കൊറോണഭീതി കാരണം ഓഹരിവിപണിക്ക് വൻ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ജനുവരി 20ന് റെക്കോർഡ് തകർത്ത സെൻസെക്സ് അതിന് ശേഷം 18 ശതമാനമാണ് ഇതുവരെ താഴേക്കുപോയിട്ടുള്ളത്. ഗൾഫ് രാജ്യങ്ങൾ, ചൈന എന്നീ സമ്പദ്‌വ്യവസ്ഥകൾക്കുണ്ടായ ആഘാതമാണ് ഇതിന് ഒരു പ്രധാന കാരണം.
ഈ സാഹചര്യത്തിൽ നിക്ഷേപകർ വലിയ ആശങ്കയിലാണ്. ഇക്വിറ്റി മാർക്കറ്റിലെ നിക്ഷേപങ്ങൾ സുരക്ഷിതമാണോ? ഏത് രീതിയിൽ തങ്ങളുടെ പോർട്ടഫോളിയോ സുരക്ഷിതമാക്കാം? ഇതാണ് പലരും ചോദിക്കുന്ന ചോദ്യങ്ങൾ.
കൊറോണ വൈറസ് മൂലമുണ്ടായ വിതരണ തടസ്സങ്ങൾ മിക്ക മേഖലകളെയും ബാധിക്കുമെങ്കിലും ചില മേഖലകൾ ഇതിനെ അതിജീവിക്കാൻ സാധ്യതയുണ്ടെന്നാണ് ഷെയർ മാർക്കറ്റ് വിദഗ്ധർ പറയുന്നത്. ഷോർട്ട് ടെം ട്രേഡിങ്ങ് നടത്തുന്നവർക്ക് ഇത്തരം സ്റ്റോക്കുകളിൽ നിക്ഷേപം നടത്തുന്നത് സഹായകരമായേക്കാം.
ആഗോള ഡിമാൻഡ് വൻതോതിൽ കുറഞ്ഞത് കാരണം ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞിട്ടുണ്ട്. വില ബാരലിന് 31 ഡോളർ ആയി താഴ്ന്ന സാഹചര്യത്തിൽ, അസംസ്‌കൃത എണ്ണ ഉപയോഗിക്കുന്ന പല വ്യവസായങ്ങളുടെയും ഉൽപാദനച്ചെലവ് കുറയും.
എഫ്‌എംസിജി, ഓയിൽ മാർക്കറ്റിങ് കമ്പനികൾക്ക് ഇത് നേട്ടമുണ്ടാക്കിയേക്കാം എന്നാണ് ചില വിദഗ്ധർ വിലയിരുത്തുന്നത്. പെയിന്റ്, പൈപ്പ്, രാസവസ്തുക്കൾ ഉണ്ടാക്കുന്ന കമ്പനികളെയും ഇത് സഹായിക്കും. ചൈനയിൽ നിന്നുള്ള ഇറക്കുമതികൾ കുറഞ്ഞതോടെ കടുത്ത മത്സരം നേരിട്ടിരുന്ന ഇന്ത്യയിലെ ഹോം ഡെക്കോർ കമ്പനികൾക്കും നല്ല കാലമായേക്കാം.
എന്നാൽ ക്രൂഡ് ഓയിൽ വില കുറയുന്നതിന്റെ നേട്ടങ്ങൾ അധികകാലം നിലനിൽക്കില്ല എന്നാണ് മറ്റു ചില വിദഗ്ധർ പറയുന്നത്. ആഗോള സാമ്പത്തിക മാന്ദ്യം രൂക്ഷമാവുന്നതോടെ ഡിമാൻഡ് ഇനിയും കുറയും. അതോടെ ഉത്പാദനം കുറക്കുകയല്ലാതെ വ്യവസായങ്ങൾക്ക് വേറെ വഴി ഇല്ല.
കൊറോണ കാരണമുള്ള യാത്രാവിലക്കുകൾ ടൂറിസം മേഖലയെയും വിമാനകമ്പനികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ മേഖലയിലുള്ള സ്റ്റോക്കുകൾ തിരിച്ചു കയറാൻ സമയമെടുക്കും.
