ടിക്കറ്റ് വിൽപ്പനയിലൂടെ സർക്കാരിൻറെ ഖജനാവ് നിറച്ച തിരുവോണം ബമ്പറിന്‍റെ ജേതാക്കളെ ഇന്നറിയാം. ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള കേരള ലോട്ടറിയായ തിരുവോണം ബംബറിൻ്റെ നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. ഇതുവരെ 66.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. 1.04 ലക്ഷം ടിക്കറ്റുകളാണ് ഇനി ബാക്കിയുള്ളത്.ആകെ 67.50 ലക്ഷം ടിക്കറ്റുകളാണ് ഇക്കുറി അച്ചടിച്ചത്.
നറുക്കെടുപ്പിന് ശേഷം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ keralalotteries.com ൽ ഫലം പ്രസിദ്ധീകരിക്കും.ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇക്കുറി തിരുവോണം ബമ്പർ ഭാഗ്യശാലിക്കായി കാത്തിരിക്കുന്നത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. 10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കിഴിച്ച് ബാക്കി 15.75 കോടി രൂപയാണ് ഒന്നാം സമ്മാനത്തിന് ലഭിക്കുക.
രണ്ടാം സമ്മാനം 5 കോടി രൂപയാണ്. ഒരു കോടി രൂപ വീതം 10 പേർക്കാണ് മൂന്നാം സമ്മാനം. 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബമ്പറിലുണ്ട്.
ടിക്കറ്റെടുക്കുന്നവരിൽ അഞ്ച് ശതമാനം പേർക്ക് സമ്മാനം എന്ന നിലയിൽ ആകെ നാല് ലക്ഷത്തോളം പേർക്ക് സമ്മാനം കിട്ടുന്ന രീതിയിലാണ് ഇത്തവണ വകുപ്പ് ഓണം ബമ്പർ ക്രമീകരിച്ചിരിക്കുന്നത്.
12 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷത്തെ ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം. 54 ലക്ഷം ടിക്കറ്റുകളാണ് കഴിഞ്ഞ തവണ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം 300 രൂപയായിരുന്ന ബമ്പറിന് ഇക്കുറി 500 രൂപയാക്കിയിരുന്നു.10 കോടി രൂപ ഒന്നാം സമ്മാനമായ പൂജാ ബംബർ ഇന്ന് വില്പന തുടങ്ങും.
Also Read:- തിരുവോണം ബമ്പർ ലോട്ടറിയുടെ 25 കോടി കിട്ടിയാല്‍ ഈ നടന്മാര്‍ക്ക് സംഭവിച്ചത് ഓര്‍ക്കണം
ഒരാഴ്ച്ചക്കുള്ളിൽ തന്നെ റെക്കോർഡ് വിൽപനയായിരുന്നു ഇക്കുറി ഓണം ബമ്പറിന്. ടിക്കറ്റ് പുറത്തിറക്കി ഒരാഴ്ച്ചക്കുള്ളിൽ പത്തര ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റുപോയത്. ഫ്ലൂറസന്റ് മഷിയിൽ പുറത്തിറക്കിയ ആദ്യ ലോട്ടറി ടിക്കറ്റ് കൂടിയാണ് ഇത്തവണത്തെ ഓണം ബമ്പർ എന്ന പ്രത്യേകതയുമുണ്ട്.
ലോട്ടറി അടിച്ചാൽ ചെയ്യേണ്ടത്
ബംപർ പോലെ കൂടുതൽ ടിക്കറ്റ് വിലയുള്ള ഭാഗ്യക്കുറികൾ പങ്കിട്ടു വാങ്ങുന്നവരുണ്ട്. ഒരു വീട്ടിലുള്ളവരോ, സുഹൃത്തുക്കളോ ആവാം ഈ പങ്കാളികൾ. ഇങ്ങനെ സംഘം ചേർന്നെടുക്കുന്ന ടിക്കറ്റിനു സമ്മാനമടിച്ചാൽ എന്തു ചെയ്യണമെന്ന് നോക്കാം.
ടിക്കറ്റിനു പിന്നിൽ പേരെഴുതി ഒപ്പിടുന്നയാൾ ആരാണോ, അയാൾക്കു സമ്മാനത്തുകയിൽ അവകാശവാദമുന്നയിക്കാമെന്നു ലോട്ടറി വകുപ്പ് പറയുന്നു. ഒന്നിലധികം പേർ ചേർന്നാണു ടിക്കറ്റ് എടുക്കുന്നതെങ്കിൽ എല്ലാവർക്കും പേരെഴുതി ഒപ്പിടാം. സമ്മാനമടിച്ചാൽ സമ്മാനത്തുകയിൽ അവകാശവാദമുന്നയിച്ചു ലോട്ടറി ഡയറക്ടർക്ക് അപേക്ഷ നൽകി, ഒറിജിനൽ ടിക്കറ്റ് ബാങ്ക് മുഖേനയോ, നേരിട്ടോ സമർപ്പിക്കണം.
ടിക്കറ്റിനു പിന്നിൽ ഒപ്പിട്ടവരിൽ ഒരാളുടെ അക്കൗണ്ടിലേക്കാണോ, നിശ്ചിത തുക വീതം എല്ലാവരുടെയും അക്കൗണ്ടിലേക്കാണോ നിക്ഷേപിക്കേണ്ടതെന്ന് അപേക്ഷയിൽ രേഖപ്പെടുത്തണം. ഈ അപേക്ഷ പ്രകാരമാണു തുക അനുവദിക്കുക. ഒരാളുടെ അക്കൗണ്ടിലേക്കു വാങ്ങി പിന്നീട് പങ്കിട്ടെടുക്കുന്നവരും, ജോയിന്റ് അക്കൗണ്ടിലേക്കു വാങ്ങുന്നവരും, പല അക്കൗണ്ടുകളിലേക്കു വാങ്ങുന്നവരുമുണ്ട്. ഇതിനെല്ലാമുള്ള സൗകര്യം ലോട്ടറി വകുപ്പിന്റെ സോഫ്റ്റ്‌വെയറിലുണ്ട്. ഇത്തവണ ഒട്ടേറെപ്പേർ പങ്കിട്ടാണു ടിക്കറ്റ് എടുത്തിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.