പൊട്ടിച്ചിരി നിയന്തിക്കാനാകാത്ത പന്ത്രണ്ടുകാരന്‍. അവന് കൂട്ടുകാര്‍ കുറവായിരുന്നു. അവന്റെ അനിയന്ത്രിതമായ ചിരിയായിരുന്നു അതിന് കാരണം. അവന്റെ പെരുമാറ്റത്തില്‍ എന്തെക്കോയോ പ്രശ്‌നങ്ങളുണ്ടെന്നാണ് അദ്ധ്യാപകരും സുഹൃത്തുക്കളും മാതാപിതാക്കളും കരുതിയിരുന്നത്. കാരണം യാതൊരു കാരണവുമില്ലാതെയാണ് പലപ്പോഴും അവൻ പൊട്ടിച്ചിരിച്ചിരുന്നത്. ചിലപ്പോള്‍ ഉറക്കത്തിലും പൊട്ടിച്ചിരിക്കാറുണ്ടായിരുന്നു. ഇത് മാനസിക പ്രശ്‌നമാണെന്ന് കരുതി മാതാപിതാക്കള്‍ ആര്യനെ ആദ്യം മനോരോഗവിദഗ്‌ധനെയാണ് കാണിച്ചത്.
എന്നിട്ടും ആര്യന്റെ ചിരി നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍. ഇതിനിടെ ഒരു ദിവസം അപസ്മാരം ഉണ്ടായതിനെ തുടര്‍ന്ന് ആര്യനെ ആശുപത്രിയിലെത്തിച്ചതോടെയാണ് അവന്റെ അനിയന്ത്രിതമായ ചിരിക്ക് പിന്നിലെ കാരണം കണ്ടെത്താനായത്. എംആര്‍ഐയില്‍ അവന്റെ തലച്ചോറിനുള്ളില്‍ ഒരു ചെറിയ ട്യൂമര്‍ വളരുന്നതായി കണ്ടെത്തി. ഇത് ‘ജെലാസ്റ്റിക് എപ്പിലെപ്‌സി സീഷര്‍’ എന്ന അസുഖത്തിന് കാരണമെന്ന് കണ്ടെത്തി. അനിയന്ത്രിതമായ ചിരിയാണ് പ്രധാന ലക്ഷണം.
സാധാരണയായി, അത്തരം മുഴകള്‍ നീക്കം ചെയ്യുന്നതിനായി മസ്തിഷ്‌ക ശസ്ത്രക്രിയയാണ് നടത്താറുള്ളത്. എന്നാല്‍ ശരീരത്തിന്റെ ഒരു വശം തളരാനും സംസാരിക്കുന്നതിലുള്ള ചില പ്രശ്‌നങ്ങളുമൊക്കെ ഇതിന്റെ അനന്തരഫലമായി ഉണ്ടാകാറുണ്ട്. ഇതേതുടര്‍ന്ന് കുട്ടിയെ കൊച്ചി ആസ്ഥാനമായുള്ള അമൃത അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ എപിലെപ്‌സിയിലേക്ക് (എഎസിഇ) മാറ്റി. 2016 ല്‍ അപസ്മാരത്തിന് നോണ്‍ ഇന്‍വേസീവ് ശസ്ത്രക്രിയ നടത്തിയ രാജ്യത്തെ ആദ്യത്തെ ആശുപത്രിയാണ് അമൃത.
ഇന്ത്യയിലെ പല ആശുപത്രികള്‍ക്കും റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍ ടെക്‌നിക്കുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് അമൃത ആശുപത്രി അവകാശപ്പെടുന്നു. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിൽ (എയിംസ്) ഈ ചികിത്സ രീതിയുണ്ടെന്ന് ആശുപത്രിയിലെ ന്യൂറോളജിസ്റ്റും അപസ്മാര രോഗ വിദഗ്ധനുമായ ഡോ. സിബി ഗോപിനാഥ് പറഞ്ഞു.