എന്നാൽ രോഗബാധയെ നേരിടുന്നതിനാൽ ആരോഗ്യ സേവന മേഖലയിലുള്ള ചില സ്റ്റോക്കുകൾ മെച്ചപ്പെടാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ആശുപത്രികൾ, പാത്ത്‌ലാബുകൾ, മെഡിക്കൽ ഉപകരണ നിർമ്മാതാക്കൾ എന്നിവരടങ്ങുന്ന മാർക്കറ്റ് സെഗ്‌മെന്റിനെ ഇത് സഹായിചെക്കും. ഓഹരിവിപണി കുത്തനെ താഴെപോയ ദിവസമാണെങ്കിലും ഇന്ന് ഡോക്ടർ ലാൽ പാത്ലാബ്, ആൽകെം ലാബ്, പിരമാൾ എന്റർപ്രൈസസ് എന്നീ കമ്പനികളുടെ ഓഹരിവില നേരിയതോതിൽ കൂടി.
എന്നാൽ ഫാർമ കമ്പനികൾക്ക് ഇത് അത്ര നല്ല കാലം ആവണമെന്നില്ല. സ്വന്തമായി മൂലധാതുക്കൾ, അഥവാ ആക്റ്റീവ് ഫാർമ ഇൻഗ്രീഡിയന്റ്സ് ഉത്പാദിപ്പിക്കാത്ത ഫാർമ കമ്പനികളെയാണ് കൂടുതലും നിലവിലെ അനിശ്ചിതത്വം ബാധിക്കാൻ സാധ്യതയുള്ളത്. ഇതിന് കാരണം ആഗോളതലത്തിൽ ചരക്ക് ഗതാഗതം തടസപ്പെട്ടിട്ടുണ്ട് എന്നുള്ളതാണ്.
BEST PERFORMING STORIES:റാന്നിയിലെ ഇറ്റലിക്കാർ വിമാനത്താവളത്തിൽ ചെയ്ത സൂത്രം എന്താണ് ? സിയാൽ പറയുന്നു [NEWS]Covid 19 ഈ സമയത്ത് നിങ്ങളവിടെ ഉണ്ടായിരുന്നോ? ഉണ്ടെങ്കിൽ അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് [NEWS]COVID 19| 'ടീച്ചറേ, ആവുന്നത് പോലെ സഹായിക്കാൻ ഞങ്ങളെല്ലാം തയ്യാറാണ്'; സഹായ സന്നദ്ധരായി മലയാളികൾ [NEWS]
നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇൻവെസ്റ്റ്മെന്റ് പോർട്ടഫോളിയോ വൈവിധ്യവൽക്കരിക്കുക എന്നതാണ് ബുദ്ധി എന്ന് വിദഗ്ധർ പറയുന്നു. ഇക്വിറ്റി മാത്രമല്ല, സ്വർണം, കമ്മോഡിറ്റീസ് എന്നിവയിലും നിക്ഷേപം നടത്തുന്നത് നല്ലതായിരിക്കും.
ഉദാഹരണത്തിന്, S&P 500 ഇക്വിറ്റി ഓഹരികൾ മാത്രമടങ്ങുന്ന ഒരു പോർട്ട്ഫോളിയോയുടെ മൂല്യം കഴിഞ്ഞ മാസത്തിനുള്ളിൽ 5 ശതമാനമാണ് കുറഞ്ഞത്. എന്നാൽ ഇക്വിറ്റി, സ്വർണം, കമ്മോഡിറ്റി എന്നിവ അടങ്ങുന്ന വൈവിധ്യവൽക്കരിച്ച ഒരു പോർട്ട്ഫോളിയോ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 2.5 ശതമാനം നേട്ടമുണ്ടാക്കിയുണ്ട്.
മാർക്കറ്റ് അസ്ഥിരമായിരിക്കുന്നതുകൊണ്ട് നിക്ഷേപ തീരുമാനങ്ങൾ സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനു മുൻപ് വിദഗ്ധരുമായി ചർച്ച ചെയ്യുന്നത് നല്ലതായിരിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Coronavirus, Money news, Nifty, Sensex, Stock Market