കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ യൂണിവേഴ്സിറ്റിയിൽ നടന്ന ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. സംഘടനയുടെ പ്രചരണ മാധ്യമമായ അമാഖ് വഴിയാണ് ഈ വിവരം പുറത്തുവിട്ടത്.' ജഡ്ജിമാരുടെയും ഇൻവെസ്റ്റിഗേറ്റര്‍മാരുടെയും ബിരുദദാന ചടങ്ങിനായി അഫ്ഗാൻ സർക്കാർ സജ്ജീകരിച്ച കൂട്ടായ്മയിൽ ആക്രമണം നടത്താൻ രണ്ട് ഇസ്ലാമിക് സ്റ്റേറ്റ്പോരാളികൾക്ക് കഴിഞ്ഞു' എന്നാണ് ഇവർ പുറത്തിറക്കിയ പ്രസ്താവന. അക്രമികൾ ഇതേ യൂണിവേഴ്സിറ്റിയിൽ തന്നെ ഒരു കോഴ്സ് പൂർത്തിയാക്കിയവരാണെന്ന സൂചനയും ഇവർ നൽകുന്നുണ്ട്.
അതീവ സുരക്ഷാ സംവിധാനങ്ങളുള്ള യൂണിവേഴ്സിറ്റിക്കുള്ളിൽ അക്രമികൾ ആയുധങ്ങളുമായി കടന്നതെങ്ങനെയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നാണ് അധികൃതർ അറിയിച്ചത്. യുഎസ് ട്രൂപ്പിന്‍റെ കൂടെ പിന്തുണയോടെ മണിക്കൂറുകൾ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് ക്യാമ്പസിലെ മുഴുവൻ വിദ്യാർഥികളെയും ഒഴിപ്പിച്ച് അക്രമം അവസാനിച്ചു എന്ന് അഫ്ഗാൻ സേന പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസം കാമ്പസിൽ ഇറാനിയൻ പുസ്തകമേള സംഘടിപ്പിച്ചിരുന്നു. ഇതിന്‍റെ ഉദ്ഘാടനത്തിനായി സർക്കാർ ഉദ്യോഗസ്ഥർ എത്തുന്നതിന് അൽപസമയം മുമ്പാണ് ആക്രമണം ആരംഭിച്ചതെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് വക്താവ് ഹമീദ് ഒബൈദി അറിയിച്ചത്. അതേസമയം സംഭവത്തിൽ അഫ്ഗാനിസ്ഥാൻ പ്രസിഡന്‍റ് അഷ്റഫ് ഘാനി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. വിദ്യാര്‍ഥികൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പകരം വീട്ടുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്.
'ഈ നിന്ദ്യമായ ആക്രമണത്തിന് ഇന്ന് ചീന്തപ്പെട്ട നിഷ്കളങ്കരായ വിദ്യാർഥികളുടെ ഓരോ തുള്ളി ചോരയ്ക്കും ഞങ്ങൾ പകരം വീട്ടിയിരിക്കും' ഘാനി പ്രസ്താവനയിൽ വ്യക്തമാക്കി. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.