ട്യൂമര്‍ നീക്കം ചെയ്യാനുള്ള നോണ്‍-ഇന്‍വേസിവ് സര്‍ജറി
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഇതുവരെ ബ്രെയിന്‍ സംബന്ധമായ 40 നോണ്‍ ഇന്‍വേസീവ് അപസ്മാര ശസ്ത്രക്രിയകളാണ് ഇവിടെ നടത്തിയിട്ടുള്ളത്. തലയോട്ടിയോ തലച്ചോറോ തുറക്കാതെ റേഡിയോ ഫ്രീക്വന്‍സി തരംഗങ്ങള്‍ ഉപയോഗിച്ചാണ് ഇത് നടത്തുന്നത്. ‘റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍ എന്ന സാങ്കേതിക വിദ്യയാണ് ഞങ്ങള്‍ ഉപയോഗിക്കുന്നത്, ഇത് മരുന്നുകളാല്‍ നിയന്ത്രിക്കാൻ സാധിക്കാത്ത അപസ്മാരത്തിനുള്ള പരമ്പരാഗത ഓപ്പണ്‍ ബ്രെയിന്‍ സര്‍ജറിക്ക് പകരമായിട്ടുള്ളതാണ്’ ഡോ. ഗോപിനാഥ് ന്യൂസ് 18 നോട് പറഞ്ഞു.
Also read- Health | ഗർഭധാരണത്തിന് അനുയോജ്യമായ പ്രായം ഏത്?
ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന് തലച്ചോറ് തുറക്കേണ്ട ആവശ്യമില്ല, പക്ഷേ തലച്ചോറിലെ ഏത് ആഴത്തിലുള്ള ട്യൂമറിലേക്കും പ്രവേശിക്കാന്‍ സാധിക്കും. മറ്റ് കോശങ്ങൾക്ക് കേടുപാടുകള്‍ വരുത്താതെ ട്യൂമര്‍ നീക്കം ചെയ്യാനും സാധിക്കുന്നു. മാത്രമല്ല ഇതിന് പാര്‍ശ്വഫലങ്ങളൊന്നുമില്ല.
13-ലധികം ഡോക്ടര്‍മാരുടെ സംഘം ഏകദേശം മൂന്ന് മണിക്കൂര്‍ എടുത്താണ് ആര്യന്റെ തലച്ചോറിനുള്ളിലെ ട്യൂമര്‍ നിര്‍ജ്ജീവമാക്കിയത്. അപസ്മാര ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. അശോക് പിള്ള, സിബി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അപസ്മാരരോഗ വിദഗ്ധര്‍, ന്യൂറോ റേഡിയോളജിസ്റ്റുകള്‍, ന്യൂക്ലിയര്‍ മെഡിസിന്‍ വിദഗ്ധര്‍, ന്യൂറോ ടെക്‌നോളജിസ്റ്റുകള്‍ തുടങ്ങിയവരുടെ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.
ശസ്ത്രക്രിയയുടെ ആസൂത്രണം
ട്യൂമര്‍ സ്ഥിതിചെയ്യുന്ന സ്ഥലവും ആഴവും അളന്ന് ശസ്ത്രക്രിയാ വിദഗ്ധര്‍ ശസ്ത്രക്രിയക്കുള്ള പാത ആദ്യം ആസൂത്രണം ചെയ്യുന്നു. അപസ്മാര ശസ്ത്രക്രിയയില്‍ ന്യൂറോ സര്‍ജനെ സഹായിക്കാന്‍ റോബോട്ടിക് ഗൈഡന്‍സ് സംവിധാനമായ റോസ (റോബോട്ടിക് സ്റ്റീരിയോടാക്റ്റിക് അസിസ്റ്റന്‍സ്) ഉപയോഗിച്ചിരുന്നു. ഇത്തരം ഒരു സംവിധാനം ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ആശുപത്രിയാണിതെന്നും ആശുപത്രി അധികൃതര്‍ അവകാശപ്പെടുന്നു.
