Operation P Hunt | കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ പണം നൽകി ലൈവായി കാണാനുള്ള ലിങ്കുകൾ; ഓപ്പറേഷൻ പി ഹണ്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
- Published by:Anuraj GR
- news18-malayalam
Last Updated:
മലപ്പുറത്ത് കുട്ടികളുടെ അശ്ലീലവീഡിയോ ഡൗണ്‍ലോഡുചെയ്ത് മൊബൈല്‍ഫോണില്‍ സൂക്ഷിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു
തിരുവനന്തപുരം: കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ പണം നൽകി ലൈവായി കാണാനുള്ള ലിങ്കുകൾ ഉണ്ടായിരുന്നതായി കേരള പൊലീസ് നടത്തിയ റെയ്ഡിൽ വ്യക്തമായി. ഓപ്പറേഷന്‍ പി-ഹണ്ട് 21.1 എന്ന് നാമകരണം ചെയ്ത റെയ്ഡില്‍ 370 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാന വ്യാപകപരിശോധനയില്‍ 28 പേര്‍ അറസ്റ്റിലായി. ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള 310 അംഗ സംഘം ഞായറാഴ്ച പുലർച്ചെയാണ് റെയ്ഡ് ആരംഭിച്ചതെന്ന് സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ എ.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചു. സംസ്ഥാനത്ത് 477 കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടത്തിയത്.
മൊബൈല്‍ ഫോണ്‍, മോഡം, ഹാര്‍ഡ് ഡിസ്ക്, മെമ്മറി കാര്‍ഡ്, ലാപ്ടോപ്, കമ്ബ്യൂട്ടര്‍ എന്നിവ ഉള്‍പ്പെടെ 429 ഉപകരണങ്ങള്‍ റെയ്ഡില്‍ പിടിച്ചെടുത്തു. കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഉള്ള ഉപകരണങ്ങളാണിവ. ഇവയില്‍ പലതിലും അഞ്ച് വയസ്സിനും 16 വയസ്സിനും ഇടയിലുള്ള തദ്ദേശീയരായ കുട്ടികളുടെ ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്. അറസ്റ്റിലായവരില്‍ പലരും ഐ.ടി മേഖലയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ജോലി നോക്കുന്ന യുവാക്കളാണ്. അതുകൊണ്ടുതന്നെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് അവര്‍ ദൃശ്യങ്ങള്‍ അയച്ചിരുന്നതും സ്വീകരിച്ചിരുന്നതുമെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പങ്കുവയ്ക്കാനുള്ള നിരവധി ടെലിഗ്രാം, വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകളും റെയ്ഡില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
advertisement
കുട്ടികളുമായുള്ള ലൈംഗികദൃശ്യങ്ങള്‍ പണം നല്‍കി ലൈവ് ആയി കാണാന്‍ അവസരം ഒരുക്കുന്ന ലിങ്കുകള്‍ നിലവിലുള്ളതായി പൊലീസ് കണ്ടെത്തി. നിലവിലെ നിയമപ്രകാരം കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ കാണുന്നതും ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും അഞ്ച് വര്‍ഷം വരെ തടവും പത്ത് ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗ്രൂപ്പുകളും ചാനലുകളും ശ്രദ്ധയില്‍പ്പെടുന്നവര്‍ എത്രയും വേഗം പോലീസിനെ അറിയിക്കണമെന്ന് സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ മനോജ് എബ്രഹാം അറിയിച്ചു.
