കൊച്ചി:
ലൈഫ് മിഷന്‍ കോഴ ഇടപാടിൽ യു.എ.ഇ കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്റും ഈജിപ്ഷ്യൻ പൗരനുമായ ഖാലിദ് മുഹമ്മദ് ഷൗക്രിക്കിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് കസ്റ്റംസ്. കോടതിയിലാണ് കസ്റ്റംസ് ഇക്കാര്യം അറിയിച്ചത്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട നിർമ്മാണ കരാർ ലഭിച്ച യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ നൽകിയ 190,000 ഡോളര്‍ വിദേശത്തേക്ക് കടത്തിയ സംഭവത്തിലാകും ഖാലിദിനെ പ്രതി ചേർക്കുക.
ഖാലിദിനെ കസ്റ്റഡിയിൽ എടുക്കാൻ ഇന്റർപോൾ മുഖേന വാറണ്ട് പുറപ്പെടുവിക്കണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു. അതേസമയം നയതന്ത്ര പരിരക്ഷയുള്ള ഖാലിദിനെ കേസിൽ പ്രതിചേര്‍ക്കാനാകുമോയെന്ന് കോടതി ആരാഞ്ഞു.
കേസിൽ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതി മറ്റന്നാള്‍ വിശദമായ വാദം കേള്‍ക്കും.
സ്വര്‍ണക്കടത്ത് പിടികൂടിയതിന് പിന്നാലെ ഖാലിദ് കേരളം വിട്ടിരുന്നു.
യൂണിടാക്ക് എം.ഡി.സന്തോഷ് ഈപ്പൻ ഡോളറിലേക്ക് മാറ്റി നൽകിയ പണമാണ് ഇയാൾ കടത്തിയത്. ജിദ്ദ വഴി ഈജിപ്തിലേക്ക് പോകുമ്പോൾ കെയ്റോ വിമാനത്താവളത്തിൽ വച്ച് ഇയാൾ പിടിയിലാകുകയും ചെയ്തിരുന്നു. ഖാലിദിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് ദേശീയ അന്വേഷണ ഏജൻസികൾ.
ഇയാൾക്കെതിരെ ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിക്കാൻ എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ കസ്റ്റംസ് അപേക്ഷ സമർപ്പിച്ചു. ഇൻ്റർപോൾവഴി റെഡ് കോർണർ നോട്ടീസിനുള്ള പുറപ്പെടുവിക്കുന്നതിൻ്റെ ആദ്യപടിയായാണ് വാറൻറ് പുറപ്പെടുവിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.