Also read- Health | ഒരു ഫലോപ്യന്‍ ട്യൂബ് മാത്രമുള്ള സ്ത്രീക്ക് ഗര്‍ഭധാരണം സാധ്യമാണോ?
രോഗബാധിതമായ തലച്ചോറിലെ ഭാഗം എവിടെ എന്ന് തിരിച്ചറിയാന്‍ തലച്ചോറിലേക്ക് ഇലക്ട്രോഡുകള്‍ നല്‍കാന്‍ റോസ ഡോക്ടര്‍മാരെ സഹായിക്കുന്നു. തല ഒരു നിശ്ചിത സ്ഥാനത്ത് ഫിക്‌സ് ചെയ്തതിന് ശേഷം, മസ്തിഷ്‌ക ഭാഗങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്താന്‍ സഹായിക്കുന്ന ഒരു സ്റ്റീരിയോടാക്‌സിക് ഉപകരണം ഉപയോഗിക്കുന്നു. ഈ പ്രക്രിയയില്‍, മസ്തിഷ്‌കത്തിലെ അബ്‌നോർമലായിട്ടുള്ള ഏരിയ കണ്ടെത്തുന്നതിന് പ്രത്യേക ഉപകരണങ്ങളും ഇമേജിംഗ് ടെക്‌നിക്കുകളും ഉപയോഗിക്കുന്നു.
റേഡിയോ ഫ്രീക്വന്‍സി തരംഗങ്ങള്‍ നല്‍കുന്നതിന് മുമ്പ്, ട്യൂമര്‍ തലയുടെ മുന്‍വശത്തും മുകള്‍ ഭാഗത്തും നിന്നും എത്ര ദൂരെയാണ് എന്നതുപോലുള്ള കൃത്യമായ അളവുകളും എടുക്കുന്നു. പിന്നീട് ഒരു റോബോട്ട്-അസിസ്റ്റഡ് സ്റ്റീരിയോ ടാക്‌സി ഉപയോഗിക്കുന്നു, തുടര്‍ന്ന് ജനറേറ്റര്‍ (റേഡിയോ ഫ്രീക്വന്‍സി തരംഗങ്ങള്‍ സൃഷ്ടിക്കുന്ന ഉപകരണം) ഉപയോഗിക്കുന്നു. ഇത് തിരഞ്ഞെടുത്ത പ്രദേശത്തെ രോഗബാധിതമായ കോശങ്ങളെ നിര്‍ജ്ജീവമാക്കുന്നു, ഡോ ഗോപിനാഥ് പറഞ്ഞു.
Also read- മുട്ട കഴിച്ചാൽ രക്തത്തിലെ കൊളസ്ട്രോൾ കൂടുമോ?
ക്ലീവ്ലാന്‍ഡ് ക്ലിനിക്ക് (യുഎസ്എ), മക്ഗില്‍ യൂണിവേഴ്സിറ്റിയുടെ മോണ്‍ട്രിയല്‍ ന്യൂറോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഹോസ്പിറ്റല്‍ (മോണ്‍ട്രിയല്‍, കാനഡ), യുണിക്ലിനികം എര്‍ലാംഗന്‍ (ജര്‍മ്മനി) തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ളവരുള്‍പ്പെടെ, അപസ്മാര ചികിത്സാ രംഗത്തെ നിരവധി ആഗോള വിദഗ്ധര്‍ പങ്കെടുത്ത ഒരു തത്സമയ വര്‍ക്ക്ഷോപ്പിലാണ് ഈ ശസ്ത്രക്രിയ നടത്തിയത്. ആര്യന്‍ സുഖം പ്രാപിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ശസ്ത്രക്രിയയില്‍ പങ്കെടുത്ത ഡോക്ടര്‍മാരുടെ സംഘവുമായി ആര്യന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും ഡോ ഗോപിനാഥ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.