കണ്ണൂര്‍, മലപ്പുറം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലെ വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധികളിലായി ഒട്ടേറേ കേസുകളും രജിസ്റ്റര്‍ ചെയ്തു. നിരവധി മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കണ്ണൂരില്‍ മാത്രം 25 പേര്‍ക്കെതിരേയാണ് കേസെടുത്തത്. പയ്യന്നൂര്‍, പരിയാരം, കണ്ണൂര്‍ ടൗണ്‍ തുടങ്ങിയ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒന്നിലേറെ കേസുകളെത്തിട്ടുണ്ട്. തളിപ്പറമ്പ്, ധര്‍മടം, പാനൂര്‍, കൊളവല്ലൂര്‍, വളപട്ടണം, കുടിയാന്‍മല, പിണറായി, ചക്കരക്കല്ല്, മയ്യില്‍, എടക്കാട്, പേരാവൂര്‍ തുടങ്ങിയ സ്റ്റേഷന്‍ പരിധികളില്‍ ഓരോ കേസ് വീതെമെടുത്തു.
advertisement
മലപ്പുറത്ത് കുട്ടികളുടെ അശ്ലീലവീഡിയോ ഡൗണ്‍ലോഡുചെയ്ത് മൊബൈല്‍ഫോണില്‍ സൂക്ഷിച്ച യുവാവിനെ തിരൂരങ്ങാടി പോലീസ് അറസ്റ്റുചെയ്തു. മമ്പുറം സ്വദേശി തൊണ്ടിക്കോടന്‍ മുഹമ്മദ് ഫവാസ് (22) ആണ് അറസ്റ്റിലായത്. നിലമ്പൂരില്‍ പശ്ചിമ ബംഗാൾ സ്വദേശിയും പൊലീസിന്റെ പിടിയിലായി. വെസ്റ്റ് ബംഗാള്‍ നാദിയ ജില്ലയിലെ എസ്.കെ. രാഹുലിനെയാണ് നിലമ്പൂര്‍ സി.ഐ. എം.എസ്. ഫൈസല്‍ അറസ്റ്റുചെയ്തത്.
advertisement
താമരശ്ശേരിയില്‍ നിര്‍മാണത്തൊഴില്‍ നടത്തിവന്നിരുന്ന ഇയാള്‍ 10 ദിവസം മുന്‍പാണ് നിലമ്പൂരിലെ മുക്കട്ടയില്‍ താമസമാക്കിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ വലയിലാക്കുന്നത്. തൃശൂർ ചാവക്കാട് മേഖലയിൽ കടപ്പുറം അഞ്ചങ്ങാടി, പുത്തന്‍കടപ്പുറം, ഇരട്ടപ്പുഴ മേഖലകളിലെ വീടുകളിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ മൂന്ന് ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു.
കൊരട്ടിയിൽ കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ കണ്ട യുവാവിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. രണ്ട് ഫോണുകള്‍ വിശദപരിശോധനയ്ക്കായി സൈബര്‍ സെല്ലിന് കൈമാറി. വിദ്യാര്‍ഥിയായ യുവാവ് മൊബൈല്‍ഫോണ്‍ വഴി അശ്ലീല വെബ്‌സൈറ്റില്‍ ദൃശ്യങ്ങള്‍ പതിവായി കണ്ടതായും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിച്ചതായും പരിശോധനയില്‍ കണ്ടെത്തി.
advertisement
ഇടുക്കിയിൽ രണ്ടു പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് കോടതിക്ക് കൈമാറി. കഴിഞ്ഞ കുറേ നാളുകളായി സൈബര്‍ സെല്‍ ഇവരെ നിരീക്ഷിച്ചുവരുകയായിരുന്നു.
പിടിച്ചെടുത്ത ഇവരുടെ മൊബൈലുകള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി അയയ്ക്കും. ഇവര്‍ നിരോധിത സൈറ്റുകളില്‍നിന്നു കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ പോക്‌സോ കേസ് കൂടി ചാര്‍ജ് ചെയ്യുമെന്ന് ഇടുക്കി പോലീസ് അറിയിച്ചു.
Location :
First Published :
June 07, 2021 2:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Operation P Hunt | കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ പണം നൽകി ലൈവായി കാണാനുള്ള ലിങ്കുകൾ; ഓപ്പറേഷൻ പി ഹണ്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