസ്ഥാന വനംവകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലും വന്യജീവി ആക്രമണത്തെപ്പറ്റി വിശദമാക്കുന്നുണ്ട്.
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് 2021 ജൂണ്‍ മുതല്‍ 2022 ഡിസംബര്‍ 22 വരെ റിപ്പോര്‍ട്ട് ചെയ്തത് ഏകദേശം 88287 കേസുകളാണ്. കാര്‍ഷിക വിളകള്‍ നശിപ്പിച്ചതും വീടുകള്‍ നശിപ്പിക്കപ്പെട്ടതുമായ കേസുകളുടെ എണ്ണം ഏകദേശം 8707 ആണ്. ഏറ്റവും കൂടുതല്‍ വന്യജീവി ആക്രമണങ്ങള്‍ നടന്നത് കിഴക്കന്‍ വനം വകുപ്പിന് കീഴിലുള്ള പാലക്കാട്, നിലമ്പൂര്‍, മണ്ണാര്‍ക്കാട്, നെന്‍മാറ എന്നീ സ്ഥലങ്ങളിലാണ്. ഏകദേശം 43 പേരാണ് ഇവിടെ വന്യജീവികളുടെ ആക്രമണത്തിനിരയായത്.
Also read-വയനാട്ടിൽ കടുവകളുടെ എണ്ണം കൂടാൻ കാരണം? ‘പ്രോജക്ട് ടൈഗർ’ പദ്ധതി നടപ്പിലാക്കിയതിൽ പാളിച്ചയോ?
advertisement
15 ശതമാനത്തോളം കൃഷിവിളകളാണ് ഇവിടെ നശിപ്പിക്കപ്പെട്ടത്. ആക്രമണങ്ങളില്‍ രണ്ടാം സ്ഥാനത്ത് ഉള്ളത് തെക്കന്‍ വനം വകുപ്പിന് കീഴിലുള്ള പ്രദേശങ്ങളാണ്. ഏകദേശം 30 ലധികം പേരാണ് ഇവിടെ വന്യജീവികളുടെ ആക്രമണത്തിനിരയായത്. കാര്‍ഷിക വിള നശിപ്പിച്ചതുമായി ബന്ധപ്പെട്ട് 1252 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ആക്രമണത്തിനിരയായവര്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
നഷ്ടപരിഹാരം ലഭിക്കാനായി സമര്‍പ്പിച്ച 8231 അപേക്ഷകളാണ് ഇപ്പോഴും ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ വന്യജീവി ആക്രമണം നടക്കുന്ന ജില്ലയായ വയനാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. 2000ലധികം അപേക്ഷകളാണ് ഇവിടെ തീര്‍പ്പാക്കാനുള്ളത്. നിലവിലെ സര്‍ക്കാര്‍ നടപടികള്‍ പരിമിതമല്ലെന്ന് ജനപ്രതിനിധികള്‍ പറയുന്നു.
advertisement
നാട്ടിലിറങ്ങുന്ന വന്യജീവികളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് വയനാട്ടിലെ വന്യജീവി ആക്രമണങ്ങള്‍ക്കെതിരെ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധി ടിസി ജോസ് പറഞ്ഞു. മാങ്കുളം മോഡല്‍ ഫെന്‍സിംഗ് സംവിധാനത്തെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ദിവസമാണ് വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം ഉണ്ടായത്. മാനന്തവാടി പിലാക്കാവിലാണ് കടുവയുടെ ആക്രമണമുണ്ടായത്.
പിലാക്കാവ് മണിയന്‍കുന്ന് നടുതൊട്ടിയില്‍ ഉണ്ണിയുടെ പശുക്കിടാവിനെ കടുവ കൊന്നിരുന്നു. വീടിന് സമീപത്തെ എസ്റ്റേറ്റില്‍ മേയാന്‍ വിട്ട 2 വയസുള്ള പശുക്കിടാവാണ് ചത്തത്. വയനാടിനെ ഭീതിയിലാഴ്ത്തിയ കടുവയെ പിടികൂടിയെന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് വീണ്ടും കടുവ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. പുതുശ്ശേരിയില്‍ കര്‍ഷകനായ തോമസിനെ ആക്രമിച്ചത് നടമേലില്‍ മയക്കു വെടിവെച്ച് പിടികൂടിയ പത്തു വയസ്സുള്ള ആണ്‍ കടുവയെന്ന് ഡി എഫ് ഒ സജ്‌നാ കരീം പറഞ്ഞിരുന്നു.
advertisement
വയനാട് കുപ്പാടിത്തറയില്‍ വെച്ചാണ് കടുവയെ വനപാലകര്‍ മയക്കുവെടിവെച്ചത്. ജനവാസ മേഖലയിലെ കുപ്പാടിത്തറയിലെ കാപ്പിത്തോട്ടത്തില്‍ വെച്ചാണ് കടുവയെ കണ്ടത്. അതേസമയം, വീണ്ടും കടുവ ആക്രമണമുണ്ടായ സാഹചര്യത്തില്‍ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി. പിലാക്കാവില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ മാനന്തവാടി റെയ്ഞ്ചറെ തടഞ്ഞു വെച്ചിരുന്നു. എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
January 16, 2023 1:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തില്‍ വന്യജീവി ആക്രമണം വര്‍ധിക്കുന്നു; 18 മാസത്തിനിടെ പൊലിഞ്ഞത് 123 ജീവനുകള്‍